മുംബൈ: മഹാരാഷ്ട്രയില്‍ ഉപാധിരഹിതമായി ശിവസേന ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ പങ്കാളിയാകുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു. ഇതിന് തെളിവാണ് മുതിര്‍ന്ന ശിവസേനാ നേതാക്കളായ സുഭാഷ് ദേശായി, അനില്‍ ദേശായി എന്നിവര്‍ കേന്ദ്ര ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി ദല്‍ഹിയിലെത്തിയത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന പിന്തുണ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദീപാവലിക്കുശേഷം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്, ജനറല്‍ സെക്രട്ടറി ജെ.പി. നദ്ദ എന്നിവര്‍ മഹാരാഷ്ട്രയിലെത്തും. ഇതിനിടെ ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദല്‍ഹിയില്‍ സന്ദര്‍ശിച്ചേക്കുമെന്നും സൂചനയുണ്ട്.
മൊത്തത്തില്‍ രാഷ്ട്രീയനീക്കങ്ങളും മഞ്ഞുരുകിത്തുടങ്ങിയതായാണ് ചര്‍ച്ചകളില്‍ കാണിക്കുന്ന പുരോഗതി. ഒന്നുരണ്ട് ദിവസത്തിനകം വ്യക്തമായ സൂചന ലഭിക്കും. ബിജെപി-ശിവസേനാ ബന്ധം പുനരുജ്ജീവിപ്പിക്കുന്ന നിലയിലേക്കാണ് ചര്‍ച്ചകളുടെ പോക്ക്. ചര്‍ച്ചകള്‍ക്ക് ആരു മുന്കയ്യെടുക്കുമെന്നതായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിയിരുന്നത്. ബിജെപിയാകട്ടെ വളരെ കരുതലോടെയാണ് മുന്നോട്ടുപോകുന്നത്. കാരണം, ബന്ധം തകര്‍ന്നത് ബിജെപിയുടെ മര്ക്കടമുഷ്ടിയാലല്ല. മറിച്ച് ശിവസേനയുടെ നിര്‍ബന്ധബുദ്ധിയാണ് കാരണം.
288 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 23 സീറ്റുകളുടെ കുറവാണ് ബിജെപിക്കുള്ളത്. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള എന്‍സിപിയുടെ പിന്തുണ ബിജെപി തള്ളിക്കളഞ്ഞിട്ടുമില്ല. വിവിധ തരത്തിലുള്ള തന്ത്രങ്ങള്‍ ബിജെപി ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പന്ത് ബിജെപിയുടെ കോര്‍ട്ടിലായി. ശിവസേനയുടെ നിബന്ധനകള്‍ പൂര്‍ണമായും ബിജെപി അംഗീകരിക്കുന്നില്ലെന്നതാണ് അവരെ കുഴക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി ശിവസേനയെ സമീപിക്കുമെന്ന അവരുടെ കണക്കുകൂട്ടലില്‍ കാര്യങ്ങള്‍ പിഴച്ചുവെന്നാണ് ഒടുവിലത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: