തിരുവനന്തപുരം: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബര്‍ 5ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ പരിസരം കൂടാതെ തകഴി, തിരുവല്ല, കോഴഞ്ചേരി റോഡ്, ചെങ്ങന്നൂര്‍, പന്തളം, കിടങ്ങറ, പൊടിയാടി, മാന്നാര്‍, മാവേലിക്കര, ഹരിപ്പാട് എന്നിവിടങ്ങളിലായി 70 കിലോമീറ്റര്‍ ചുറ്റളവില്‍ വരെ പൊങ്കാല അടുപ്പുകള്‍ നിരക്കും.
കേരളത്തിന് പുറമെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു വരെ പൊങ്കാലയിടാന്‍ ഭക്തരെത്തുമെന്നും അവര്‍ പറഞ്ഞു.
5ന് പുലര്‍ച്ചെ നാലിന് ഗണപതി ഹോമത്തോടെ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കും. നിര്‍മാല്യ ദര്‍ശനത്തെത്തുടര്‍ന്ന് 8ന് വിളിച്ചു ചൊല്ലി പ്രാര്ഥലയ്ക്കു ശേഷം 9ന് പണ്ടാര അടുപ്പിലേക്ക് ക്ഷേത്രമുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ശ്രീകോവിലില്‍ നിന്ന് അഗ്നി പകരും. അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി ഭദ്രദീപം തെളിക്കും.
എം.പി. വീരേന്ദ്രകുമാര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും. 11ന് 500 ലധികം വേദപണ്ഡിതന്മാരുടെ മുഖ്യ കാര്‍മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നെള്ളിച്ച് പൊങ്കാല നേദിക്കും. തുടര്‍ന്ന് ജീവിതകള്‍ ക്ഷേത്രത്തില്‍ തിരിച്ചെഴുന്നെള്ളിച്ച് ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടത്തും.
വൈകീട്ട് 6ന് കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന സാംസ്കാരിക സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സീമാ ജാഗരണ്‍ മഞ്ച് അഖിലേന്ത്യാ സംയോജക് എ. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, ഗുരുവായൂര്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റര്‍ കെ. വേണുഗോപല്‍ എന്നിവര്‍ പങ്കെടുക്കും. ക്ഷേത്ര മുഖ്യ കാര്യ ദര്‍ശി രാധാകൃഷ്ണന് അനുഗ്രഹ പ്രഭാഷണം നടത്തും. യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ സി.വി. ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി പ്രോജ്ജ്വലിപ്പിക്കും.
വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലായി 1000 ത്തിലധികം ക്ഷേത്ര വോളന്റിയര്‍മാര്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തും. താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തും. പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യ-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, ജലഅതോറിറ്റി, എക്സൈസ്, ജലഗതാഗം, റവന്യൂ വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിംഗിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ പന്ത്രണ്ട് നൊയമ്പ് ഉത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കും. 19നാണ് പ്രസിദ്ധമായ നാരീ പൂജ നടക്കുന്നത്. 26ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ അഡ്വ കെ.കെ. ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, ഉത്സവക്കമ്മറ്റി പ്രസിഡന്റ് പി.സി. കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: