ഈ സൃഷ്ടി അതിബൃഹത്തും, അനന്തവുമാണ്. അതൊരു നിഗൂഢതയാണ്. അതിലെ എല്ലാ രഹസ്യങ്ങളും മനസ്സിലാക്കേണ്ടവയല്ല. അവയില്‍ ജീവിക്കുകയാണ് വേണ്ടത്. മനസ്സ്, സ്നേഹം, ഉറക്കം, ചുറ്റുപാടില്‍ നമ്മെ ആകര്‍ഷിക്കുന്ന മറ്റുകാര്യങ്ങള്‍… ഇവയിലെല്ലാം നിഗൂഢത നിറഞ്ഞിരിക്കുന്നു. നിഗൂഢമായതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം നിങ്ങള്‍ക്ക് ആശയക്കുഴപ്പമാണുണ്ടാവുക. എന്നാല്‍ അവയില്‍ പൂര്‍ണ്ണമായി ജീവിക്കുന്നതാണ് ജ്ഞാനോദയം.
‘അറിയില്ല, എനിക്കറിയില്ല’ ഈ വാക്കുകള്‍ ഒരാള്‍ ഉരുവിടുന്നത് തികഞ്ഞ അജ്ഞതയിലാണെങ്കില്‍, അവയ്ക്ക് തീരെ സൗന്ദര്യമില്ല. എന്നാല്‍ ഇതേ വാക്കുകള്‍ ബോധോദയം സിദ്ധിച്ച ഒരാളിലൂടെ പുറത്തുവരുമ്പോള്‍, അവയ്ക്ക് ഏറെ സൗന്ദര്യമുണ്ട്. അവിടെ പ്രകടമാകുന്നത് അത്ഭുതമാണ്. ഓരോ ചോദ്യവും അത്ഭുതത്തിന് വഴിമാറുന്നു.
അത്ഭുതവും, ചോദ്യവും തമ്മിലുള്ള വിത്യാസം എന്താണെന്നറിയുമോ? ചോദ്യങ്ങള്‍ സാധാരണയായി ദുഃഖത്തില്‍നിന്നും അസ്വസ്ഥതയില്‍നിന്നുമാണ് ഉടലെടുക്കുന്നത്. എന്നാല്‍ അത്ഭുതം, ആനന്ദത്തിന്റെ പ്രകടനമാണ്.
അവനവനെക്കുറിച്ചുള്ള അജ്ഞതയാണ് അഹംഭാവം. ഇത് സ്വന്തം അസ്ഥിത്വത്തെക്കുറിച്ചുള്ള അജ്ഞതയാണ്. ഈ അവസ്ഥയില്‍നിന്നു പുറത്തുവരാന്‍ നാമെന്തെങ്കിലും ചെയ്യേണ്ടതല്ലേ? കണ്ണുതുറന്നു നോക്കൂ… നിങ്ങളുടെ ജീവിതമെന്താണ്? ഇവിടെ നിങ്ങള്‍ എത്രകാലമുണ്ടാകും? സമയത്തിന്റെ സ്കെയിലില്‍ കണക്കാക്കി നോക്കൂ. അറുപത്, എഴുപത്, നൂറുവര്‍ഷങ്ങള്‍…? കോടിക്കണക്കിന് വര്‍ഷങ്ങള്‍ കടന്നുപോയി. ഇനിയും കോടിക്കണക്കിന് വര്‍ഷങ്ങള്‍ വരാനിരിക്കുന്നു. അതിനിടയില്‍ ഈ ജീവിതകാലമെന്നത് അല്പം മാത്രമാണ്. തീരെ നിസ്സാരം. സമുദ്രത്തിലെ ഒരു തുള്ളിപോലുമല്ല അത്. കാലത്തിനെ അടിസ്ഥാനമാക്കി നോക്കിയാല്‍ നിങ്ങള്‍ നിലനില്ക്കുന്നില്ല എന്നുപോലും പറയേണ്ടിവരും. ഈ തിരിച്ചറിവാണ് അഹംബോധത്തെ അലിയിക്കുന്നത്.
”ഞാന്‍ ആരാണ്? എങ്ങനെ ഈ ഗ്രഹത്തിലെത്തി? ഇവിടെ ജീവിതം എത്രകാലമുണ്ടാകും? മനസ്സില്‍ ഈ അവബോധമുണര്‍ന്നുകഴിഞ്ഞാല്‍, പിന്നെ അത് നിസ്സാരകാര്യങ്ങളെച്ചൊല്ലി വിഷമിക്കുകയില്ല.
”ഇയാള്‍ എന്നോട് അങ്ങനെ പറഞ്ഞു.” അയാള്‍ എന്നെ വിട്ടുപിരിഞ്ഞു. ” ഓ ഇങ്ങനെയുണ്ടായോ? ഞാന്‍ അതെല്ലാം മറ്റുള്ളവരോട് പറയാന്‍ പോവുകയാണ്…”
ഇങ്ങനെയുള്ള ചിന്തകളെല്ലാം നിങ്ങളെ വിട്ടൊഴിയുന്നു. അവശേഷിക്കുന്നത് ഞാനറിയുന്നില്ല എന്ന നിഷ്കളങ്കവും സുന്ദരവുമായ വാക്കുകള്‍ മാത്രം. ജ്ഞാനത്തിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ ഇതു സംഭവിക്കുകയുള്ളൂ. നിങ്ങള്‍ക്ക് യാതൊന്നും അറിയുകയില്ല എന്ന തോന്നല്‍ ഉണര്‍ത്തുകയാണ് ജ്ഞാനത്തിന്റെ ലക്ഷ്യം. ഇതെല്ലാം എനിക്കറിയാം എന്ന തോന്നലാണ് അത് നിങ്ങളില്‍ ഉണ്ടാക്കിയതെങ്കില്‍, ജ്ഞാനം അതിന്റെ ലക്ഷ്യം സാക്ഷാത്കരിച്ചിട്ടില്ല. കൂടുതല്‍ അറിയുന്തോറും ഞാന്‍ ഒന്നും അറിഞ്ഞുകഴിഞ്ഞിട്ടില്ല എന്ന ബോധം നിങ്ങള്ക്കുണ്ടാകുന്നു. നിങ്ങള്‍ക്ക് വളരെ കുറച്ച് അജ്ഞതയേ ഉള്ളൂ എന്നായിരുന്നു നേരത്തെ നിങ്ങളുടെ ധാരണ. എന്നാല്‍ കൂടുതലറിയുമ്പോള്‍, അജ്ഞതയുടെ ആഴവും പരപ്പും കുടുതലാകുന്നു. ഇങ്ങനെ പരമമായതിനെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതിനാണ് ജ്ഞാനം ലക്ഷ്യമിടുന്നത്.
ലോകത്തില്‍ അജ്ഞതയ്ക്കും ഒരിടമുണ്ട്. ഒരു കളിയുടെ പര്യവസാനത്തെക്കുറിച്ച് അജ്ഞതയുണ്ടാകുമ്പോഴാണ് ആ കളി നിങ്ങളെ ആനന്ദിപ്പിക്കുന്നത്. ഫലം നേരത്തെ അറിഞ്ഞാല്‍ കളിയിലെ താല്പര്യം പോകും. കളിയില്‍ ജയിക്കുമെന്ന് നേരത്തെ അറിഞ്ഞാല്‍, കഴിവിന്റെ നൂറുശതമാനവും പുറത്തെടുക്കാന്‍ നിങ്ങള്‍ മടി കാണിക്കും. കളിയില്‍ തോല്‍ക്കുമെന്ന് നേരത്തെ അറിഞ്ഞാല്‍ അതിനോടുള്ള ആവേശം നഷ്ടപ്പെടും. മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത ഗതിവിഗതികളാണ് കളിയെ രസകരമാക്കുന്നത്.
പ്രകൃതി നിങ്ങളെ എത്രയേറെ സ്നേഹിക്കുന്നുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അത് നിങ്ങളോട് ഏറെ കരുണ കാണിക്കുന്നു. നിങ്ങളുടെ ഭാവിയെ നിങ്ങള്‍ക്കു വെളിപ്പെടുത്താതെ ഏറെ പഴയകാലങ്ങള്‍ നിങ്ങളെ ഓര്‍മ്മപ്പിക്കാതെ.. അത് നമുക്ക് നല്‍കിയിട്ടുള്ള ചെറിയ ഓര്‍മ്മ കൊണ്ടുതന്നെ നമ്മുടെ ജീവിതത്തെ നാം കഴിയുന്നത്ര ദുരിതപൂര്‍ണമാക്കിയിട്ടുണ്ട്.
‘എനിക്കറിയില്ല’ എന്നനിലയില്‍ ജ്ഞാനത്തിലൂടെ കടന്നുപോകുമ്പോള്‍, ആ നിലയുടെത്തന്നെ അതിസുന്ദരമായ മറ്റൊരു ഭാവത്തിലേയ്ക്ക് നിങ്ങള്‍ പ്രവേശിക്കുന്നു. ജ്ഞാനത്തിന്റെ അവസാനഘട്ടമാണ് ഇത്. ”എനിക്കറിയില്ല’ എന്നതില്‍ തുടങ്ങി ‘എനിക്കറിയില്ല’ എന്നതില്‍ അവസാനിക്കുന്നു ഈ യാത്ര മുഴുവനും.
ജ്ഞാനോദയം സിദ്ധിക്കുന്നതിനുമുമ്പ് ഒരാള്‍ കാട്ടില്‍ച്ചെന്ന് വിറകു കൊണ്ടുവരികയും വെള്ളം ചുമക്കുകയും ചെയ്യുമായിരുന്നു. അപ്പോള്‍ അയാളുടേത് ‘എനിക്കൊന്നും അറിയില്ല’ എന്ന ദുരിതപൂര്‍ണമായ അവസ്ഥയായിരുന്നു. ജ്ഞാനോദയത്തിനുശേഷവും അയാള്‍ വിറകുവെട്ടുകയും വെള്ളം ചുമക്കുകയും ചെയ്തു. എന്നാല്‍ അപ്പോള്‍ അയാളുടേത് ‘ ഞാന്‍ യാതൊന്നും അറിയുന്നില്ല’ എന്ന സുന്ദരമായ അവസ്ഥയായിക്കഴിഞ്ഞിരുന്നു.
വിസ്മയത്തിന്റെയും അത്ഭുതത്തിന്റെയും ലോകമെത്തിക്കഴിഞ്ഞാല്‍ ശാസ്ത്രീയമോ, കലാപപരമോ ആയ ജ്ഞാനമെല്ലാം നിങ്ങളെ വിട്ടൊഴിയും.
”ഈ കവിത എങ്ങനെയാണെഴുതിയത്?” എന്ന് ഒരു കവിയോടു ചോദിച്ചുനോക്കൂ.
”എനിക്കറിയില്ല!” എന്നയാള്‍ പറയും.
”എങ്കിലും എങ്ങനെയാണിത് കണ്ടെത്തിയതെന്ന് വിശദീകരിക്കാമോ? എന്നൊരു ശാസ്ത്രജ്ഞനോട് ചോദിച്ചുനോക്കൂ.
”എനിക്കറിയില്ല!” എന്ന് അയാള്‍ പറയും.
‘എനിക്കറിയില്ല’ എന്ന ഈ ഉത്തരം നിഷ്കളങ്കതയെ കാണിക്കുന്നു.
എന്തെങ്കിലും ചിന്തിച്ച് വിഷമിക്കുന്ന അവസ്ഥ, ഒരുകാര്യം ഓര്‍ത്തെടുക്കാനോ മറ്റോ വിഷമിക്കുന്ന അവസ്ഥ- ഇങ്ങനെ നിങ്ങളില്‍ പലര്‍ക്കും അനുഭവപ്പെട്ടിരിക്കാം. എന്തെങ്കിലും അറിയണമെന്ന ആഗ്രഹം അറിയാനുള്ള ആകാംക്ഷ അപ്പോഴൊക്കെ ‘ഓ എനിക്കറിയില്ല. ഞാന്‍ അത് അറിയുന്നില്ല!’ എന്ന തലത്തില്‍ നിലകൊള്ളുക. മനസ്സ് ശാന്തമായിക്കൊള്ളും.
ജ്ഞാനം സോപ്പിനെപോലെയാണ്. തുണി അലക്കാന്‍ ഡിറ്റര്‍ജന്റ് ഉപയോഗിക്കുന്നു. അത് അഴുക്കെല്ലാം ഇളക്കിക്കളയും. എന്നാല്‍, കുളിക്കുമ്പോള്‍ ”എന്തു നല്ല സോപ്പ്! ഇതില്‍ അല്പം ദേഹത്തു തന്നെയിരുന്നോട്ടെ.” എന്ന് നിങ്ങളൊരിക്കലും പറയുകയില്ല.
പക്ഷേ,നാം മല്ലിടുന്നതത്രയും, അറിയുവാന്‍, ഇനിയും അറിയുവാന്‍, കൂടുതല്‍ കൂടുതല്‍ അറിയുവാന്‍ വേണ്ടിയാണ്. കൂടുതലായി എന്തിനെയെങ്കിലും അറിയാന്‍ ശ്രമിക്കുമ്പോള്‍, കൂടുതല്‍ കുഴപ്പത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുക. മനഃശാസ്ത്രമേഖലയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നിങ്ങള്‍ക്ക് പ്രതേ്യകമായ ചില തോന്നലുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ വിശദീകരിച്ചുതരും.
‘എന്തുകൊണ്ട്’ എന്ന ചോദ്യവും ഉയരുന്നതെപ്പോഴും അസ്വസ്ഥതയില്‍ നിന്നാണ്. അസന്തുഷ്ടിയില്‍നിന്നാണ്. ഉദാഹരണമായി, നിങ്ങള്‍ ചോദിക്കുന്നു, ”ഭൂമിയില്‍ ഇത്ര ആളുകളുള്ളതില്‍ എന്തുകൊണ്ട് എനിക്കുമാത്രം ഈ ദുര്‍ഗതി വന്നു?” എന്ന്.
എന്നാല്‍ ”എന്തുകൊണ്ടാണ് എനിക്ക് ഇത്രയേറെ സന്തോഷമുണ്ടാകുന്നത്?” ”എന്തുകൊണ്ട് എന്റെ ജീവിതത്തില്‍ മാത്രം ഇത്രയേറെ സൗന്ദര്യമുണ്ടായി?” എന്ന് സാധാരണ ആരും ചോദിക്കാറില്ല.
”എന്തുകൊണ്ടാണ് എനിക്ക് ഇത്രയേറെ അസ്വസ്ഥത?”
”എന്തുകൊണ്ട് എനിക്ക് ദേഷ്യം വരുന്നു?”
” എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല?”
എന്നൊക്കെ നിങ്ങള്‍ അനേ്വഷിക്കുന്നു. ഇവയെ ആഴത്തില്‍ അറിയാന്‍ ശ്രമിക്കുന്തോറും നിങ്ങളുടെ ഉള്ളില്‍ അവര്‍ ആഴത്തില്‍ കുഴിച്ചുകൊണ്ടിരിക്കും. എത്ര ആഴത്തില്‍ കുഴിക്കുന്നുവോ, അത്രയും കുറച്ച് നിങ്ങള്‍ക്കറിയാന്‍ കഴിയും. നിഗൂഢത വര്‍ദ്ധിക്കുന്നതിനേ ഇതിടയാക്കൂ. ഒടുവില്‍ ‘ ഓ, എനിക്കറിയാം. ഇതാണ് അതിന്റെ കാരണം.” എന്ന മിഥ്യാധാരണ നിങ്ങളില്‍ ഉറയ്ക്കുകയും ചെയ്യും.
ഈ ജീവിതം അല്പകാലത്തേക്കുള്ളതാണ്. ഇവിടെ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ ശരിക്കറിഞ്ഞുകൂടാ… പിന്നെയാണ് മറ്റുള്ളരെക്കുറിച്ച് അവരോട് വിശദീകരിക്കാന്‍ പോകുന്നത്! എന്താണ് നിങ്ങളുടെ മനസ്സില്‍ സംഭവിക്കുന്നത് എന്നു നിങ്ങള്‍ക്കറിയുകയില്ല. ചില നേരങ്ങളില്‍ ചില ഭാവങ്ങള്‍, മറ്റു നേരങ്ങളില്‍ മറ്റുചില ഭാവങ്ങള്‍… ചിലപ്പോള്‍ നിങ്ങളുടെ മനസ്സ് ഒരു വിനോദത്തീവണ്ടിപോലെ, റോളര്‍കോസ്റ്റര്‍ പോലെദ മറ്റുചിലപ്പോള്‍ അത് ഒരു ജനക്കൂട്ടത്തെപ്പോലെ… നിങ്ങള്‍ നിങ്ങളെ ഇതിനകം സൂപ്പു പരുവത്തിലാക്കിക്കഴിഞ്ഞു. ഇനി മറ്റുള്ളവരെക്കൂടി കുഴപ്പത്തിലാക്കാതിരിക്കൂ.
”എനിക്കറിയില്ല! ഞാനതറിയുന്നില്ല!” എന്ന നിഷ്കളങ്കമായ അവസ്ഥയില്‍ തുടരൂ.
ഈ ജീവിതം അതിസുന്ദരമായ ഒരു നിഗൂഢതയാണ്- അതിന്റെ ഓരോ നിമിഷവും ജീവിക്കുക!
നിഗൂഡതയെ പൂര്‍ണ്ണമായി ജീവിക്കുന്നതാണ് ആനന്ദം! ആ നിഗൂഡതയായിത്തീരുന്നതാണ് ദൈവീകത! നിങ്ങള്‍ സ്വയം ഒരു നിഗൂഡതയാണ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: