കൊച്ചി:: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കു ബോംബ് ഭീഷണി. ഇതെത്തുടര്‍ന്ന് രാജ്യത്തൊട്ടാകെയുള്ള വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. കൊല്‍ക്കത്തയിലെ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യാ ഓഫീസിലാണ് ഇ-മെയില്‍ ഭീഷണി ലഭിച്ചത്. ഇന്നലെ രാത്രിയിലെ അഹമ്മദാബാദ്- മുംബൈ വിമാനവും ഇന്നു പുലര്‍ച്ചെ കൊച്ചിയില്‍ എത്തുന്ന മുംബൈയില്‍ നിന്നുള്ള വിമാനവും ബോംബുവച്ചോ ചാവേര്‍ ഭീകരരെ ഉപയോഗിച്ചോ തകര്‍ക്കുമെന്നായിരുന്നു ഭീഷണിയെന്ന് കൊച്ചി വിമാനത്താവള ഡയറക്ടര്‍ എ.കെ.സി. നായര്‍ പറഞ്ഞു.
സിഐഎസ്എഫിന്റെ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സിഐഎസ്എഫ് ഡിഐജി അനന്ദ് മോഹന്‍ ചെന്നൈയില്‍ നിന്നുവന്ന് അടിയന്തരയോഗത്തില്‍ പങ്കെടുത്തു. സിയാല്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി. ഗൗരിശങ്കര്‍, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് ഡോ. ശിശിര്‍ കുമാര്‍ ഗുപ്ത തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വ്യാഴാഴ്ച രാത്രിയിലാണ് ഇ- മെയില്‍ ഭീഷണി എത്തിയത്. കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളുടെ പേര് സന്ദേശത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി ചാവേര്‍ അഹമ്മദാബാദില്‍ നിന്നും ഇന്നു പുലര്‍ച്ചെ മുംബൈയില്‍ നിന്നും വിമാനങ്ങളില്‍ കയറുമെന്നും മെയിലില്‍ മുന്നറിയിപ്പ് നല്കുന്നു.
ബോംബ് സ്ക്വാഡും അടിയന്തര പ്രതികരണ സംഘവും സിഐഎസ്എഫും പോലീസും നെടുമ്പാശേരി, മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവയടക്കമുള്ള രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം ജാഗ്രത പുലര്‍ത്തിവരുന്നു. ഇന്നും സുരക്ഷാ ക്രമീകരണങ്ങള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: