മുപ്പതുവര്‍ഷത്തിനിപ്പുറം ഒറ്റക്കക്ഷിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടി അധികാരത്തിലേറിയതിപ്പോഴാണ്. ഭാരതത്തില്‍ ഏകകക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞു. സഖ്യകക്ഷി സര്‍ക്കാര്‍ മാത്രമെന്ന ഉറച്ച ധാരണ മാറ്റിമറിച്ചുകൊണ്ടാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്. അഞ്ചുവര്‍ഷത്തെ കാലാവധി എന്നാല്‍ 1825 ദിവസമാണ്. അതില്‍ നൂറോ നൂറ്റിയിരുപത്തി അഞ്ചോ ദിവസത്തെ ഭരണം വിലയിരുത്തി നിലപാടിലെത്തുന്നത് അപക്വമായിരിക്കും. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലു മാസത്തെ ഭരണം രാജ്യത്തിനാകെ പ്രതീക്ഷയും ഉണര്‍വും ഉത്സാഹവുമാണ് നല്കിയതെന്നതില് ഭിന്നാഭിപ്രായത്തിന് സ്ഥാനമില്ല. അമേരിക്കന്‍ സന്ദര്‍ശനവും അതിനുശേഷം ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമിട്ട ‘സ്വച്ഛ്ഭാരത് മിഷനും’ സര്‍വ്വരുടെയും ആത്മാഭിമാനമാണ് ഉയര്‍ത്തിയത്.
നരേന്ദ്രമോദിക്ക് പത്ത് വര്‍ഷത്തിലധികം വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യമാണ് അമേരിക്ക. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ, അമേരിക്ക നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനായി പ്രതിക്ഷയോടെ കാത്തിരുന്നു എന്നുതന്നെ പറയാം.
പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ച, മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ സമ്മേളനം, ഐക്യരാഷ്ട്രസഭയിലെ പ്രസംഗം, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണുമായുള്ള കൂടിക്കാഴ്ച, യുവാക്കളുടെ സമ്മേളനത്തിലെ പ്രസംഗം, സപ്തംബര്‍ ഭീകരാക്രമണത്തിന്റെ വേദനയും യാതനയും നിറഞ്ഞ സ്മരണകള്‍ ഇരമ്പുന്ന ഗ്രൗണ്ട് സീറോയിലെ ആദരാഞ്ജലി, വര്‍ണ്ണവെറികളോട് സുധീരം പോരാടി അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്ക് ജീവിത സൗഭാഗ്യങ്ങള്‍ നേടിക്കൊടുത്ത മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ സ്മാരക സന്ദര്‍ശനം…എല്ലാമെല്ലാം അവിസ്മരണീയം. പ്രോട്ടോകോള്‍ പോലും മാറ്റിവച്ചാണ് ഒബാമ മോദിക്കൊപ്പം സഞ്ചരിച്ചത്. ലോക ജനത ഉറ്റുനോക്കിയ സന്ദര്‍ശനം ഭാരത-അമേരിക്കന്‍ ബന്ധത്തിലെ അപൂര്‍വ്വമായൊരു മുഹൂര്‍ത്തമായി. ഒബാമയും മോദിയും ചേര്‍ന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ മുഖപ്രസംഗം എഴുതിയതും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം.
മുന്‍പ് അടല്‍ ബിഹാരി വാജ്പേയ് ചെയ്തതുപോലെ മോദിയും യുഎന്നില്‍ ഹിന്ദിയിലാണ് പ്രസംഗിച്ചത്. ലോകം കാതോര്‍ത്ത ആ പ്രസംഗത്തില്‍ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഭാരതം സന്നദ്ധമാണെന്നും വ്യക്തമാക്കി. എന്നാല്‍ ഭീകരപ്രവര്‍ത്തനം തുടരുമ്പോള്‍ അസമാധാനത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച അസാധ്യമാണെന്നും മോദി തുറന്നു പറഞ്ഞു. മാത്രമല്ല ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ അന്താരാഷ്ട്ര തലത്തില്‍ എല്ലാ രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും മോദി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തില്‍ യോഗാ വര്‍ഷം ആചരിക്കണമെന്ന അഭ്യര്‍ത്ഥനയും മോദി മുന്നോട്ടുവച്ചു. യുഎന്നിലെ പ്രസംഗത്തിനു മുന്‍പ് മോദി ന്യൂയോര്‍ക്ക് മേയര്‍, ദേശീയ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതും ശ്രദ്ധേയമായി. ഭാരതത്തിന്റെ കാന്‍സര്‍ ചികില്‍സ മെച്ചമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. വലിയ നഗരങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു മേയറുമായുള്ള ചര്‍ച്ച. വലിയ ജനക്കൂട്ടത്തിന്റെ സുരക്ഷയും സമാധാനവും എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ചര്‍ച്ചാവിഷയമായി.
ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍കുമാര്‍ കൊയ്രാള എന്നിവര്‍ മോദി താമസിക്കുന്ന ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലെത്തി കൂടിക്കാഴ്ച നടത്തി. അമേരിക്കയിലേയും കാനഡയിലേയും സിഖ് സമൂഹത്തിന്റെ പ്രതിനിധികളും ന്യൂയോര്‍ക്ക് മുന്‍ മേയര്‍ മിലെന് ബ്ലൂംബര്‍ഗും മോദിയെ സന്ദര്‍ശിച്ചു. ബാന്‍ കീ മൂണുമായുള്ള ചര്‍ച്ചയില്‍ യുഎന്നില്‍ കൂടുതല്‍ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ സമ്മേളനം അമേരിക്കയ്ക്കു തന്നെ പുതിയ അനുഭവമായി. അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു വിദേശ രാഷ്ട്രത്തലവന്റെ പ്രസംഗം കേള്‍ക്കാനും അദ്ദേഹത്തെ കാണാനും ഇത്രയേറെ ആളുകള്‍ കൂടിയിട്ടില്ല. ഇരുപതിനായിരത്തിലധികം പേരാണ് മാഡിസണ്‍ സ്ക്വയറില്‍ നേരിട്ടെത്തിയത്. ലോകത്തെമ്പാടുമുള്ള വിദേശ ഭാരതീയര്‍ക്ക് അവരുടെ അഭിമാനം കൊടുമുടിയില്‍ എത്തിയ ദിവസമായിരുന്നു അത്. പതിനായരങ്ങള്‍ മോദി മോദി വിളികളോടെ പ്രധാനമന്ത്രിയെ സ്വീകരിച്ചു. കാവി ജാക്കറ്റും ക്രീം കുര്‍ത്തയും ധരിച്ചെത്തിയ മോദി താരശോഭയില്‍ തിളങ്ങി. അമേരിക്കന്‍ ദേശീയ ഗാനം ആദ്യവും തുടര്‍ന്ന് ജനഗണമന അധിനായക ജയഹേ ആലപിച്ചുമാണ് പരിപാടി തുടങ്ങിയത്.
മോദി വിളിച്ച ഭാരത് മാതാ കീ ജയ് ജനാവലി ഏറ്റു വിളിച്ചു, ഒരു തവണയല്ല, പലതവണ. ആ ഘോഷത്തില്‍ ഭാരതത്തിന്റെ പുതിയ ശബ്ദം ഉച്ചത്തില്‍ കേള്‍ക്കുകയായിരുന്നു…
രാജ്യസ്നേഹം വാനോളമുയര്‍ത്തുന്ന പരിപാടികളും സംഘടിപ്പിച്ചിരുന്നു. ലോക മാധ്യമങ്ങളെല്ലം ഈ പരിപാടി അക്ഷരാര്‍ഥത്തില്‍ ആഘോഷിച്ചു.എ. ആര്. റഹ്മാന്റെ ജയ്ഹോയും വന്ദേമാതരവും വേദിയില്‍ മുഴങ്ങി.
സെന്‍ട്രല്‍ പാര്‍ക്കില്‍ നടന്ന ഗ്ളോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലില്‍ മോദി എത്തിയപ്പോള്‍ അവിടെആവേശക്കടലാണ് രൂപംകൊണ്ടത്. ഇംഗഌഷിലായിരുന്നു പ്രസംഗം. യുവാക്കളായിരുന്നു ശ്രോതാക്കള്‍. യുവാക്കളിലാണ് ലോകത്തിന്റെ ഭാവിയെന്ന് അവരെ ഓര്‍മ്മിപ്പിച്ച മോദിയുടെ വാക്കുകള്‍ വന്‍ കരഘോഷത്തോടെയാണ് അറുപതിനായിരത്തിലേറെ വരുന്ന ജനങ്ങള്‍ ഏറ്റുവാങ്ങിയത്. അമേരിക്കന്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമായിരുന്നു സെന്‍ട്രല്‍ പാര്‍ക്കില്‍ തടിച്ചുകൂടിയിരുന്നത്
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയാണ് പ്രത്യേക ശ്രദ്ധനേടിയ മറ്റൊരു സംഭവം.
ഒബാമയും മോദിയും ചേര്‍ന്ന് എഴുതിയ മുഖപ്രസംഗം ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് മുന്നേറുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. മുന്‍പ് പ്രധാനമന്ത്രിമാര്‍ വിദേശ പര്യടനം നടത്തുമ്പോള്‍ മാധ്യമപ്പടയെ കൂടെക്കൂട്ടി കോടികള്‍ തന്നെ ചെലവാക്കിയതാണ് ചരിത്രം. ഇക്കുറി അതുണ്ടായില്ല.
മോദി സന്ദര്‍ശനത്തിന്റെ അവസാന ദിവസം രണ്ടു തവണയാണ് ഒബാമയെ കണ്ടത്. ഭീകരതയെ ചെറുക്കുക, വിനാശകാരിയായ ആയുധങ്ങളുടെ വ്യാപനം തടയുക,യുദ്ധക്കപ്പല്‍ മിസൈല്‍ നിര്‍മ്മാണ സാങ്കേതിക വിദ്യ കൈമാറ്റം എന്നിവയില്‍ സഹകരിക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും ധാരണയുണ്ടാക്കി. ഭീകരസംഘടനകളെ സംബന്ധിച്ച വിവരം അമേരിക്കയ്ക്ക് കൈമാറാമെന്നും ഭാരതം ചര്‍ച്ചകളില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
വൈറ്റ് ഹൗസില്‍ ഒബാമ മോദിക്ക് നല്കിയ സ്വീകരണവും വേറിട്ടതായിരുന്നു. ഒബാമ മോദിയെ വരവേറ്റത് ഗുജറാത്തിയില്‍ സംസാരിച്ചാണ്. കെം ചൊ (എന്തുണ്ട് വിശേഷം) എന്നായിരുന്നു ഒബാമ ചോദിച്ചത്. ഇംഗഌഷില്‍ താങ്ക് യൂ മിസ്റ്റര്‍ പ്രസിഡന്റ് എന്നാണ് മോദി പ്രതികരിച്ചത്. ഭഗവദ് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനവും മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ സ്മരണികയുമാണ് മോദി ഒബാമയ്ക്ക് സമ്മാനിച്ചത്. മാര്ട്ടിന് ലൂഥര്‍ കിംഗിന്റെ സ്മാരക സന്ദര്‍ശനവേളയില്‍ ഒബാമ പ്രോട്ടോകോള്‍ മറികടന്ന് മോദിക്കൊപ്പമെത്തി.
നയതന്ത്രരംഗത്ത് പുതിയ വഴിത്തിരിവായി മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. സ്വദേശത്തുമാത്രമല്ല വിദേശത്തും തരംഗമായ മോദി അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ഉടനെയാണ് ചരിത്രം കുറിയ്ക്കുന്ന മറ്റൊരു ദൗത്യത്തിന് തുടക്കമിട്ടത്. ‘സ്വച്ഛ് ഭാരത്’ എന്ന പദ്ധതി വിജയിപ്പിക്കാന്‍ ജനങ്ങള്‍ അരയും തലയും മുറക്കി രംഗത്തിറങ്ങി.
സ്വാതന്ത്ര്യത്തോടൊപ്പം ശുചിത്വവും വികസനവും മഹാത്മജിയുടെ സ്വപ്നമായിരുന്നു. ജീവിച്ചിരിക്കെത്തന്നെ ജന്മനാടിന് സ്വാതന്ത്ര്യം നേടിത്തരുവാന്‍ ഗാന്ധിജിക്കായി. മറ്റ് രണ്ട് സ്വപ്നങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. എന്നാല്‍ അതൊട്ടും വിദൂരത്തല്ല. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവച്ച ആശയങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശുചിത്വഭാരതം. ‘സ്വഛ്ഭാരത് മിഷന്’ എന്ന പദ്ധതി അഞ്ചുവര്‍ഷംകൊണ്ട് ശുദ്ധിയും വൃത്തിയുമുള്ള രാജ്യമായി ഭാരതത്തെ മാറ്റുന്നതിനാണ്. പ്രധാനമന്ത്രിയുടെ പ്രസംഗംകൊണ്ടോ, ഏതെങ്കിലുമൊരു ദിനാചരണം കൊണ്ടോ നേടിയെടുക്കാവുന്നതല്ല ശുചിത്വം. ദശാബ്ദങ്ങളായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണവാരം ആചരിച്ചുവരുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം അതൊരു ചടങ്ങാക്കിമാറ്റും. അതിനുശേഷം പതിവ് കാഴ്ചയാണ് നാട്ടിലെങ്ങും. വ്യക്തികളില്‍ ശുചിത്വബോധം സൃഷ്ടിക്കുകയും അത് ജീവിതരീതിയായി മാറ്റുകയും ചെയ്യണം. താനും തന്റെ വീടും ശുചിയായാല്‍ പോര. പരിസരവും പൊതുസ്ഥലവും പണിയിടങ്ങളും വൃത്തിയുള്ളതാവണം.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: