കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരം വെളിപ്പെടുത്തുമ്പോള്‍ ക്ഷീണമുണ്ടാകാന്‍ പോകുന്നത് ആര്‍ക്കാണെന്ന ധനമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുകയാണ്. വക്താവ് അജയ്മാക്കന് കോണ്‍ഗ്രസ്സിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കരുതെന്നാണ് പ്രതികരിച്ചിരിക്കുന്നത്.
കള്ളപ്പണനിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നുവെന്നാണ് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. അധികം വൈകാതെ കള്ളപ്പണ നിക്ഷേപകരുടെ പേരുകള്‍ വെളിപ്പെടുത്തും. എല്ലാവരെയും കുറിച്ചുള്ള വിവരങ്ങള്‍ എന്റെ കൈയില്‍ ഭദ്രമാണ്. എന്നാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കോണ്‍ഗ്രസ് നേതാക്കളില്‍ ഭയമുളവാക്കുന്നുണ്ടെന്നു ജയ്റ്റ്ലി അഭിപ്രായപ്പെട്ടതാണ് അജയ്മാക്കനെ രോഷാകുലനാക്കിയത്. വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരില്‍ കുറച്ചു പേരുടെ പേരുവിവരം സുപ്രീം കോടതിയില്‍ വെളിപ്പെടുത്താനാണ് ആലോചിക്കുന്നത്. ദീപാവലി അവധികഴിഞ്ഞ് കോടതിയില്‍ നിയമപ്രകാരമാണ് ലിസ്റ്റ് സമര്‍പ്പിക്കുക.
കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് കാണിച്ച് സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കുവാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന് സത്യവാങ്മൂലം നല്‍കിയെന്ന മാധ്യമങ്ങളുടെ വ്യാജപ്രചാരണം ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വഴിവച്ചിരുന്നു. കള്ളപ്പണക്കാരുടെ പേരുകള്‍ പുറത്തുവിടില്ലെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയതിനു പിന്നാലെ ബിജെപിയുടെ കാപട്യം പുറത്തുവന്നിരിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടില്ലെന്ന പത്രവാര്‍ത്തകള്‍ ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ വ്യക്തമായിരിക്കുകയാണ്. നിയമാനുസൃതമായ രീതിയില്‍ പട്ടിക സര്‍ക്കാര്‍ വെളിപ്പെടുത്തും. കള്ളപ്പണക്കാരുടെ പേരുകള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ പോവുകയാണ്. കോടതിയില്‍ നിന്നും സ്വാഭാവികമായും മാധ്യമങ്ങള്‍ക്ക് പട്ടിക ലഭിക്കുകയും ചെയ്യുമെന്നാണ് ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്ലി വെളിപ്പെടുത്തിയിരിക്കുന്നത്.
വിദേശരാജ്യങ്ങളുമായുള്ള ഇരട്ടനികുതി ഒഴിവാക്കല്‍ കരാറുമായി കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടുന്നതിന് യാതൊരു ബന്ധവുമില്ല. ജര്‍മ്മനിയുമായുള്ള കരാറില്‍ ഇത്തരം വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് മാത്രമാണുള്ളത്. കോടതിക്ക് നല്‍കുന്നതിന് ആ രാജ്യവുമായുള്ള കരാറിലും എതിര്‍പ്പില്ല. അതായത് എല്ലാ അര്‍ത്ഥത്തിലും വിദേശത്തെ കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ പുറത്തുവരാന്‍ പോവുകയാണ്. 1995ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വിദേശ ബാങ്കുകളിലെ നിക്ഷേപകരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ ഒപ്പിട്ട കരാര്‍ നിലവിലുണ്ട്. കേസ് നടപടികളുടെ ഭാഗമായേ പേര് വെളിപ്പെടുത്താന്‍ പറ്റൂ. അതാണ് ഇപ്പോള്‍ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ലെന്ന നിലപാട് കോടതിയെ അറിയിച്ചത്. അത് കണ്ടപാടേയാണ് കോണ്‍ഗ്രസ്സിന്റെ അതേ നിലപാടാണ് കള്ളപ്പണക്കാര്യത്തില്‍ ബിജെപിക്കുമെന്ന് ആക്ഷേപമാക്കി ഉയര്‍ത്തിയത്. കോണ്‍ഗ്രസ്സിനുവേണ്ടി ചമച്ച വാര്‍ത്ത ഏറ്റുപിടിച്ച മാധ്യമങ്ങള്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.
വിദേശത്തെ കള്ളപ്പണ നിക്ഷേപകരെ കണ്ടെത്തുന്നതിനായി 2011ല്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചെങ്കിലും യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്തിരുന്നില്ല. മെയ് മാസം അധികാരമേറ്റെടുത്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗ തീരുമാനം കള്ളപ്പണ നിക്ഷേപം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ടുള്ളതായിരുന്നു.
പ്രത്യേക അന്വേഷണ സംഘം കേസില്‍ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. കോണ്‍ഗ്രസ്സും അവരുടെ ആജ്ഞാനുവര്‍ത്തികളായ ചില മാധ്യമങ്ങളുമാണ് നിരന്തരം തെറ്റായ വാര്‍ത്തകള്‍ നല്കി ആശയക്കുഴപ്പം സൃഷ്ടിക്കാനൊരുങ്ങുന്നത്. നരേന്ദ്രമോദി അധികാരമേറ്റതുമുതല്‍ ഈ പ്രക്രിയ തുടരുകയാണ്. മരുന്നുവില കൂട്ടിയേ എന്ന മുറവിളി, പെട്രോളിനും പാചകവാതകത്തിനും വില കൂട്ടുന്നു എന്ന പ്രചണ്ഡമായ പ്രചാരണം എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഓരോന്നും പൊളിഞ്ഞുകൊണ്ടിരിക്കുന്നു. കള്ളപ്പണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത് അതുതന്നെ. സത്യം വ്യക്തമാകുമ്പോള്‍ കോണ്‍ഗ്രസ് ഇളിഭ്യരാകും; അവരെ പിന്തുണക്കുന്ന മാധ്യമങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: