925. അവിഭക്തഃ – വിഭജിക്കപ്പെടാത്തവന്. നാമരൂപാദിഗുണങ്ങളില്ലാതെ സര്‍വാധാരവും നിരാധാരവുമായി വിരാജിക്കുന്ന ബ്രഹ്മചൈതന്യമാണു ഗുരുവായൂരപ്പന്. അരൂപമായ ആ ചൈതന്യം പിരിക്കാനാകാത്തതാണ്. പ്രപഞ്ചമായി വ്യാപിക്കുമ്പോഴും അത് ഏകവും അവിഭക്തവുമായി തുടരുകയാണ്. ഒരു വിളക്കിലെ ദീപനാളത്തെ അതില്‍നിന്ന് ആയിരമായിരം ദീപങ്ങളിലേയ്ക്കു പകരാം. അതുകൊണ്ട് മാതൃദീപത്തിന് ക്ഷയമോ മാറ്റമോ ഉണ്ടാകുന്നില്ല. ഈ പ്രതിഭാസം പ്രപഞ്ചമായി വ്യാപിക്കുമ്പോഴും അവിഭക്തമായി തുടരുന്ന ചൈതന്യത്തിന്റെ സ്വഭാവം വ്യക്തമാക്കാന്‍ ആചാര്യന്മാര് ഉദാഹരണമായി എടുത്തുകാട്ടാറുണ്ട്. ഭഗവദ്ഗീതയിലെ മോക്ഷസന്ന്യാസയോഗം എന്ന പതിനെട്ടാം അധ്യായത്തില്‍
”സര്വഭൂതേഷുയേനൈകം ഭാവമവ്യയമിക്ഷതേ
അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്വികം”
(വേറെ വേറെയായിരിക്കുന്ന എല്ലാ ഭൂതങ്ങളിലും വേര്‍പിരിയാതെ ഒന്നാലും നാശമില്ലാത്തതായും സ്ഥിതിചെയ്യുന്ന ഭാവത്തെ ഏതുകൊണ്ടു കാണുന്നുവോ ആ ജ്ഞാനം സാത്വികം എന്നറിയുക. ഭഗവദ്ഗീത 18-20) എന്ന ശ്ലോക്തില് ഭഗവാന് ഈ ആശയം അവതരിപ്പിക്കുന്നുണ്ട്. ഭഗവാന് ചര്‍ച്ച ചെയ്യുന്നതു സാത്വികജ്ഞാനമാണെങ്കിലും ഗുരുവായൂരപ്പന്റെ അവിഭക്തന അതില്‍ വ്യക്തമാക്കുന്നുണ്ട്.
926. വിഭക്തഃ – വിഭജിക്കപ്പെട്ടവന്. ഗുരുവായൂരപ്പന് അവിഭക്തനാണെന്നു മുന്‍നാമത്തില്‍ പറഞ്ഞു. അവിഭക്തമായ ബ്രഹ്മചൈതന്യത്തെ കാണാനും വന്ദിക്കാനും ആരാധിക്കാനും നമുക്കൊക്കെ കഴിയുന്നത്. ഗുരവായൂര്പോലെ ആയിരമായിരം അമ്പലങ്ങളിലും ശതകോടി സഹസ്രക്കണക്കിനുള്ള ചിത്രങ്ങളിലും വിഗ്രഹങ്ങളിലും സാളഗ്രാമംപോലെയുള്ള പ്രതീകങ്ങളിലും ഉള്ളതുകൊണ്ട് നമ്മെ അനുഗ്രഹിക്കുന്നതിനാലാണ്. ഭഗവാന്റെ അനേകം അവതാരമൂര്ത്തികളിലായി ആ ചൈതന്യം വിഭജിക്കപ്പെട്ടിരിക്കുന്നു. ഭൂമിയിലും പുല്ലിലും തുരുമ്പിലും ജലത്തിലും വായുവിലുമെല്ലാം ആ ശക്തി വിഭക്തമായി വിരാജിക്കുന്നു എന്നുപറയാം. ഇങ്ങനെ വിഭജിക്കപ്പെടുമ്പോഴും ആ ചൈതന്യം അവിഭക്തമായി തുടരുകയും ചെയ്യുന്നു. ”പൂര്‍ണത്തില്‍ നിന്നു പൂര്‍ണ്ണം എടുത്താലും പൂര്‍ണം എടുത്താലും പൂര്‍ണ്ണം അവശേഷിക്കുന്നു” എന്ന ആര്ഷസൂക്തം ഓര്‍ക്കുക. ഭഗവദ്ഗീതയിലെ ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം എന്നു പതിമൂന്നാം അധ്യായത്തില്‍ ഭഗവാന് ബ്രഹ്മത്തെക്കുറിച്ചു സാമാന്യം ദീര്‍ഘമായി വിവരിക്കുന്നുണ്ട്.” അവിഭക്തം ച ഭൂതേഷു വിഭക്തിവ ച സ്ഥിതം”(അവിഭക്തമായ അത് എല്ലാഭൂതങ്ങളിലും വിഭക്തമെന്നപോലെ സ്ഥിതിചെയ്യുന്നു. ഭഗവദ്ഗീത. 13.16) എന്ന് ബ്രഹ്മത്തെ കുറിച്ച് പറയുന്നു. ആ അധ്യായത്തിലെ 12 മുതല്‍ 18 വരെയുള്ള ശ്ലോകങ്ങള്‍ ശ്രദ്ധിച്ചു പഠിച്ചാല്‍ ബ്രഹ്മത്തെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാകും. ഏകനും അവിഭക്തനുമായ ഭഗവാന് സ്വയം വിഭജിച്ച് ലോകങ്ങളായി പരിണമിക്കുന്നു എന്ന് ഈ രണ്ടു നാമങ്ങളും ചേര്‍ത്തു ചിന്തിച്ചാല്‍ ബോദ്ധ്യമാകും.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: