കോട്ടയം: ശബരിമല സീസണ് പ്രമാണിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ അടിയന്തിരമായി മെച്ചപ്പെടുത്താന്‍ ജില്ലാവികസന സമിതി നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ അജിത് കുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ ആവശ്യപ്രകാരമാണ് സമിതി ഡി.എം.ഒയ്ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്. ശബരിമലയിലും സമീപപ്രദേശത്തും മണ്ഡലകാലത്ത് ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ ആദ്യം ആശ്രയിക്കാവുന്ന ആശുപത്രി എന്ന നിലയില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഒഴിവുകള്‍ നികത്താനും അടിയന്തിര റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
ജില്ലാ വികസന സമിതി എന്ന പേരിലുള്ള ഫെയ്സ് ബുക്ക് പേജില്‍ അപ്ലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്കും ജില്ലയെ സംബന്ധിക്കുന്ന വികസന പ്രശ്നങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താം. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ ജില്ലാ വികസന സമിതി ചര്‍ച്ച ചെയ്യുകയും നടപടി ഫെയ്സ് ബുക്ക് പേജില്‍ ലഭ്യമാക്കുകയും ചെയ്യും. സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് പേജിലേയ്ക്ക് പരാതികള്‍ അപ്ലോഡ് ചെയ്യാനാകും.
വിദ്യാഭ്യാസ ലോണ്‍ ലഭ്യമാക്കുന്നതില്‍ ബാങ്കുകള്‍ കാണിക്കുന്ന അലംഭാവം പല വിദ്യാര്‍ത്ഥികളുടെയും ഭാവിയെ ബാധിക്കുന്നതായി യോഗത്തില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി പറഞ്ഞു. ലോണിനായി വിദ്യാര്‍ത്ഥികള്‍ സമീപിക്കുമ്പോള്‍ തന്നെ ലോണ്‍ ലഭ്യമാക്കാനാകുമോ എന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കണം. ബാങ്കുകളുടെ ഉപദേശപ്രകാരം അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ലോണ്‍ ലഭിക്കാതെ വന്ന കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.
കാരുണ്യ ഫാര്‍മസികളുടെ പ്രവര്‍ത്തനം നിരീക്ഷണ വിധേയമാക്കും. ഫാര്‍മസിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പരാതികളുണ്ടെന്ന് മുനിസിപ്പല്‍ ചെയര്മാന് എം.പി സന്തോഷ് കുമാര്‍ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണിത്.
പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അഥോറിറ്റി, ബി.എസ്.എന്‍.എല്‍ ഇവയുടെ റോഡ് വര്‍ക്കുകളില്‍ ഏകോപനം നിര്‍ബന്ധമാക്കാനും സമിതി തീരുമാനിച്ചു. കഞ്ഞിക്കുഴി-കൊല്ലാട് റോഡില്‍ പ്രത്യാശനഗര് ഭാഗത്ത് വാട്ടര്‍ പൈപ്പുകളുടെ സ്ഥാനം നോക്കാതെ വാല്‍വിന് മുകളിലൂടെ ടാര്‍ ചെയ്ത സംഭവം സമിതി ചൂണ്ടിക്കാട്ടി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ വിശുദ്ധീകരണച്ചടങ്ങിനോട് അനുബന്ധിച്ച് മാന്നാനം ഭാഗത്തുണ്ടാകാനിടയുള്ള ജനത്തിരക്കും വാഹനത്തിരക്കും പരിഗണിച്ച് ആ ഭാഗത്തേയ്ക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു.
കക്കൂസ് മാലിന്യങ്ങള്‍ ടാങ്കറുകളിലും മറ്റും ജില്ലയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ നിക്ഷേപിക്കുന്നത് തടയാന്‍ പട്രോളിങ് ശക്തമാക്കാന്‍ ആര്.റ്റി.ഒ, പോലീസ് എന്നിവര്‍ക്ക് സമിതി നിര്‍ദ്ദേശം നല്കി. പുലര്‍ച്ചെ നാഗമ്പടം-റെയില്‍വേ സ്റ്റേഷന് വഴി ബസുകള്‍ പോകുന്നില്ലെന്ന മാധ്യമ വാര്‍ത്ത കഴിഞ്ഞ സമിതിയില്‍ പരിഗണിച്ചിരുന്നു. നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധകൃതര്‍ അറിയിച്ചു.
കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി സമിതി ആരാഞ്ഞു. വിതരണത്തിലുണ്ടായ അപാകത മൂലം പാഠപുസ്തകങ്ങളിലുണ്ടായ കുറവ് മറ്റ് ജില്ലകളില്‍ നിന്ന് പുസ്തകമെത്തിച്ച് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യസ ഉപഡയറക്ടര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, കെ. അജിത് എം.എല്‍എയുടെ പ്രതിനിധി എന്‍. വി. ജയകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.ആര് മോഹനന്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: