എരുമേലി: നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന പോലീസുകാര്‍ സ്വമേധയാ കീഴടങ്ങിയ കാഴ്ചയാണ് എരുമേലി പോലീസ് സ്റ്റേഷനിലുള്ളത്. മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഓട് മേഞ്ഞ കെട്ടിടത്തിന് മുകളില്‍ നീലപ്പടുത വാങ്ങി കെട്ടിയിട്ടും രക്ഷയില്ല. 45 വര്‍ഷത്തിലധികം പഴക്കമുള്ള എരുമേലി പോലീസ് സ്റ്റേഷനിലെ ക്വാര്‍ട്ടേഴ്സുകള്‍ ജീര്‍ണ്ണാവസ്ഥയിലാണ്.
സ്റ്റേഷനിലെത്തുന്ന കേസുകളോരോന്നും ഒത്തുതീര്‍പ്പാക്കിയോ, കോടതിക്കയച്ചോ ക്വാര്‍ട്ടേഴ്സിലെത്തുമ്പോള്‍ തുള്ളിക്ക് മാറേണ്ട ഗതികേടാണുള്ളത്. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങളും നീലപ്പടുത വീടിന് മുകളില്‍ കെട്ടി താല്‍ക്കാലിക ആശ്വാസം കണ്ടെത്തിയിരിക്കുകയാണ്. ക്വാര്‍ട്ടേഴ്സുകള്‍ നവീകരിക്കുന്നതിനായി പത്ത് ലക്ഷത്തോളം രൂപ എപ്പോഴോ അനുവദിച്ചതായി കെട്ടിട്ടുണ്ടെന്നും എന്നാല്‍ ലക്ഷത്തിന്റേതായി ഒരനക്കവും നാളിതുവരെയായി ഉണ്ടായിട്ടില്ലെന്നും പറയുന്നു.
എരുമേലി പോലുള്ള ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രത്തിലെ ഒരു പോലീസ് സ്റ്റേഷന്റെ ശോചനീയാവസ്ഥ പോലീസിന്റെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചുവെന്നാണ് പറയുന്നത്. പോലീസുകാര്‍ക്ക് ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് ക്വാര്‍ട്ടേഴ്സുകള്‍ നന്നാക്കാന്‍ പണമെടുത്തു തുടങ്ങിയതോടെ പോലീസ് കുടുംബങ്ങള്‍ രണ്ടറ്റം മുട്ടിക്കാന്‍ നാലുപാടും ഓടിത്തുടങ്ങിയെന്നും ചൂണ്ടിക്കാട്ടുന്നു.
സമൂഹത്തിലെ കുടുംബജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പരിപാടികള്‍ നടത്തുന്നവര്‍ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ നവീകരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് പോലീസുകാരുടെ ആവശ്യം. കുടിവെള്ളം, വൈദ്യുതി അടക്കം കുട്ടികളെ പഠിപ്പിക്കാന്‍ പോലും പറ്റാത്ത സാഹചര്യമാണ് ക്വാര്‍ട്ടേഴ്സിലുള്ളത്. ചോര്‍ന്നൊലിക്കുന്ന ക്വാര്‍ട്ടേഴ്സ് ജീവിതത്തില്‍ നിന്നും എന്നെങ്കിലും മോചനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: