കോഴിക്കോട്: ബംഗലുരുവിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറിന്റെ പേരില്‍ കെഎസ്ആര്‍ടിസി ലക്ഷങ്ങള്‍ തുലയ്ക്കുന്നു. നിലവിലെ സാറ്റ്ലൈറ്റ്, മെജസ്റ്റിക് എന്നിവിടങ്ങള്‍ക്ക് പുറമെ ശാന്തിനഗറിലും കലാശിപ്പാളയത്തും റിസര്‍വേഷന്‍ കൗണ്ടര്‍ തുടങ്ങുകയാണ് കെഎസ്ആര്‍ടിസി. ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 28 ന് നടത്താനാണ് തീരുമാനം.
കോര്‍പ്പറേഷനില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം കൊട്ടിഘോഷിച്ച് നടപ്പാക്കിയിരിക്കെ ബംഗലുരുവിലെ പുതിയ കൗണ്ടറുകള്‍ക്ക് പ്രസക്തിയില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ആവശ്യക്കാര്‍ക്ക് ഏറെ ഉപകാരപ്രദം ഓണ്‍ലൈന്‍ റിസര്‍വേഷനാണ്. കൗണ്ടറില്‍ ചെന്ന് വരി നിന്ന് വാങ്ങുന്നതിന്റെ ബുദ്ധിമുട്ടും സമയനഷ്ടവും കണക്കിലെടുത്താണ് ഓണ്‍ലൈന്‍ സംവിധാനത്തിന് സ്വീകാര്യത ഏറുന്നത്. ഭാവിയും ഇതിന് തന്നെ. വരും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം വ്യാപകമാക്കാനുള്ള തയ്യാറെടുപ്പിലുമാണ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്.
കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ സംവിധാനം നിര്‍വ്വഹിക്കുന്നത് കെല്‍ട്രോണ്‍ വഴിയുള്ള സ്വകാര്യസംരംഭമാണ്. സാമ്പത്തികമായി ഇത് കെഎസ്ആര്‍ടിസിക്ക് നഷ്ടം ഉണ്ടാക്കുന്നില്ല. എന്നാല്‍ ബംഗലുരുവിലെ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെയാണ്.
ഓരോ കൗണ്ടറിലും ഒരു ദിവസം രണ്ട് ജീവനക്കാരുണ്ടാകും. നാല് കൗണ്ടറുകളില്‍ ആകെ എട്ട് ജീവനക്കാര്‍.
ഇവര്‍ക്ക് ശമ്പളവും മറ്റും നല്‍കുന്നതിന് പ്രതിമാസം ലക്ഷങ്ങള്‍ വേണ്ടിവരും. കര്‍ണ്ണാടക മാതൃകയില്‍ കൗണ്ടറുകള്‍ സ്വകാര്യസംരംഭകരുടെ ചെലവില്‍ നടത്താമെന്ന സാധ്യതയും കേരള ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പരിഗണിച്ചില്ല. ഇടപാടുകാരില്‍ നിന്ന് നിശ്ചിത തുക കമ്മീഷന് വാങ്ങിയാണ് അവിടെ സ്വകാര്യസംരംഭ.ങ്ങള് പ്രവര്‍ത്തിക്കുന്നത്.
കൗണ്ടറുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ ഉന്നത ഉദ്യോഗസ്ഥന് പരിവാരസമേതം നിരന്തരം യാത്രചെയ്തതിന് ലക്ഷങ്ങള്‍ പൊടിച്ചതായും ആക്ഷേപമുണ്ട്. ബംഗലുരുവിലെ കേരള ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് ചുമതലയുള്ള ജീവനക്കാരനെ ഇക്കാര്യത്തില്‍ പരിഗണിച്ചില്ലെന്നും പറയുന്നു. കൗണ്ടര്‍ തുടങ്ങാനുള്ള ചുമതല ഇദ്ദേഹത്തെ ഏല്പിച്ചിരുന്നെങ്കില് അനാവശ്യ ചെലവ് ഒഴിവാക്കാമായിരുന്നു.
കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതിനുള്ള സ്ഥല സൗകര്യം നല്‍കിയത് കര്‍ണ്ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണെങ്കിലും അതിന് നിബന്ധനയുണ്ട്. അവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ ആവശ്യപ്പെടുന്ന സൗകര്യം നല്‍കിയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: