രാജ്യത്ത് എത്ര മോദിമാരുണ്ട് എന്ന അമ്പരപ്പിലാണ് കുത്തഴിഞ്ഞ കോണ്‍ഗ്രസും കുത്തുപാളയെടുത്ത സോണിയാകമ്പനിയും അവരുടെ കൂലിക്കാരായ കുറേ മാധ്യമങ്ങളും. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പുഫലം കൂടി പുറത്തുവന്നതോടെ അമ്മയും മകനും മാത്രമല്ല അടുക്കളപ്പണിക്കാര്‍ മുഴുവനും നാടുവിട്ട മട്ടാണ്. കേരളത്തിലെയടക്കം ചില ചാനല്‍-പത്ര അവതാരക രൂപങ്ങളുടെ ഇച്ഛാഭംഗമാണ് അതിനേക്കാള്‍ ദയനീയം. മോദി തരംഗം അവസാനിച്ചുവെന്നും ഇനി മോദി ഉയരില്ലെന്നും വാതുവെച്ച് വാദിച്ചവരുടെ മുന്നില്‍ പിന്നെയും പിന്നെയും മോദിമാര്‍ ഉയിര്‍ക്കൊള്ളുന്ന മന്ത്രവിദ്യയുടെ പൊരുള്‍ അറിയാതെ കുഴങ്ങുകയാണ് വേന്ദ്രന്മാര്.
വോട്ടെണ്ണിത്തുടങ്ങിയപ്പോഴേ മഹാരാഷ്ട്രയിലും ഹരിയാനയിലും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ബിജെപിയില്‍ തമ്മിലടി തുടങ്ങിയെന്ന് തൊള്ളകീറി അലമുറയിടുകയായിരുന്നു അവര്‍. പെട്രോള്‍വില വര്‍ധിപ്പിച്ചുവെന്ന് നുണ പറഞ്ഞവര്‍, അവശ്യമരുന്ന് വില സംബന്ധിച്ച് കെട്ടുകഥ പ്രചരിപ്പിച്ചവര്‍, ‘അബ് കി ബാര്‍ ദ്രോഹി സര്‍ക്കാര്‍’ എന്ന് പാരഡിപ്പാട്ടുണ്ടാക്കിയവര്‍, എല്‍.കെ.അദ്വാനിയെ ലോക്സഭാ സ്പീക്കറാക്കിയവര്‍, മുരളി മനോഹര്‍ ജോഷിയെ കേന്ദ്രമന്ത്രിയാക്കിയവര്‍, പാചകവാതകവില വര്‍ദ്ധിപ്പിച്ചുവെന്ന് കള്ളം പറഞ്ഞവര്‍, ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം കുറച്ചുവെന്ന് എഴുതാപ്പുറം വായിച്ചവര്‍, നെറികേടുകള്‍ നിരന്തരം ഒരുളുപ്പുമില്ലാതെ പ്രചരിപ്പിച്ചവര്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ എന്ന ഹരിയാന മുഖ്യമന്ത്രിയെക്കണ്ട് അമ്പരന്നു നില്പാണ് ഇപ്പോഴും. വീണ്ടും ഒരു നരേന്ദ്രമോദിയെ കാണുന്നതിന്റെ വിഭ്രാന്തി.
ഗുജറാത്തിലെ മണിനഗറില്‍ നിന്ന് മുഖ്യമന്ത്രിയായി ജയിച്ചുകയറിയ നരേന്ദ്ര മോദിയുടെ അപരാജിത മുന്നേറ്റം കണ്ട് കണ്ണു മഞ്ഞളിച്ചുപ്പോയ ഇക്കൂട്ടര്‍ സോണിയയും അടുക്കളക്കാരും മാളത്തിലൊളിച്ചതിന്റെ കുറവ് നികത്താന്‍ ഇപ്പോഴും ഓരിയിടുകയാണ്. മോദിയെപ്പോലെ ഖട്ടാറും ജയിച്ചുകയറുന്നത് മുഖ്യമന്ത്രിയായിട്ടാണ് എന്നത് യാദൃച്ഛികതയല്ല. വഡോദരയിലെ ചായക്കടക്കാരന്റെ മകനാണ് മോദിയെങ്കില്‍, ഖട്ടാര്‍ ഉടുത്തിരുന്ന തുണി മാത്രം മൂലധനമായുണ്ടായിരുന്ന ഒരു അഭയാര്‍ത്ഥിയുടെ മകനാണ്. റോഹ്ത്തക്കിലെ ഒരു ചെറിയ പെട്ടിക്കടയായിരുന്നു പിന്നീടുണ്ടായിരുന്ന തൊഴിലിടം. സര്‍വസാധാരണക്കാരന്റെ പ്രസ്ഥാനമാണ്, കള്ളപ്പണക്കാരുടെ കൂലിക്കാരായ രാഷ്ട്രീയ കമ്പനികളും ഒരു വിഭാഗം മാധ്യമത്തൊഴിലാളികളും ചേര്‍ന്ന് വേട്ടയാടുന്ന ബിജെപി എന്ന് തെളിയാന്‍ ഖട്ടാറിന്റെയും മോദിയുടെയും വിസ്മയിപ്പിക്കുന്ന ഉയര്‍ച്ച തന്നെ ധാരാളം.
1947ലെ വിഭജനത്തിന് ശേഷം ഉണ്ടായിരുന്നതെല്ലാം വിട്ടെറിഞ്ഞ് കിഴക്കന്‍ പഞ്ചാബില്‍ നിന്ന് ശൂന്യമായ കൈകളുമായി ഭാരതത്തിലേക്ക് പലായനം ചെയ്ത ഹര്‍ബന്‍സ് ലാല്‍ ഖട്ടാര്‍ എന്ന തനി നാടന്‍ കര്‍ഷകനാണ് മനോഹര്‍ ലാലിന്റെ അച്ഛന്. റോഹ്ത്തക്കിലെ നിന്ദാന ഗ്രാമത്തില്‍ കൂലിപ്പണിയായിരുന്നു ഹര്‍ബന്‍സ്ലാലിനും അദ്ദേഹത്തിന്റെ അച്ഛനും തൊഴില്‍. അതില്‍ നിന്ന് സ്വരുക്കൂട്ടിയെടുത്ത പണം ഉപയോഗിച്ച് റോഹ്ത്തക്കില്‍തന്നെ ഒരു ചെറിയ കടയിട്ടു. അല്പം കൂടി പണം സ്വരൂപിച്ച് ബനിയ ഗ്രാമത്തില്‍ അല്പം കൃഷിഭൂമി വാങ്ങി. മനോഹര്‍ലാലിനെ കൂടുതല്‍ പഠിപ്പിക്കാന്‍ അച്ഛന് താല്പര്യമുണ്ടായിരുന്നില്ല. കൃഷിയില്‍ തന്നെ സഹായിക്കാന്‍ മകന് കൂടെയുണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
എന്നാല്‍ മനോഹര്‍ലാലിന്റെ വഴി പഠനത്തിന്റേതായിരുന്നു. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി റോഹ്ത്തക്കിലെ പണ്ഡിറ്റ് നേകി റാംശര്‍മ്മ ഗവ.കോളേജില്‍ നിന്ന് ബിരുദമെടുത്തു. മെഡിസിന് പഠനമായിരുന്നു സ്വപ്നം. അതിന്റെ തയ്യാറെടുപ്പിനായി ദല്‍ഹിയില്‍ അച്ഛന്റെ ബന്ധുജനങ്ങളുടെ ഒപ്പം താമസമായി. അവര്‍ക്ക് അവിടെ സാദര്‍ ബസാറില്‍ കച്ചവടമായിരുന്നു. അവരുമായുള്ള നിരന്തരബന്ധം മനോഹര്‍ലാലിനെയും കച്ചവടത്തിലേക്ക് നയിച്ചു. അതിനിടെയാണ് 1977ല്‍ മനോഹര്‍ലാല്‍ ആര്‍എസ്എസുമായി ബന്ധപ്പെടുന്നത്. 1979ല്‍ പ്രയാഗയില്‍ നടന്ന വിരാട് ഹിന്ദുസമ്മേളനം മനോഹര്‍ലാലിന്റെ ജീവിതത്തെ മാറ്റിമറിച്ചു. പവിത്രമായ ത്രിവേണിസംഗമത്തില്‍ മുങ്ങി ഉയര്‍ന്ന മനോഹര്‍ലാല്‍ ജീവിതം സംഘഗംഗയുടെ ഭാഗമാക്കാന്‍ പ്രതിജ്ഞയെടുത്തു. തൊട്ടടുത്ത വര്‍ഷം പ്രചാരകനായി. പിന്നെ പതിന്നാലുവര്‍ഷം വിവിധ മേഖലകളില്‍ ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. 1994ല്‍ ഹരിയാനയില്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ നിയുക്തനായി. മോദി വന്ന വഴി തന്നെയാണ് മനോഹര്‍ ലാലിന്റെയും വഴിയെന്ന് ഈ യാത്ര നമ്മെ ബോധ്യപ്പെടുത്തുന്നു.
1996ല്‍ നരേന്ദ്രമോദിയായിരുന്നു ഹരിയാനയുടെ ചുമതലയുള്ള ദേശീയനേതാവ്. അന്ന് മനോഹര്‍ലാല്‍ അവിടെ സംഘടനാസെക്രട്ടറി. ആ വര്‍ഷമാണ് ബന്‍സിലാലിന്റെ ഹരിയാന വികാസ് പാര്‍ട്ടിയുമായി ബിജെപി സഖ്യത്തിലേര്‍പ്പെട്ടത്. 99ല്‍ സഖ്യം ഓം പ്രകാശ് ചൗട്ടാലയുടെ ഐഎന്‍എല്‍ഡിയുമായിട്ടായി. ബിജെപി ഹരിയാനയില്‍ ചുവടുറപ്പിക്കാന്‍ മനോഹര്‍ലാല്‍ കണ്ടെത്തിയ ഉപകരണങ്ങളായിരുന്നു ഈ സഖ്യങ്ങള്‍. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ഭുജിന്റെ നവീകരണത്തിന് പദ്ധതി തയ്യാറാക്കാന്‍ കണ്ടെത്തിയ മാസ്റ്റര്‍ ബ്രെയിന്‍ മനോഹര്‍ലാലിന്റേതായിരുന്നു. ഭുജ് മുമ്പത്തേതിനേക്കാള്‍ സമൃദ്ധിയോടെ ഉയര്‍ന്നു എന്ന് മാത്രമല്ല, രാഷ്ട്രീയമായി കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന ആ മേഖലയിലാകെ പിന്നീട് താമര വിരിഞ്ഞു. അതേവര്‍ഷം മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാനയുടെ അതിര്‍ത്തികടന്ന് ജമ്മുകാശ്മീരിലേക്ക് യാത്രയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒന്നുമല്ലാതിരുന്ന ബിജെപി കാശ്മീരില്‍ പതിനൊന്നംഗങ്ങളെ വിജയിപ്പിച്ചത് മനോഹര്‍ലാലിന്റെ കരുത്തിലായിരുന്നു. 2004ല്‍ ദല്‍ഹിയും രാജസ്ഥാനുമടക്കം പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്കാന് പാര്‍ട്ടി നിയോഗിച്ചത് മനോഹര്‍ലാലിനെയാണ്.
ഇക്കുറി കര്‍ണാലില്‍ അദ്ദേഹത്തിന്റെ ആദ്യമത്സരമായിരുന്നു. ഖട്ടാര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ അപസ്വരം കൊതിച്ച മാധ്യമക്കുറുനരികള്‍ നിരാശരാകുന്നത് സ്വാഭാവികമാണ്. ഇനിയും ഈ സംഘടനയില്‍ എത്ര മോദിമാരുണ്ടാകും എന്ന കണക്കുക്കൂട്ടല്‍ അവരെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ക്കായിരുന്നു അധികാരം. മന്ത്രിമാരെ നിശ്ചയിക്കുന്നതില്‍പോലും കോര്‍പ്പറേറ്റുകളുടെ പണം പറ്റി ഇടനിലക്കാരായിനിന്ന പ്രബുദ്ധ മാധ്യമലോകത്തിന്റെ അരിയിട്ടുവാഴ്ച കഴിഞ്ഞു എന്നതിന്റെ തെളിവാണ് തുടര്‍ച്ചയായി അവര്‍ പടയ്ക്കുന്ന വാര്‍ത്തകള്‍ വെറും പൊള്ളത്തരങ്ങളായി മാറുന്നത്.
ഇനി അവര്‍ക്ക് ആശ്രയം മഹാരാഷ്ട്രയാണ്. ന്യൂസ് ്റൂമുകളില്‍ ചടഞ്ഞിരുന്ന് അവര്‍ മഹാരാഷ്ട്രയിലെ ബിജെപിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ മെനക്കെടുകയാണ്. ഇപ്പോള്‍ത്തന്നെ മൂന്നിലധികം മുഖ്യമന്ത്രിമാരെ അവര്‍ രംഗത്തിറക്കിക്കഴിഞ്ഞു. പങ്കജ മുണ്ടെയും വിനോദ് കാമ്തെയും ദേവേന്ദ്ര ഫഡ്നാവിസും പോരാഞ്ഞ് നുണക്കഥകള്‍ക്ക് ചൂടുപകരാന്‍ നിതിന്‍ ഗഡ്കരിയെയും രംഗത്തിറക്കി. ഇന്നലെ കേട്ടത് ഗഡ്കരി പിന്മാറിയെന്നാണ്. കെട്ടിയുണ്ടാക്കിയ കഥകളെല്ലാം പച്ചക്കള്ളമാണെന്ന് പൊതുജനം മനസ്സിലാക്കിയിട്ടും അവര്‍ക്ക് മതിയായിട്ടില്ല. മനോഹര്‍ലാലിനെപ്പോലെ മഹാരാഷ്ട്രയിലും മോദി അവതരിക്കും വരെ പാവങ്ങള്‍ കഥ മെനഞ്ഞ് ജീവിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: