തിരുവനന്തപുരം: മഹാരാഷ്ട്രയിലും ഹരിയാനയിലും തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസിനെ പരിഹസിച്ച് മുസ്ലിം ലീഗ് മുഖപത്രം ‘ചന്ദ്രിക’യില്‍ ലേഖനം. തിരിച്ച് വരാന്‍ കാത്തിരിക്കേണ്ടി വരും എന്ന തലക്കെട്ടില്‍ കെ.എന്‍.എ. ഖാദര്‍ എംഎല്‍എയുടെതാണ് ലേഖനം.
ശക്തമായ ഒരു തിരിച്ചുവരവിനായി ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തോ അതിനുശേഷമോ കോണ്‍ഗ്രസ് പ്രത്യേകമായി ഒന്നും ചെയ്തില്ലെന്ന് ലേഖനത്തില്‍ ആരോപിക്കുന്നു. ബിജെപിയെക്കുറിച്ചും നരേന്ദമോദിയെക്കുറിച്ചുമുള്ള മുന്‍വിധികളില്‍ തെരഞ്ഞെടുപ്പ് വിജയിക്കാനാവില്ല. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും വിജയത്തില്‍ മോദിതരംഗം വലിയ ഘടകം തന്നെയാണെന്നും ലേഖനം പറയുന്നു.
‘തിരിച്ചുവരാന്‍ കാത്തിരിക്കേണ്ടി വരും’ എന്ന തലക്കെട്ടുള്‍പ്പെടെ ലേഖനത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് നിരവധി ഒളിയമ്പുകളാണുള്ളത്. കോണ്‍ഗ്രസ് ദേശീയതലത്തിലോ സംസ്ഥാനങ്ങളിലോ വളരെ വേഗം അധികാരത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ല. ഏതാനും വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വരും. ബിജെപിയെയും മോദിയെയും കുറിച്ചുള്ള മുന്‍വിധികളുടെ ബലത്തില്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ല.
കോണ്‍ഗ്രസാകട്ടെ ശക്തമായ ഒരു തിരിച്ചു വരവിനായി ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തോ അതിനു ശേഷമോ പ്രത്യേകമായി ഒന്നും ചെയ്തതായി അറിവില്ല. വലിയ ഞെട്ടലില്‍നിന്ന് അവര്‍ ഇതുവരെ മോചനം നേടിയിട്ടില്ല. ഇനി വരാനുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഹരിയാനയും മഹാരാഷ്ട്രയും ആവര്‍ത്തിക്കാനാണ് സാധ്യതയെന്നും ലേഖനം പരിഹസിക്കുന്നു.
ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനോട് സഖ്യം ചേരാന്‍ സിപിഎമ്മിനോട് ഉപദേശിക്കുന്നുമുണ്ട് ലേഖനം.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളോട് ഇതുവരെ കൂട്ടുകൂടിയത് തെറ്റായിരുന്നു എന്നാണ് സിപിഎം പറയുന്നത്. പരിശുദ്ധ ഇടതുസഖ്യം മാത്രം മതിയെന്നും പറയുന്നു. ആത്മഹത്യാ മുനമ്പില്‍ കയറി നില്ക്കുന്ന അവര്‍ക്ക് ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയില്ല. താനും തന്റെ ഭാര്യയും ഒരു തട്ടാനും മതിയെന്ന തീരുമാനം ഇടതുപക്ഷ രാഷ്ട്രീയത്തെ തീര്‍ത്തും അപ്രസക്തമാക്കിയിരിക്കുന്നു. സിപിഎം ഇടത് കക്ഷികള്‍ ചേര്‍ന്നാല്‍ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് പോലും ജയിക്കാനാവില്ലെന്നും ലേഖനം പരിഹസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: