ചങ്ങനാശ്ശേരി: ആഭിജാത്യത്തിന്റെ പേരില്‍ ഇന്നും അഭിമാനം മാത്രം കൈമുതലാക്കി ജീവിക്കുന്ന നായര്‍ സമുദായം മുഖ്യധാരയില്‍ നിന്നും അനുദിനം മാറ്റി നിര്ത്തപ്പെടുകയാണെന്ന് ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന്. സമസ്ത നായര്‍ വനിതാ സമുദായ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായത്തെ രക്ഷിക്കാന്‍ സ്ത്രീകള്‍ രംഗത്ത് വന്നു എന്നത് സമുദായത്തിന്റെ സാംസ്കാരിക ഉന്നമനമാണ് കാണിക്കുന്നത്.
നായര്‍ സമുദായത്തെ മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഇടയാക്കിയത് സാമുദായിക സംവരണമാണ്. ഇതിനെതിരെ ശബ്ദിക്കാന്‍ വിഘടിച്ച് നില്ക്കുന്ന സമുദായത്തിന് കഴിയാറില്ല. ന്യൂനപക്ഷമായ നായര്‍ സമുദായത്തിനു യാതൊരു സംവരണവും ലഭിക്കുന്നില്ലെന്ന് മാത്രമല്ല ജാതിയില്‍ ഉന്നതനായതിനാല്‍ പിന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയില്‍ സമുദായാംഗങ്ങളെ എങ്ങനെ ഉയര്‍ത്തി കൊണ്ടുവരുവാന്‍ കഴിയുമെന്ന് കൂട്ടായ ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഉരുത്തിരിഞ്ഞ് വരണം. ഈ കാര്യത്തില്‍ സ്ത്രീകള്‍ക്ക് മുഖ്യപങ്കാണ് വഹിക്കാനുള്ളത്. വരുന്ന തലമുറയെ സംസ്കാരിക സമ്പന്നരും ഉന്നതരുമാക്കാന് അമ്മമാര്‍ക്കാണ് കഴിയുക. ലീലാ മേനോന് പറഞ്ഞു.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് പത്മവിഭൂഷണ്‍ ഡോ. ജി. മാധവന് നായരെ നായര്‍ സമുദായം ശാസ്ത്രശ്രേഷ്ഠ പുരസ്കാരം നല്കി ആദരിച്ചു.
സമസ്ത നായര്‍ വനിതാ സമാജം സംസ്ഥാന പ്രസിഡന്റ് ലളിതാ വേണുനായര്‍ അധ്യക്ഷതവഹിച്ചു. എസ്എന്‍എസ് പ്രസിഡന്റ് അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന് നായര്‍ ശാസ്ത്രശ്രേഷ്ഠ പുരസ്കാരം ജി. മാധവന് നായര്‍ക്ക് നല്കി. വനിതാ സമാജം സമ്മേളനം എസ്എന്‍എസ് ജനറല്‍ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡോ. ഡി.എം വാസുദേവന്‍ ദീപ പ്രകാശനം നടത്തി. അഡ്വ. ഭാവനാനന്ദകുമാര്, എസ്. സോമനാഥന്‍പിള്ള, എം. രാജേന്ദ്രന് നായര്‍, കെ.ആര് സുകുമാരപിള്ള, കൊടുമണ്‍ രവീന്ദ്രന് നായര്‍, പ്രഭാകരന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: