ന്യുദല്‍ഹി:പളയം തകര്‍ത്ത ശ്രീനഗറില്‍ കശ്മീരികള്‍ക്ക് ആശ്വാസം പകരാന്‍ പ്രധാനമന്ത്രി ഇന്നെത്തും. വന്‍തുകയുടെ ദുരിതാശ്വാസ പദ്ധതികളുടെ പ്രഖ്യാപനം പ്രധാനമന്ത്രി ശ്രീനഗറില്‍ നടത്തുമെന്നാണ് പ്രതീക്ഷ.
വടക്കേയിന്ത്യയില്‍ ദീപാവലി ദിനമായ ഇന്ന് ശ്രീനഗറിലെത്തുന്ന നരേന്ദ്രമോദി ഒരു ദിവസം പൂര്‍ണ്ണമായും പ്രളയബാധിതര്‍ക്കൊപ്പം ചെലവഴിക്കും. പ്രധാനമന്ത്രിയായ ശേഷം അഞ്ചുമാസത്തിനിടെ നാലാമത്തെ കശ്മീര്‍ സന്ദര്‍നത്തിനു തിരിക്കുന്ന മോദി ജമ്മുകശ്മീരിനോടുള്ള മുന്‍പ്രധാനമന്ത്രിമാരുടെ നിലപാടുകള്‍ തിരുത്തുകയാണ്.
ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന സത്യം കശ്മീരികള്‍ക്ക് അനുഭവവേദ്യമാകണമെങ്കില്‍ നിരന്തരം കശ്മീര്‍ ജനതയുമായി സമ്പര്‍ക്കം വേണമെന്ന അഭിപ്രായമാണ് പ്രധാനമന്ത്രിക്കുള്ളത്. ഇതിന്റെ ഭാഗമായാണ് തുടര്‍ച്ചയായ ജമ്മുകശ്മീര്‍ യാത്രകളെന്നാണ് പിഎംഒ വൃത്തങ്ങള്‍ പറയുന്നത്. ഉച്ചയ്ക്ക് രാജ്ഭവനില്‍ പ്രളയബാധിത കുടുംബങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
പുനരധിവാസ പദ്ധതികളേപ്പറ്റി അധികൃതരുമായി മോദി ചര്‍ച്ച നടത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലുണ്ടാകും.
വീടുകള്‍ നഷ്ടപ്പെട്ട കാശ്മീരികളെ പുനരധിവസിപ്പിച്ച ഒന്നോ രണ്ടോ ദുരിതാശ്വാസ ക്യാമ്പും മോദി സന്ദര്‍ശിച്ചേക്കാം. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏതു ദുരിതാശ്വാസ ക്യാമ്പാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ശ്രീനഗറിലും ജമ്മുകശ്മീരില്‍ മുഴുവനും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പോലീസിനേയും അര്‍ദ്ധ സൈനിക വിഭാഗങ്ങളേയും വിന്യസിച്ചിട്ടുണ്ട്. സൈനിക സാന്നിധ്യമേഖലകളില് കരസേനയുടെ നിരീക്ഷണവും ശക്തമാക്കി.
പ്രധാനമന്ത്രിയുടെ വരവിനെ കശ്മീര്‍ ജനതയും ശുഭപ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പ്രതീകാത്മകമായിട്ടല്ല പ്രധാനമന്ത്രി വരുന്നതെന്നും എന്തെങ്കിലും വലിയ സമ്മാനം കശ്മീരികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രളയബാധിതനായ മുഷ്താഖ് അഹമ്മദ് പറഞ്ഞു. അടുത്ത ഏപ്രില്‍ മാസത്തില്‍ മാത്രമേ പ്രളയം തകര്‍ത്ത വീടുകളുടെ പുനരധിവാസം സാധ്യമാകൂ എന്നും അതിനാല്‍ തന്നെ അതുവരെ മെച്ചപ്പെട്ട താമസ സൗകര്യം സര്‍ക്കാരുകള്‍ ലഭ്യമാക്കണമെന്നും വീടു നഷ്ടപ്പെട്ട അബ്ദുള്‍ ഗഫാറും പറയുന്നു. പൂജ്യത്തിലും താഴെ താപനില എത്തുന്നതിനാല്‍ സിമന്റ് ഉറയ്ക്കില്ലാത്തതാണ് വീടുകളുടെ പുനര്‍നിര്‍മ്മാണം ഏപ്രിലിലേക്ക് നീളാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: