അദ്വൈത വേദാന്തത്തിന്റെ പൊരുളറിഞ്ഞ ശ്രീശങ്കരാചാര്യര്‍ സ്ഥാപിച്ചതാണ് ദശനാമി പരമ്പര. ആ പരമ്പരയിലെ ഇപ്പോഴുള്ള ഏറ്റവും ഔന്നത്യമുള്ള മഹായോഗിയായിരുന്നു മഹാമണ്ഡലേശ്വര്‍ കാശികാനന്ദ ഗിരി മഹാരാജ്. ഭാരതീയ സന്യാസ പാരമ്പര്യത്തിലെ ഏറ്റവും മഹത്തായ മഹാമണ്ഡലേശ്വര്‍ പദവിയിലെത്തിയ ആദ്യ മലയാളി കൂടിയാണ് ഇദ്ദേഹം.
സംസ്കൃതത്തിലും ആധ്യാത്മിക വിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ള കാശികാനന്ദഗിരിയ്ക്ക് മണിക്കൂറുകളോളം സംസ്കൃതത്തില്‍ പ്രഭാഷണം നടത്താന്‍ കഴിയുമായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി കേരളത്തില്‍ വന്നത്. ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തില്‍ പങ്കെടുക്കാനായിരുന്നു അത്. ഈ യാത്രയ്ക്കിടയില്‍ അദ്ദേഹം കാലടി ശൃംഗേരി മഠത്തില്‍ ഒരു ദിവസം താമസിച്ചിരുന്നു.
അദ്വൈതവേദാന്തത്തിലെ അവസാന വാക്കായ അദ്ദേഹത്തെ അഭിനവ ശങ്കരാചാര്യരെന്നും വിളിച്ചിരുന്നു.
ശങ്കരാചാര്യര്‍ക്കും മാധ്വാചാര്യര്‍ക്കും ശേഷം 20 ദര്‍ശനങ്ങളെ അധികരിച്ച് ഗ്രന്ഥം രചിച്ചതും സ്വാമി കാശികാനന്ദ ഗിരിയാണ്. കൂടാതെ 140ലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ന്യായം, വേദാന്തം, വ്യാകരണം തുടങ്ങിയവയിലും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വേദാന്തം, ന്യായശാസ്ത്രം, വ്യാകരണം, ബ്രഹ്മസൂത്രം, ഉപനിഷത്ത് വ്യാഖ്യാനങ്ങള്‍ തുടങ്ങിയവയിലായി ഇരുനൂറോളം പുസ്തകങ്ങളുടെ കര്‍ത്താവാണ്. ഭഗവദ്ഗീതയ്ക്ക് വ്യാഖ്യാനവും രചിച്ചിട്ടുണ്ട്.
വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം തുടങ്ങിയവയില്‍ അഗാധപാണ്ഡിത്യമുണ്ട്. മുംബൈയിലെ ആനന്ദഭുവന് ആശ്രമത്തിലായിരുന്നു കാശികാന്ദഗിരിയുടെ പ്രവര്‍ത്തന മണ്ഡലം. ഹൈദരാബാദിലും അദ്ദേഹത്തിന് ആശ്രമമുണ്ടായിരുന്നു.കുംഭമേളകളില്‍ സന്യാസിവര്യന്മാരെ നയിച്ചിരുന്നത് അദ്ദേഹമായിരുന്നു.
പതിനഞ്ചാം വയസില്‍ സത്യം തേടി വീടുവിട്ട അദ്ദേഹം നഗ്നപാദനായി ഭാരതമെങ്ങും സഞ്ചരിച്ചു. മൃഗങ്ങളെയും മഴയേയും വെയിലിനേയും വകവെക്കാതെ ഹിമാലയത്തിലും അദ്ദേഹം എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥമായ സാമാന്യ ലക്ഷണം പാഠപുസ്തകമായി. നാലു സ്വര്‍ണ്ണ മെഡലുകളോടെയാണ് അദ്ദേഹം എംഎ വേദാന്തം പാസായത്. പരീക്ഷയില്‍ ചോദ്യങ്ങള്‍ക്കെല്ലാം കവിതയിലാണ് ഉത്തരമെഴുതിയിരുന്നത്. ഇവയെല്ലാംമനോഹരമായി ഫ്രെയിം ചെയ്ത് ഇന്നും ബനാറസ് സര്‍വ്വകലാശാലയുടെ ചുവരുകളില്‍ വിസ്മയമായി നിലകൊള്ളുന്നു. 140 പുസ്തകങ്ങളിലായി 60,000ലേറെ ശ്ളോകങ്ങള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്. അദ്വൈത വിജയവൈജയന്തി, സന്യാസ വിധി വിചാരം തുടങ്ങിയവ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഗ്രന്ഥങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: