ഇടുക്കി: സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്ന് അഞ്ച് മാസമായിട്ടും പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞില്ല. അഞ്ച്, ഏഴ് ക്ലാസുകളിലെ മാറിയ പുസ്തകങ്ങളാണ് കിട്ടാനുള്ളത്. അഞ്ചാം ക്ലാസിലെ മലയാളം ഉപപാഠപുസ്തകം, ഏഴാം ക്ലാസ് ഇംഗ്ലീഷ് മീഡിയം സയന്‍സ് പുസ്തകം എന്നിവയാണ് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ജില്ലയില്‍ കിട്ടാനുള്ളത്. മുന്‍പ് ജില്ലകളിലെ ബുക്ക് ഡിപ്പോകളില്‍ നിന്നാണ് പാഠപുസ്കങ്ങള്‍ വിതരണം ചെയ്തിരുന്നത്. ഈ വര്‍ഷം എ.ഇ.ഒ ഓഫീസ് വഴിയാണ് പുസ്തകം വിതരണം ചെയ്തത്.
ജില്ലാ ബുക്ക് ഡിപ്പോയില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ക്ക് ആവശ്യാനുസരണം പുസ്തകം വാങ്ങാനുള്ള സാഹചര്യം ഇല്ലാതായതോടെ പുസ്തക വിതരണം താളം തെറ്റുകയായിരുന്നു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളിലെ പുസ്തകം സൗജന്യമായാണ് വിതരണം ചെയ്തിരുന്നത്. പുസ്തകം കിട്ടാതായതോടെ പല വിദ്യാര്‍ത്ഥികളും നൂറ് രൂപയോളം മുടക്കി പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാന ജനവിഭാഗത്തില്‍പ്പെടുന്ന വീടുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള പണവുമില്ല. പുസ്തകം ലഭിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെന്നും അടുത്ത് തന്നെ പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നുമാണ് ഇടുക്കി ബുക്ക് ഡിപ്പോയില്‍ നിന്നും പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: