തിരുവനന്തപുരം: സോളാര്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സരിത.എസ്.നായര്‍, ബിജുരാധാകൃഷ്ണന്, ടെന്നി ജോപ്പന് എന്നിവര്‍ പ്രതികളായ സോളാര്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന പരാതിക്കാരന്റെ ആവശ്യം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നിരസിച്ചു.
സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി. മജിസ്ട്രേറ്റ് കോടതികളിലെ കേസുകളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന പ്രവണതയില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. എന്നാല്‍ വിവാദമായ നളിനി നെറ്റോ, ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച ചരിത്രം സര്‍ക്കാരിനുണ്ട്. ഇത് മറച്ചുപിടിച്ചാണ് സോളാര്‍ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനം അട്ടിമറിക്കുന്നത്.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ദിലീപ് സത്യനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത് പോലീസാണ്. ഇതുസംബന്ധിച്ച നിര്‍ദ്ദേശം കഴിഞ്ഞ ആഗസ്റ്റ് 8ന് പോലീസ് ആസ്ഥാനത്തു നിന്നും ജില്ലാകളക്ടര്‍ക്ക് കൈമാറി.
തുടര്‍ന്ന് അഭിഭാഷകന്റെ ബയോഡാറ്റയും സമ്മതപത്രവും കളക്ടര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഈ ആവശ്യം നിരസിച്ചു. തുടര്‍ന്നാണ് പരാതിക്കാരന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ സമീപിച്ചത്. തുടര്‍ന്നും അനുകൂല നിലപാടുണ്ടാകാത്തതിനെ തുടര്‍ന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി പരാതിക്കാരായ മാത്യു തോമസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ 21നാണ് കേസ് ഫയല്‍ ചെയ്തത്. മുമ്പ് ഐസ്ക്രീം കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: