പത്തനംതിട്ട: ബാംഗ്ലൂര്‍ നഗരത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ശബരിമലയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച ശബരിമല സുഖദര്‍ശനം ചര്‍ച്ചാ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാംഗ്ലൂരിലെ പ്രധാന ബസ് ടെര്‍മിനലുകളായ മജസ്റ്റിക്, ശാന്തിനഗര്‍, സാറ്റ്ലൈറ്റ് ബസ് സ്റ്റാന്റില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിക്കുക. ഇതുസംബന്ധിച്ച് കര്‍ണ്ണാടക സര്‍ക്കാരുമായി ധാരണയായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആദ്യമായാണ് ബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസി ശബരിമലയിലേക്ക് സര്‍വീസ് നടത്തുന്നത്.
തീര്‍ത്ഥാടന കാലത്ത് 1000 ബസുകള്‍ ശബരിമലയിലേക്ക് സര്‍വീസ് നടത്തും. നിലവില്‍ പഴയ ബസുകള്‍ ആവും സര്‍വീസിനെത്തുക. പുതിയ ബസുകള്‍ ലഭ്യമായാല്‍ അവ പരിഗണിക്കും. നവംബര്‍ ഒന്നു മുതല്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കും. റിസര്‍വേഷന്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരും. ശബരിമല സേഫ് സോണ്‍ പദ്ധതിക്കായി 40 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സേഫ് സോണ്‍ പരിധി 300 കി.മീ ആയി ഉയര്‍ത്തും.
തിരുവനന്തപുരം, കൊട്ടാരക്കര, കൊല്ലം, ഓച്ചിറ, ഗുരുവായൂര്‍, തിരുവല്ല, എറണാകുളം എന്നിവിടങ്ങളിലെ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. തമിഴ്നാട്ടിലെ പഴനി, കമ്പം, തേനി തുടങ്ങിയിടത്തു നിന്നും സര്‍വീസ് ഉണ്ടായിരിക്കും.
സംസ്ഥാനത്തെ പ്രധാന സ്റ്റാന്റുകളില്‍ അയ്യപ്പന്മാര്ക്ക് വിരി വയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പ്രധാന ഡിപ്പോകളുടെ പത്ത് കി.മീ. പരിധിയില്‍ 40 അയ്യപ്പന്മാരെങ്കിലും ഉണ്ടെങ്കില്‍ അവരെ അതാത് സ്ഥലത്തെത്തി കയറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടരഹിതമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കും യാത്രക്കാരായ അയ്യപ്പന്മാരോട് മാന്യമായ രീതിയില്‍ പെരുമാറുന്ന കണ്ടക്ടര്‍മാര്‍ക്കും ഇത്തവണ മികച്ച ഡ്രൈവര്‍, കണ്ടക്ടര്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തും.
എരുമേലിയിലും പത്തനംതിട്ടയിലും പ്രത്യേക പാര്‍ക്കിംഗ് സെന്റര്‍ സജ്ജീകരിക്കും. കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തന സജ്ജമാക്കും. ശബരിമല പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഇക്കോ ഗാര്‍ഡുകളെ ശബരിമല പാതയില്‍ നിയോഗിക്കുമെന്നും ടിക്കറ്റ് നിരക്കുകള്‍ കൂട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: