ന്യൂദല്‍ഹി: വിവരാവകാശ നിയമം ഇനി മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമാകും. വിവരാവകാശ നിയമപ്രകാരം വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും മറ്റും നല്കുന്ന വിശദവിവരങ്ങളും മറുപടികളും എല്ലാം ഇനി സകലര്‍ക്കും ലഭിക്കും വിധം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ആരാണോ അപേക്ഷ സമര്‍പ്പിക്കുന്നത് അവര്‍ക്കു മാത്രമേ ഇപ്പോള്‍ ഇത് ലഭിക്കാറുള്ളൂ. ഇനി ഈ നിയമപ്രകാരം നല്കുന്ന എല്ലാ വിവരങ്ങളും അതത് വകുപ്പിന്റെ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കിട്ടും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനും അഴിമതി തടയാനും ഇത് ഉപകരിക്കും. അതായത് രഹസ്യമായി സൂക്ഷിക്കേണ്ടത് അല്ലാത്തവ ഒഴിച്ചുള്ള സകല വിവരങ്ങളും സര്‍ക്കാര്‍ വെളിപ്പെടുത്തുമെന്നര്ഥം.
വിവരാവകാശ നിയമപ്രകാരം നല്കുന്ന മുഴുവന്‍ വിവരങ്ങളും ഈ മാസം 31 മുതല്‍ വെബ്സൈറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ നടപടികളെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും മന്ത്രാലയങ്ങള്‍ക്കും കത്ത് നല്കി. വിവരാവകാശ നിയമം ഇതിലൂടെ പുതിയ ഉയരത്തില്‍ എത്തിയിരിക്കുകയാണ്. മുന്‍ മുഖ്യവിവരാവകാശകമ്മീഷണര്‍ സത്യാനന്ദ് മിശ്ര പറഞ്ഞു. ഇത് നല്ല നടപടിയാണ്, സ്വാഗതം ചെയ്യേണ്ടതുമാണ്. ഇത് സുതാര്യത കൂട്ടും. മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കും. ഒരേ ചോദ്യങ്ങളുമായി പലരും അപേക്ഷ നല്‍കുന്നതും കുറയും, മിശ്ര പറഞ്ഞു.
പൊതുതാല്‍പ്പര്യമില്ലാത്ത , വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന അപേക്ഷകള്‍ക്ക് മറുപടി നല്കുന്നതില് ജാഗ്രത പുലര്‍ത്തണമെന്നും കത്തില്‍ പറയുന്നുണ്ട്.
പ്രധാനമന്ത്രിയുടെ ഓഫീസ് അടുത്തിടെ സകലമന്ത്രിമാരുടേയും ഇവിടുത്തെ ഉദ്യോഗസ്ഥരുടേയും സ്വത്തു വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രഖ്യാപിച്ച് മാതൃക കാട്ടിയിരുന്നു.
വിവരാവകാശ നിയമമാണ് യുപിഎ സര്‍ക്കാരിന്റെ പല അഴിമതികളും പുറത്തുകൊണ്ടുവന്നത്. മന്മോഹന് സിംഗും സോണിയയും തമ്മില്‍ വിവരാവകാശ കമ്മീഷന്റെ അധികാരത്തെച്ചൊല്ലി നടന്ന കത്തിടപാടുകള്‍ പുറത്തായതും ഇങ്ങനെയാണ്. ടെലികോം അഴിമതിയില്‍ മന്‍മോഹന്‍സിംഗും മന്ത്രി രാജയും തമ്മിലുള്ള കത്തിടപാടുകളും ഇതേരീതിയിലാണ് പുറത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: