തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് ഇന്നലെ തുടക്കമായി. രാവിലെ 9.30 ന് ശ്രീലകത്തുനിന്നുപൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പി കിഴക്കേനട സ്വര്ണ്ണക്കൊടിമരത്തിന്സമീപം കൊണ്ടുവന്നു. തന്ത്രി തരണനെല്ലൂര്‍ പരമേശ്വരന്‍നമ്പൂതിരി അത് ഏറ്റുവാങ്ങി കൊടിയേറ്റു പൂജകള്‍നടത്തി. തുടര്‍ന്ന് നാരായണമന്ത്രത്താല് മുഖരിതമായ അന്തരീക്ഷത്തില്‍ യോഗത്തുപോറ്റിമാരുടെ സാന്നിദ്ധ്യത്തില്‍ കൊടിയേറ്റുനടന്നു.
ചടങ്ങിന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ്് നേതൃത്വം നല്കി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വി. സുരേഷ് ബാബു, ആഡിറ്റാഫീസര് രാജഗോപാലന്‍നായര്‍, മാനേജര്‍ ഡി. വേണുഗോപാല്‍, ശ്രീകാര്യം നാരായണയ്യര്‍ എന്നിവര്‍ സംബന്ധിച്ചു. രാത്രി 8.30 ന് സിംഹാസന വാഹനത്തില്‍ എഴുന്നള്ളിപ്പ് നടന്നു. തിരുവിതാംകൂര്‍ രാജകുടുംബ സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ്മ അകമ്പടി സേവിച്ചു.
ഉത്സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങായ മണ്ണുനീര് കോരല്‍ ചടങ്ങ് രാവിലെ ആഴാന്തി നാഗരാജന് നിര്‍വഹിച്ചു. മിത്രനന്ദപുരം ക്ഷേത്രക്കുളത്തില്‍ നിന്ന് മണ്ണുനീര് സ്വര്‍ണ്ണക്കുടത്തില്‍ കോരിയെടുത്ത് മുളപൂജയ്ക്കായി ശ്രീകോവിലില്‍ കൊണ്ടുവന്ന് ക്ഷേത്രതന്ത്രിയെ എല്പ്പിക്കുന്നു. പള്ളിവേട്ടകഴിഞ്ഞുള്ള പള്ളിക്കുറിപ്പിനായി ഈ നവധാന്യമുള എടുക്കും. ഉത്സവത്തിന്റെ പത്ത് ദിവസങ്ങളിലും പ്രത്യേക പൂജയും ശീവേലിയും നടക്കും. സിംഹാസന വാഹനം, അനന്തവാഹനം, കമല വാഹനം, പല്ലക്ക് വാഹനം, ഇന്ദ്രവാഹനം, ഗരുഡവാഹനം എന്നിവയിലാണ് എഴുന്നള്ളത്ത്. എല്ലാ ദിവസവും രാവിലെ ദ്രവ്യകലശവും നടക്കും.
രാത്രി പത്തിന് നാടകശാല മുഖപ്പിലാണ് കഥകളി. 23 ന് കഥ കിര്‍മ്മീരവധം, 24 ന് കഥ നളചരിതം നാലാം ദിവസം, 25 ന് കഥ ദുര്യോധനവധം, 26 ന് കഥ കുചേലവൃത്തം, 27 ന് കഥ പൂതനാമോക്ഷം, 28 ന് കഥ സന്താനഗോപാലം, 29 ന് കഥ തോരണയുദ്ധം, 30 ന് കഥ കിരാതം, 31 ന് കഥ ദക്ഷയാഗം.
തുലാഭാരമണ്ഡപത്തില്‍ നൃത്തപരിപാടികളും നടക്കു. 23 ന് ടി.ആര്. കമലയുടെ ഭരതനാട്യം, 25 ന് ഡോ. രേഖാരാജുവിന്റെ മോഹിനിയാട്ടം, 26 ന് ഡോ. ദ്രൗപതി പ്രവീണിന്റെ ഭരതനാട്യം, 27 ന് രാമചന്ദ്രമൂര്‍ത്തിയുടെ ഭരതനാട്യം, 28 ന് ഡോ.പ്രാര്‍ത്ഥന.ടി യുടെ കഥക്, 29 ന് ഉമാ തപസ്യാനന്ദയുടെ മോഹിനിയാട്ടം, 30 ന് ജി.ജി. സുരേഷിന്റെ ശാസ്ത്രീയ നൃത്തം.
എട്ടാം ഉത്സവദിവസമായ 29 ന് കലശാഭിഷേകവും വലിയ കാണിക്കയും നടക്കും. രാവിലെ 9നാണ് കലശാഭിഷേകം നടക്കുന്നത്. രാത്രി 8.30ന് വലിയ കാണിക്ക. ശിവേലിക്കൊപ്പം എഴുന്നള്ളിക്കുന്ന ശ്രീ ഭണ്ഡാരക്കുടത്തില് കിഴക്കേ ശിവേലിപ്പുരയില്‍ വച്ച് സ്വാമിയാര് കാണിക്ക അര്‍പ്പിക്കും. തുടര്‍ന്ന് രാജകുടുംബാംഗങ്ങളും ഉദ്യാഗസ്ഥരും നാട്ടുകാരും കാണിക്ക അര്‍പ്പിക്കും. 30 ന് രാത്രി 8.30 നാണ് പള്ളിവേട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: