ചരിത്രപരമായ ഗവേഷണങ്ങളും നമ്മുടെ യഥാര്‍ത്ഥലക്ഷ്യമായ ധര്‍മ്മലാഭത്തിനുള്ള ജ്ഞാനവും തമ്മില്‍ ബന്ധമില്ല. ഇവയ്ക്കൊന്നിനും ചരിത്രപരമായ ഒരു വാസ്തവികതയുമില്ലെന്നു തെളിഞ്ഞാലും അതു നമുക്കൊരു നഷ്ടവും വരുത്തുന്നില്ല. എങ്കില്‍ ഇത്ര വളരെ ചരിത്ര ഗവേഷണംകൊണ്ടുള്ള പ്രയോജനമെന്തെന്നു നിങ്ങള്‍ക്കു ചോദിക്കാം. അതിനുമുണ്ട് ഒരു പ്രയോജനം. നമുക്കു സത്യമറിയണം.
അജ്ഞതകൊണ്ട് നാം അന്ധവിശ്വാസങ്ങളുടെ പിടിയില്‍ കഴിഞ്ഞാല്‍ പോരാ. ഈ നാട്ടില്‍ ജനങ്ങള്‍ ഇതുപോലുള്ള ഗവേഷണങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്നില്ല. അനേകര്‍ക്കു നന്മ ചെയ്യാനിടയുള്ള ഒരു നല്ല കാര്യം പ്രചരിപ്പിക്കാനായി ഒരു അസത്യം പറയുന്നതില്‍ ദോഷമില്ല എന്ന് എല്ലാ മതസമ്പ്രദായക്കാരും വിശ്വസിക്കുന്നു. അതായത് ആ നല്ല കാര്യം പ്രചരിപ്പിക്കാന്‍ അതു സഹായിക്കുമെങ്കില്‍ ദോഷമില്ല; മറ്റുവിധത്തില്‍ പറഞ്ഞാല്‍, ലക്ഷ്യം മാര്‍ഗ്ഗത്തെ നീതീകരിക്കുന്നു. അതുകൊണ്ടത്രേ, നമ്മുടെ പല തന്ത്രഗ്രന്ഥങ്ങളും ‘മഹാദേവന് പാര്‍വതിയോടു പറഞ്ഞു’ എന്നിങ്ങനെ ആരംഭിക്കുന്നതായി കാണുന്നത്.
എന്നാല്‍ നമ്മുടെ കര്‍ത്തവ്യം സത്യമെന്തെന്നു നമ്മെത്തന്നെ ബോധ്യപ്പെടുത്തുകയും സത്യത്തില്‍ മാത്രം വിശ്വസിക്കുകയുമായിരിക്കണം. അന്ധവിശ്വാസത്തിന്റെ അഥവാ പഴയ പാരമ്പര്യങ്ങളുടെ സത്യാവസ്ഥയെപ്പറ്റി അനേ്വഷിക്കാതെ അവയിലുള്ള വിശ്വാസത്തിന്റെ പ്രഭാവം മനുഷ്യരെ എന്നും കൈകാല്‍ കെട്ടിയിടത്തക്കവണ്ണം അത്ര പ്രബലമാണ്. തത്ഫലമായി, യേശുക്രിസ്തുവും മുഹമ്മദുനബിയും മറ്റു പല മഹാന്മാരും ഇത്തരം അനേകം അന്ധവിശ്വാസങ്ങളില്‍ കഴിഞ്ഞുകൂടി. എന്നാല്‍ നാം സദാ സത്യത്തില്മാത്രം ലക്ഷ്യം ഉറപ്പിച്ച് എല്ലാ അന്ധവിശ്വാസങ്ങളെയും തികച്ചും പരിവര്‍ജിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: