ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രയുടെ ഹരിയാനയിലെ ഭൂമിയിടപാടുകള്‍ വീണ്ടും അന്വേഷിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഹരിയാനയില്‍ പുതുതായി അധികാരത്തില്‍ വരുന്ന ബിജെപി സര്‍ക്കാര്‍ കേസില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് ജെയ്റ്റ്ലി സൂചന നല്കി. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫിന് ഗുര്‍ഗോണ്‍ ജില്ലയിലെ ഷിക്കോപ്പൂര്‍ ഗ്രാമത്തിലുള്ള മൂന്നര ഏക്കര്‍ ഭൂമി റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനം വില്‍പ്പന നടത്തിയതിലൂടെ വന്‍വെട്ടിപ്പാണ് നടന്നത്.
ഭൂമിയിടപാടില്‍ വന്‍ക്രമക്കേടുകള്‍ നടന്നതായും സര്‍ക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായതായും മുന്‍ രജിസ്ട്രേഷന് ഇന്‍സ്പെക്ടര്‍ ജനറലും ലാന്‍ഡ് കണ്സോളിഡേഷന് ഡയറക്ടര്‍ ജനറലുമായ അശോക് ഖേംക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ റിപ്പോര്‍ട്ട് തള്ളി വാദ്രയുടെ ഭൂമിയിടപാട് നിയമവിധേയമാണെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇത് ഏറെ വിവാദമാകുകയും തെരഞ്ഞെടുപ്പില്‍ ഭൂമിയിടപാട് ബിജെപി പ്രചാരണവിഷയമാക്കുകയും ചെയ്തിരുന്നു. ഇത് ഒരു സാധാരണകേസല്ലെന്നും വളരെ ഗുരുതരമായ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: