ആലപ്പുഴ: സിപിഎം സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ അറസ്റ്റ് ബോധപൂര്‍വം വൈകിപ്പിക്കുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ അറസ്റ്റ് വൈകിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുള്ളതായാണ് വിവരം.
പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്ന് സഖാക്കള്‍ തന്നെയാണ് സ്മാരകത്തിനും പ്രതിമയ്ക്കും തീവച്ചതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും സര്‍ക്കാരിനും സമര്‍പ്പിച്ചു. എന്നാല്‍ തുടര്‍ നടപടിക്ക് ഇതുവരെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. പാര്‍ട്ടിയുടെ സമ്മേളന നടപടികള്‍ അവസാനിക്കും വരെ അറസ്റ്റ് നീട്ടിക്കൊണ്ടുപോകാനാണ് നീക്കം. കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ഇക്കാര്യത്തില്‍ രഹസ്യധാരണയുണ്ടെന്ന് വ്യക്തമാക്കുന്ന രീതിയിലാണ് കേസന്വേഷണത്തിന്റെ തുടക്കം മുതലുള്ള നാള്‍വഴികള്‍.
സിപിഎം നേതൃത്വമാകട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിക്കല്‍ പാര്‍ട്ടി സമ്മേളനത്തില്‍ സജീവ ചര്‍ച്ചയാകാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടത്തുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെയോ പോലീസിനെതിരെയോ യാതൊരു പ്രതികരണവും നടത്തേണ്ടെന്നാണ് പിണറായി വിജയന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായത്. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനവും ആലപ്പുഴയില്‍ നടക്കുന്നതിനാല്‍ പി. കൃഷ്ണപിള്ള സ്മാരകം സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും ഉയര്‍ന്നുവരില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രദേശവാസിയായ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെയുള്ള വ്യക്തിവിദ്വേഷത്തിന്റെ പേരിലാണ് സ്മാരകം കത്തിച്ചതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എന്നാല്‍ ഏറെനാളായി പാര്‍ട്ടിയില്‍ തുടരുന്ന വിഭാഗീയതയുടെ തുടര്‍ച്ചയാണ് സംഭവമെന്നതാണ് യാഥാര്‍ത്ഥ്യം.
വിഎസ് പക്ഷവും ഔദ്യോഗിക പക്ഷത്ത് തോമസ് ഐസക്കിന്റെ പേരില്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തിച്ചവരുമാണ് പ്രതിക്കൂട്ടിലുള്ളത്. നേരത്തെ പോലീസ് നുണപരിശോധനയ്ക്ക് വിധേയനാകണമെന്ന ആവശ്യപ്പെട്ട സിപിഎം യുവനേതാവ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31ന് പുലര്‍ച്ചെയാണ് മുഹമ്മ കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകവും പ്രതിമയും കത്തിച്ചത്. തുടക്കം മുതല്‍ അന്വേഷണം അവതാളത്തിലാക്കുന്നതായിരുന്നു സര്‍ക്കാരിന്റെ ഇടപെടല്‍. അന്വേഷണ സംഘത്തെ തുടര്‍ച്ചയായി മാറ്റി കുറ്റവാളികളെ സഹായിച്ച ഭരണകൂടം ഇപ്പോള്‍ പ്രതികളെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും അറസ്റ്റ് വൈകിപ്പിക്കുകയാണ്.
സിപിഎം മുഖപത്രം പലതവണ കുറ്റക്കാര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് പ്രചരിപ്പിച്ച് അന്വേഷണത്തെ വഴിതിരിച്ചുവിടാനും ശ്രമിച്ചിരുന്നു.
നിലവില്‍ സ്വന്തം നേതാവിന്റെ പ്രതിമയും സ്മാരകവും കത്തിച്ചവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ പോലും കഴിയാത്ത ധര്‍മ്മസങ്കടത്തിലാണ് സിപിഎം. പാര്‍ട്ടി സമ്മേളന കാലയളവില്‍ സ്ഥാപക നേതാവിന്റെ പേര് പരാമര്‍ശിക്കുന്നതിനെ പോലും ഭയക്കുന്ന ഗതികേടിലാണ് നേതൃത്വം
പ്രതികരിക്കാൻ ഇവിടെ എഴുതുക: