കൊച്ചി: മണ്ഡലകാലത്ത് ശബരിമലയില്‍ ജലലഭ്യതയും ഭക്ഷ്യസുരക്ഷയും ശുചിത്വവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം. മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.പതിവുപോലുള്ള ഉറപ്പ് സര്‍ക്കാര്‍ കോടതിക്ക് നല്‍കിയിട്ടുമുണ്ട്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവിധഹര്ജികള് പരിശോധിക്കവേ ഒക്ടോബര്‍ 14-ന് തീര്‍ത്ഥാടന ഒരുക്കങ്ങളെക്കുറിച്ചു ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ നല്കിയ റിപ്പോര്‍ട്ടു പരിഗണിച്ച ജസ്റ്റിസുമാരായ പി. എന്‍. രവീന്ദ്രനും പി. ബി. സുരേഷ് കുമാറും അടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.
പ്രസാദം ഉള്‍പ്പെടെ ശബരിമലയില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പാക്കണം, ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തീര്‍ത്ഥാടനകാലത്ത് കടകളില്‍ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം. ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന കലവറകളുടെ വൃത്തി പരിശോധിക്കണം, കോടതി നിര്‍ദ്ദേശിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മാ പരിശോധനക്ക് സന്നിധാനത്ത് ലാബ് തുടങ്ങുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത്തരം കാര്യങ്ങളില്‍ കോടതിയുടെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കുമെന്ന് ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ അഭിഭാഷകനും അറിയിച്ചു.
ശബരിമല-പമ്പ റോഡില്‍ ജലലഭ്യത ഉറപ്പാക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശം വാട്ടര്‍ അതോറിറ്റി നടപ്പാക്കുമെന്നും ഇതിനായുള്ള പദ്ധതിക്ക് ടെണ്ടര്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. താല്കാലിക ജലലഭ്യതക്ക് സംവിധാനം ഉണ്ടാക്കും.
സന്നിധാനത്ത് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന കോടതി നിര്‍ദ്ദേശത്തോട് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സൗകര്യങ്ങളുള്ള രണ്ടെണ്ണമുള്‍പ്പെടെ 10 ആംബുലന്‍സുകളും മിനി ബസ്സുകളും ഇത്തവണ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ കോടതി രേഖപ്പെടുത്തി.
എന്നാല്‍ സര്‍ക്കാര്‍ ഉറപ്പുകള്‍ ഈ തീര്‍ത്ഥാടന സീസണില്‍ എത്രമാത്രം നടപ്പാകുമെന്ന കാര്യത്തില്‍ ഉത്കണ്ഠകള്‍ ഏറെയാണ്. കഴിഞ്ഞ സീസണില്‍ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് സൗകര്യമുള്ള ആംബുലന്‍സ് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ടശേഷമാണ് ആരോഗ്യ വകുപ്പില്‍നിന്ന് ആംബുലന്‍സ് വിട്ടുðകിട്ടിയതെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് ആംബുലന്‍സ് സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടു.
ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് 176 കോടി രൂപ ആവശ്യപ്പെട്ടിട്ട് ഇതുവരെ അനുവദിച്ചിരിക്കുന്നത് 57.8 കോടി രൂപമാത്രമാണ്. 555 ഇട റോഡുകള്‍ക്ക് അറ്റകുറ്റപ്പണിയെങ്കിലും വേണം. 17 പ്രധാന പാതകളില്‍ 450 കിലോമീറ്റര്‍ റോഡു വികസിപ്പിക്കേണ്ടതുണ്ട്. നവംബര്‍ 15-നു മുമ്പു പണി തീര്‍ക്കുമെന്നാണ് പറയുന്നതെങ്കിലും സാധ്യതകാണുന്നില്ല. എല്ലാ വര്‍ഷവും സപ്തംബര്‍ മാസം ഒരുക്കങ്ങള്‍ പൂര്ത്തിയാകാറുള്ള പന്തളം ക്ഷേത്രത്തിലെ തീര്‍ത്ഥാടന തയ്യാറെടുപ്പുകള്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ എത്രത്തോളം നടപ്പാക്കാനാവുമെന്ന ഉത്കണ്ഠ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: