അമ്പലപ്പുഴ: സുഗുണാനന്ദന്റെ വീട്ടില്‍ കുട്ടന് തവളയാണ് താരം. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് എണ്ണയ്ക്കാട്ടുചിറയില് സുഗുണാനന്ദന്റെ വീട്ടിലാണ് തവള രാജകീയ ജീവിതം നയിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് തീരെ ചെറിയ തവള സുഗുണാനന്ദന്റെ വീട്ടില്‍ കയറിക്കൂടിയത്. തങ്ങള്‍ കിടക്കുന്ന കട്ടിലിലും ഊണുകഴിക്കുന്ന സ്ഥലത്തും തവളയെത്തിയതോടെ സുഗുണന് തവളയ്ക്കായി ഒരു കൂടും പണികഴിപ്പിച്ചു. പ്രത്യേകം തുണികളും പേപ്പറും നിറച്ച് അലങ്കരിച്ചാണ് കൂട് തയാറാക്കിയിരിക്കുന്നത്. ഇതോടെ തവള കൂട്ടിലേക്ക് താമസം മാറുകയായിരുന്നു.
പകല്‍ മുഴുവന്‍ കൂട്ടിലും സുഗുണാനന്ദന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പവും കഴിയും. രാത്രി 10ന് എല്ലാദിവസവും വെളിയില്‍ പോയി ഇരപിടിച്ച ശേഷം പുലര്‍ച്ചെ അഞ്ചോടെ തന്റെ സുഖവാസ കേന്ദ്രമായ കൂട്ടിലേക്ക് കയറി ഉറക്കമാകും. രാവിലെ വീട്ടുകാര്‍ ഉണരുമ്പോള്‍ തവളയും ഇവര്‍ക്കൊപ്പം കൂടും. ഇതിനിടെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കൂടിയായ സുഗുണന് പണിക്ക് പോകുമ്പോള്‍ വണ്ട്, ചെടികളിലെ പ്രാണികള്‍ ഇവയെ പിടിച്ച് കൊണ്ടുവന്ന് തവളയ്ക്ക് നല്‍കും.
സുഗുണന് കൊണ്ടുവരുന്ന ഇരയും കഴിച്ച് സുഗുണന്റെ ശരീരത്തും കട്ടിലിലും കയറി തവള ആഹ്ലാദം പങ്കിടും. ഒരുവര്‍ഷം മുമ്പ് അഞ്ച് ഗ്രാം പോലും തൂക്കമില്ലാതിരുന്ന തവളയ്ക്ക് ഇപ്പോള്‍ ഏകദേശം 300 ഗ്രാമിന് മുകളില്‍ തൂക്കമുണ്ട്. വീട്ടിലെ ഒരംഗത്തെ പോലെയാണ് തവള സുഖജീവിതം നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: