രണ്ടായിരം അനാഥാലയങ്ങളിലായി താമസിക്കുന്ന അരലക്ഷത്തോളം അന്തേവാസികളുടെ പേരില്‍ വര്‍ഷംതോറും ചിലര്‍ തട്ടുന്നത് കോടികള്‍. വിദേശ ഫണ്ടുകള്‍ കുന്നുകൂടുമ്പോഴും സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങുന്നതില്‍ സ്ഥാപനം നടത്തിപ്പുകാര്‍ വിട്ടുവീഴ്ച ചെയ്യില്ല. സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ വരുന്ന അനാഥാലയങ്ങള്‍ക്ക് ഫണ്ടു നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ക്കും മടിയില്ല.
സര്‍ക്കാര്‍ ഗ്രാന്റെന്ന പേരില്‍ നാട്ടുകാരുടെ നികുതിപ്പണം അനാഥാലയം നടത്തിപ്പുകാരും ഉദ്യോഗസ്ഥരും വീതിച്ചെടുക്കും. ഈ കൂട്ടുകച്ചവടത്തില്‍ മന്ത്രിമാര്‍വരെ പങ്കാളികളാണ്. ഇതിനായി കിങ്കരന്മാരായ ഉദ്യോഗസ്ഥരെ ഈ വകുപ്പില്‍ സ്ഥിരം പ്രതിഷ്ഠിക്കും. ഇതിനായി വിരമിച്ചവരെ പോലും വാഴിക്കുന്നുണ്ട് സാമൂഹ്യനീതി വകുപ്പ്. അനാഥാലയങ്ങള്‍ കേന്ദ്രനിയമത്തിന്കീഴില് വരുന്നതല്ല. ഇതാണ് കേരളത്തിലെ അനാഥാലയ മാഫിയകള്‍ക്കുള്ള ഏക ആശ്വാസം.
കേരളത്തിലെ അനാഥാലയങ്ങള്‍ കേന്ദ്ര നിയമത്തിന്‍കീഴില്‍ കൊണ്ടുവരണമെന്ന് നട്ടെല്ലുള്ള ഒരു കേന്ദ്ര മന്ത്രിസഭ അധികാരത്തില്‍ വരുന്ന കാലത്ത് തോന്നിയാലോ എന്നു മുന്‍കൂട്ടിക്കണ്ട്, സംസ്ഥാനം ഒരു നിയമം ഉണ്ടാക്കി. പുറമേ, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡെന്ന് തട്ടിക്കൂട്ട് സംവിധാനവും രൂപീകരിച്ചു. മെമ്പര്‍സെക്രട്ടറി ഉള്‍പ്പെടെ 14 പേരടങ്ങുന്ന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡാണ് കേരളത്തിലെ അനാഥാലയങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതും ഗ്രാന്റ് അനുവദിക്കുന്നതും. വര്‍ഷങ്ങളായി നടക്കുന്ന കോടികളുടെ തട്ടിപ്പിന് മറയെന്നോണമാണ് ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിലെ അംഗത്വം പകുതി ക്രിസ്ത്യന്‍ സഭയ്ക്കും പകുതി മുസ്ലിംസംഘടനകള്ക്കുമാണ്. ഇവര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം ന്യൂനപക്ഷ പ്രേമികളായ മന്ത്രിസഭാംഗങ്ങള്‍ വാരിക്കോരി ഗ്രാന്റായി കൊടുക്കുന്നു.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരുടെ ശുപാര്‍ശയിലാണ് ഗ്രാന്റ് നല്‍കുന്നത്. നാല് ജില്ലകളിലെ അനാഥാലയങ്ങള്‍ക്ക് അനധികൃതമായി സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാന്‍ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍മാര്‍ കൂട്ടുനിന്നുവെന്ന് കണ്ടെത്തിയത് അടുത്ത സമയത്താണ്. കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണങ്ങളുടെ ബാക്കി പത്രം. അനാഥാലയങ്ങള്‍ക്ക് നല്കുന്ന സര്‍ക്കാര്‍ ഗ്രാന്റില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്ന് സാമൂഹ്യനീതി വകുപ്പിന്റെ ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ കണ്ടു. ഇതിന്റെയടിസ്ഥാനത്തില്‍ അനാഥാലയ നടത്തിപ്പുകാരെയും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരെയും തെളിവെടുപ്പിന് വിധേയരാക്കി. കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓഫീസര്‍മാരാണ് അനധികൃതമായി സര്‍ക്കാര്‍ ഗ്രാന്റ് നല്കാന് ശുപാര്‍ശ ചെയ്തത്.
മുക്കം മുസ്ലിം ഓര്‍ഫനേജിന് 14,56,775 രൂപയാണ് അധികമായി നല്‍കിയിരിക്കുന്നത്. മണാശേരി മുസ്ലിം ഓര്‍ഫനേജിന് 21,00,368 രൂപയും അനധികൃതമായി നല്‍കിയിട്ടുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളാണ് അനാഥാലയങ്ങളും പൂവര്‍ ഹോമുകളും. വാര്‍ഷിക വരവുചെലവു കണക്കുകള്‍ സാമ്പത്തികവര്‍ഷം അവസാനിച്ച് നാല് മാസത്തിനകം ഓഡിറ്റിന് സമര്‍പ്പിക്കേണ്ടതാണ്. മുക്കം മുസ്ലിം ഓര്‍ഫനേജും, മണാശേരി ഓര്‍ഫനേജും 2010-11 മുതല്‍ 2012-13 വരെയുള്ള വര്‍ഷങ്ങളിലെ വാര്‍ഷിക കണക്കുകള്‍ ഒന്നിച്ച് ഓഡിറ്റിന് സമര്‍പ്പിച്ചത് 2013 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ്. ഓഡിറ്റ് നടത്തി ഗ്രാന്റിനുള്ള അര്‍ഹത തിട്ടപ്പെടുത്തി സാമൂഹ്യക്ഷേമ വകുപ്പിനെ അറിയിക്കുന്നതിന് മുമ്പ്തന്നെ ലക്ഷങ്ങള്‍ ഇരുസ്ഥാപനങ്ങള്‍ക്കും ഗ്രാന്റിനത്തില്‍ മുന്‍കൂര്‍ നല്കി. ഇങ്ങനെ സര്‍ക്കാരില്‍ നിന്ന് 35,57,143 രൂപ അനാഥാലയങ്ങള്‍ക്ക് അനര്‍ഹമായി കിട്ടിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് 2013 ഒക്ടോബറില്‍ ഇറക്കിയ ഒസിബി.1/17257/12 സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുകയും ഇതിന്റെ പേരില്‍ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും നിയമലംഘനം നടത്തിയ അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ട്. ഗ്രാന്റിനുള്ള അര്‍ഹതയുമായി ബന്ധപ്പെട്ട് രണ്ട് അനാഥശാലകളും അന്തേവാസികള്‍ അംഗീകൃത സ്കൂളുകളില്‍ പഠിക്കുന്നത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്ന് രണ്ട് അനാഥാലയങ്ങളിലേയും അന്യസംസ്ഥാനക്കാരായ അന്തേവാസികള്‍ പഠിക്കുന്നത് ഇതേ മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകളിലാണെന്ന് കണ്ടെത്തി.
2012-13 വര്‍ഷത്തില്‍ 574 അന്തേവാസികളാണ് ഇതേ മാനേജ്മെന്റ് എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയത്. ഇതുവഴി ഈ സ്കൂളുകളില്‍ പുതിയ അധ്യാപക തസ്തികകളിലുള്ളവരുടെ ശമ്പള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വന്നു.
ബീഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് രണ്ട് അനാഥാലയങ്ങളിലും പ്രവേശനം നേടിയവരില്‍ കൂടുതല്‍. ഇവരുടെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പദ്ധതി/പദ്ധതിയേതര സഹായങ്ങള്‍ നല്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതു വഹിക്കേണ്ടതില്ല. മലയാളം മാതൃഭാഷയല്ലാത്ത കുട്ടികളെയാണ് മലയാളം മീഡിയം സ്കൂളില്‍ ചേര്ത്തുപഠിപ്പിക്കുന്നതെന്നും ലോക്കല്‍ ഫണ്ട് ഓഡിറ്റ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ഗ്രാന്റ് അനധികൃതമായി അനുവദിച്ച 25 അനാഥാലയങ്ങള്‍ കോഴിക്കോട് 6, തിരുവനന്തപുരം 3, പാലക്കാട് 8, തൃശ്ശൂരില്‍ 8 എന്നിവയാണ്. ഇവയ്ക്കായി ഒന്നേകാല്‍ കോടിയാണ് അനധികൃതമായി സര്‍ക്കാര്‍ ഗ്രാന്റിനത്തില്‍ നല്‍കിയത്.
നാളെ: കേരളം അനാഥാലയങ്ങളുടെ
പറുദീസയാക്കിയ ത്രിമൂര്‍ത്തികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: