കൊച്ചി: കോലൊളമ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ പോര് മുറുകുന്നു. പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗം ഇ.പി ജയരാജനും കുന്നംകുളം ഏരിയ സെക്രട്ടറി ബാലാജി പാലിശ്ശേരിയും തട്ടിപ്പുകാരെ സംരക്ഷിക്കുന്നതായാരോപിച്ച് ബാബു.എം പാലിശ്ശേരി എംഎല്എയോടടുത്ത വൃത്തങ്ങള്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തെ സമീപിച്ചു.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പരാതി നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പരാതി നല്‍കിയിട്ടുള്ളത്. എഎല്‍എയുടെ സഹോദരനാണ് ഏരിയ സെക്രട്ടറി ബാലാജി.
കേന്ദ്രക്കമ്മിറ്റിയംഗമായ ഇ.പി ജയരാജന് തൃശ്ശൂര്‍ ജില്ലയിലെ പാര്‍ട്ടി ചുമതലകള്‍ നോക്കിയിരുന്ന സമയത്താണ് പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദമായ നിക്ഷേപത്തട്ടിപ്പ് നടക്കുന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേരില്‍ പാര്‍ട്ടി അനുഭാവികളായ ചിലരാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്. പണം നഷ്ടപ്പെട്ടവര്‍ പരാതിപ്പെട്ടതോടെ നേതൃത്വം പ്രശ്നത്തിലിടപെടുകയായിരുന്നു. പ്രതികളില്‍ നിന്ന് വന്‍തുക കൈപ്പറ്റി പരാതിക്കാരെ പിന്തിരിപ്പിക്കാന് ഇ.പിയും ബാലാജിയും ശ്രമിച്ചുവെന്നാണ് പാര്‍ട്ടിക്കുള്ളില്‍ പുകയുന്ന ആക്ഷേപം.
ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ എന്ന പേരില്‍ പലവട്ടം പ്രതികളേയും പരാതിക്കാരെയും വിളിച്ച് ചര്‍ച്ച നടത്തുകയും വളരെ ചെറിയതുകകള്‍ തിരിച്ചുകൊടുത്ത് പരാതികള്‍ പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തെന്നും പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബാബു.എം പാലിശ്ശേരി പിണറായി വിജയന് നേരത്തെ പരാതി നല്‍കിയിരുന്നു. പണം നഷ്ടമായവരും പിണറായിക്ക് പരാതി രേഖാമൂലം നല്‍കിയിട്ടുണ്ട്. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല.
പ്രതികളില്‍ നിന്ന് ലഭിച്ച പണമുപയോഗിച്ച് ഏരിയ സെക്രട്ടറി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതായും എം.എല്‍.എയോടടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നു. ഇ.പി ജയരാജനെതിരേയും രൂക്ഷമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. പോലീസിനു നല്കിയ പരാതികള്‍ ഇ.പി.ജയരാജന് തന്റെ സ്വാധീനമുപയോഗിച്ച് അട്ടിമറിച്ചതായും പരാതിക്കാര്‍ പറയുന്നു. അതേസമയം അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കുന്നംകുളം സീറ്റില്‍ ബാബു പാലിശ്ശേരിക്ക് പകരം ബാലാജിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഒരു വിഭാഗം ശ്രമം നടത്തുന്നുണ്ട്. ഈ നീക്കത്തിനു തടയിടാനാണ് നിക്ഷേപത്തട്ടിപ്പു സംബന്ധിച്ച പരാതിയുമായി എ.എല്‍.എ പാര്‍ട്ടി നേതൃത്വത്തെ സമീപിക്കുന്നതെന്നാണ് മറുപക്ഷം ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: