ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണ നിക്ഷേപകരെ ഒഴിവാക്കാന്‍ സ്വിസ് ബാങ്കുകളുടെ ശ്രമം. ചുരുങ്ങിയത് നാല് പേരോടാണ് പണം പിന്‍വലിക്കണമെന്ന് സ്വിസ് ബാങ്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലെ മൂന്ന് പേരോടും ഒരു ദല്‍ഹി സ്വദേശിയോടുമാണ് പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നിര്‍ദ്ദേശം ലഭിച്ചതായി പ്രമുഖ ദിനപത്രമായ ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ കള്ളപ്പണം തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതിനെ തുടര്‍ന്നാണ് സ്വിസ് ബാങ്കുകളുടെ പുതിയ നീക്കം. വ്യക്തിയും ബാങ്കും തമ്മിലുള്ള ബന്ധത്തിനുപരിയായി ഇന്ത്യയും സ്വിറ്റ്സര്‍ലണ്ടും തമ്മിലുള്ള ബന്ധമായി കള്ളപ്പണവിഷയം മാറിയതോടെയാണ് സ്വിസ് ബാങ്കുകളുടെ മനം മാറ്റം.
ഡിസംബര്‍ 31നുള്ളില്‍ നാല് അക്കൗണ്ടുകളില്‍ നിന്നും പണം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ ഒരാളോട് ഒക്ടോബര്‍ 30ന് മുമ്പ് തന്നെ പണം പിന്‍വലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പത്ത് വര്‍ഷത്തോളം പഴക്കമുള്ള അക്കൗണ്ടുകളിലെ പണമാണ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതിനാലാണ് അനധികൃതമായ കള്ളപ്പണം നിക്ഷേപിക്കാന്‍ പലരും സ്വിസ് ബാങ്കുകളെ ആശ്രയിക്കുന്നത്.
എന്നാല്‍ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങളുടെ ഫലമായി സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാണെന്ന് സ്വിറ്റ്സര്‍ലണ്ട് അറിയിച്ചിരുന്നു. ഈ മാറിയ സാഹചര്യത്തിലാണ് ബാങ്കുകള്‍ ഉപഭോക്താക്കളോട് പണം പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടണമെന്ന് കാണിച്ച് രാംജത് മലാനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സുപ്രീംകോടതി പ്രത്യേക സമിതിയ നിയോഗിച്ചിരുന്നു.ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞിരുന്നു.
12 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിദേശത്ത് നിക്ഷേപിച്ച 24,085 കള്ളപ്പണ ഇടപാടുകളുടെ വിവരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിരുന്നു.
ഇവയില്‍ ന്യൂസിലാന്‍ഡ്, സ്പെയിന്, ബ്രിട്ടന്, സ്വീഡന്, ഡെന്മാര്ക് എന്നിവരാണ് കൂടുതല്‍ വിവരങ്ങള്‍ കൈമാറിയത്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ കൈമാറിയത് ന്യൂസിലന്‍ഡാണ്. ഈ രേഖകള്‍ പുറത്തുവിടണമെന്നും കള്ളപ്പണ നിക്ഷേപകരെകുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാം ജത്മലാനി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: