തിരുവനന്തപുരം: തുമ്പപീഡനക്കേസ് പുതിയ വഴിത്തിരിവിലേക്ക്. തന്നെ പീഡിപ്പിച്ചവരില്‍ കൈക്കൂലികേസില്‍ അറസ്റ്റിലായ കഴക്കൂട്ടം സിഐ ഷിബുകുമാര്‍ ഉള്‍പ്പെടെ 14 ഓളം ക്രമിനലുകള്‍ ഉള്ളതായി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. നിര്‍ഭയ കേന്ദ്രത്തിലുള്ള പെണ്‍കുട്ടി തിരിച്ചറിഞ്ഞവരുടെ പേരുവിവരങ്ങള്‍ മെഡിക്കല്‍ കോളേജ് സിഐക്കു നല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ് ഫയല്‍ മുക്കി.
ഈ മാസം പത്തിനാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞ 12 ഓളം ക്രിമിനലുകളുടെ പേരുവിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ നിര്‍ഭയ ലീഗല്‍ കൗണ്‍സിലര്‍ മെഡിക്കല്‍ കോളേജ് പോലീസിന് നല്‍കിയത്. വിവിധ സ്റ്റേഷനുകളില്‍ പിടിയിലായ പന്ത്രണ്ടോളം ക്രിമിനലുകളെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന ചിത്രം കണ്ട് പെണ്‍കുട്ടി പ്രതികളെ തിരിച്ചറിയുകയായിരുന്നു. അതില്‍ കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടികൂടിയ കഴക്കൂട്ടം മുന്‍ സിഐ ഷിബുകുമാറിനേയും പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതേകേസില്‍ ബ്ലൂ ബ്ലാക്ക്മെയിലിംഗ് കേസിലെ മുഖ്യപ്രതി ജയചന്ദ്രനെ പെണ്‍കുട്ടി നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതേകേസിലാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ഈ മാസം പത്തിന് നല്കിയ റിപ്പോര്ട്ടിന്മേല് യാതൊരു നടപടിയും തുമ്പപീഡനക്കേസ് അന്വഷിക്കുന്ന മെഡിക്കല്‍കോളേജ് സിഐ കൈക്കൊണ്ടിട്ടില്ല. ഇതുവരെയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുവാന്‍ പോലൂം പോലീസ് തയ്യാറായിട്ടില്ല. പെണ്‍കുട്ടി തിരിച്ചറിഞ്ഞവരെല്ലാം പോലീസ് കസ്റ്റഡിയിലോ റിമാന്റിലോആണെന്നിരിക്കെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ക്കും തയ്യാറായിട്ടില്ല.
ബ്ലൂ ബ്ലാക്ക്മെയിലിംഗ് കേസില്‍ അറസ്റ്റിലായ ജയചന്ദ്രനെ വെഞ്ഞാറമൂട് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുമ്പോള്‍ സിഐ ഷിബുവും സംഘത്തിലുണ്ടായിരുന്നു. ഇപ്പോള്‍ ജയചന്ദ്രനും സിഐയും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ ബ്ലൂ ബ്ലാക്ക്മെയിലിംഗ് കേസ് എങ്ങനെയാണ് വഴിതിരിച്ച് വിട്ടതെന്ന് വ്യക്തമാകുകയാണ്. കൂടാതെ പോലീസും ക്രിമിനലുകളുമായുള്ള ബന്ധവും ഈ കേസ് അന്വേഷണത്തില്‍ പുറത്തുവരുമെന്നതിനാലാണ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുവാന്പോലും തയ്യാറാകാത്തത്. പെണ്‍കുട്ടി തിരിച്ചറിഞ്ഞിരിക്കുന്നവരെല്ലാം നിരവധി കേസുകളിലെ പ്രതികളാണ്. ഇവരില്‍ പലരെയും സിഎ ഷിജു ആണ് കസ്റ്റഡിയിലെടുത്തിരുന്നത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുട്ടത്തറ ആറ്റിന്‍കര വീട്ടില്‍ ഷാജി, ഗുണ്ടാ നിയമപ്രകാരം ശ്രീകാര്യം പോലീസ് അറസ്റ്റുചെയ്ത ശ്രീകാര്യം ചെറുവയ്ക്കല്‍ ദീപു എസ്.കുമാര്‍, നഗരത്തില്‍ മയക്കുമരുന്നു വ്യാപാരത്തിന് അറസ്റ്റിലായ മാറനല്ലൂര്‍ പെരുമ്പഴതൂര്‍ സ്വദേശി ഉഷസ് എന്ന ശ്യാംകുമാര്‍, പൂവാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനോടൊപ്പം അറസ്റ്റിലായ നെല്ലിമൂട് കൈവന്‍വിള വീട്ടില്‍ ഷിജു, യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പോത്തന്‍കോട് പോലീസ് പിടികൂടിയ നിരവധി വധശ്രമക്കേസുകളിലെ പ്രതി ഒട്ടകം രാജേഷ് എന്ന രാജേഷ്, വര്‍ക്കലയില്‍ പതിനേഴുകാരിയെ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ച വെട്ടൂര്‍ ആശാന്‍മുക്ക് പ്ലാവിള വീട്ടില്‍ ഇസ്മയില്‍, ഫെയ്സ് ബുക്കിലൂടെ ദേശീയഗാനത്തേയും ദേശീയ പതാകയേയും അവഹേളിച്ചതിന് അറസ്റ്റിലായ പേരൂര്‍ക്കട പത്മവിലാസത്തില്‍ ബിസ്മിയില്‍ സല്മാന്, നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ചെങ്കല്‍ച്ചൂള രാജാജി നഗര്‍ കൊച്ചു ഗിരി എന്ന ഗിരീഷ്കുമാര്‍, കടയ്ക്കാവൂരില്‍ ചെറുമകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഗൃഹനാഥനെ അടിച്ചു കൊന്ന കേസിലെ പ്രതി പള്ളിക്കാട് സ്വദേശി നവാസ്, തുടങ്ങിയവരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായാണ് ലീഗല്‍ കൗണ്‍സിലര്‍ മെഡിക്കല്‍കോളേജ് സിഐയ്ക്ക് നല്കിയ പരാതി. ജയിലില്‍ ഉണ്ടായ കൂട്ടുകെട്ടാണ് ഇവര്‍ക്ക് പീഡനത്തിന് സാഹചര്യമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: