കരിപ്പൂര്‍(മലപ്പുറം): കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 3.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. ഏകദേശം ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് ശുചീകരണ തൊഴിലാളികളെയും ഒരു യാത്രക്കാരനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ നാലുമണിയ്ക്ക് ഷാര്‍ജയില്‍ നിന്ന് എത്തിയ എയര്‍അറേബ്യ വിമാനത്തിന്റെ ബാത്ത് റൂം മാലിന്യങ്ങള്‍ക്കിടയില്‍ നിന്നാണ് രണ്ട് കിലോഗ്രാം സ്വര്‍ണ്ണം കണ്ടെടുത്തത്. ഇത് വിമാനത്തില്‍ എത്തിയ കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് 1.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തിറക്കിയശേഷം നടത്തിയ പരിശോധനയിലാണ് ബാത്ത് റൂം മാലിന്യങ്ങള്‍ക്കിടയില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയത്.
എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലും ബാറ്ററി ചാര്‍ജറിനുള്ളില്‍ ഒളിപ്പിച്ച നിലയിലുമാണ് യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയത്. എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒരു കിലോഗ്രാം വരുന്ന രണ്ട് സ്വര്‍ണ്ണക്കട്ടികളാണ് ഉണ്ടായിരുന്നത്. ബാറ്ററി ചാര്‍ജറിനുള്ളില്‍ 600 ഗ്രാമിന്റെ സ്വര്‍ണ്ണവും ഒളിപ്പിച്ച നിലയിലായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടുത്ത കാലത്ത് നടക്കുന്ന ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ടയാണ് ഇന്നലെത്തേത്. ജീവനക്കാരുടെയും മറ്റ് തൊഴിലാളികളുടെയും സഹായത്തോടെ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് ഇന്നലത്തെ സംഭവം.
സ്വകാര്യ കമ്പനിക്കുകീഴിലുള്ള കരാര്‍ തൊഴിലാളികളെയാണ് ഇന്നലെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ശ്യാം സുന്ദര്‍, എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സൂപ്രണ്ടുമാരായ ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, എന്‍.എസ് അരുള്പ്രസാദ്, അജയ്റോയ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: