ന്യൂദല്‍ഹി: ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 31 കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കും. വിപുലമായ പരിപാടികളും പദ്ധതികളുമാണ് ഇതോടനുബന്ധിച്ച് നടപ്പാക്കുക.
31ന് രാവിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഏകതയ്ക്ക് വേണ്ടി കൂട്ടയോട്ടം സംഘടിപ്പിക്കും.മാരത്തണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. ഇതോടനുബന്ധിച്ച് അദ്ദേഹം റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യും.
സര്‍ദാര്‍ പട്ടേല്‍ നാഷണല്‍ മിഷന് ഫോര്‍ അര്‍ബന്‍ ഹൗസിംഗ് പദ്ധതി അന്ന് മോദി ഉദ്ഘാടനം ചെയ്യും. 2022 നുള്ളില്‍ സകലര്‍ക്കും സ്വന്തം വീട് ലഭ്യമാക്കാനുള്ള മോദി സര്‍ക്കാരിന്റെ ബൃഹദ് പദ്ധതിയാണിത്.
അന്ന് കോളേജുകളിലും സര്‍വ്വകലാശാലകളിലും അഖണ്ഡതാ പ്രതിജ്ഞയെടുക്കും. പട്ടേലിന്റെ ദേശീയ സംഭാവനകളെപ്പറ്റി ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കാനും അദ്ദേഹത്തെപ്പറ്റിയുള്ള ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാനും യൂണിവേഴ്സിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനും അഖണ്ഡതയ്ക്കും പട്ടേല്‍ നല്കിയ സംഭാവനകള്‍ അതുല്യമാണ്. അതേപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
പത്താം കഌസിലെ ചരിത്രപുസ്തകത്തില്‍ പട്ടേലിനെപ്പറ്റി ഒരേഒരു പരാമര്‍ശമാണ് ഉള്ളത്. അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി ജനങ്ങള്‍ക്കുള്ള അറിവ് വളരെക്കുറവാണ്. ഇത് ദൗര്‍ഭാഗ്യകരമാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: