ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത ഷോക്ക്. എതിര് തട്ടകം വാഴാന്‍ ചെന്ന സിറ്റി വെസ്റ്റ് ഹാമിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് നാണംകെട്ടു. മോര്‍ഗണ്‍ അമല്‍ഫിറ്റാനോ, ഡിയാഫ്ര സാഖോ എന്നിവര്‍ വെസ്റ്റ് ഹാമിന്റെ സ്കോറര്‍മാര്‍. ഡേവിഡ് സില്‍വ നിലവിലെ ചാമ്പ്യന്മാരുടെ നാണക്കേടിന്റെ തോത് കുറച്ചു. അവസാന നിമിഷങ്ങളില്‍ സിറ്റി അഴിച്ചുവിട്ട ശക്തമായ ആക്രമണങ്ങളെ അതിജീവിച്ചാണ് വെസ്റ്റ് ഹാം അര്‍ഹിച്ച ജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ ടീമിനെ വെസ്റ്റ്് ഹാം കീഴടക്കുന്നത് അഞ്ചര വര്‍ഷത്തിനുശേഷവും. ഇതോടെ രണ്ടാം സ്ഥാനത്തുള്ള സിറ്റിയു(17)മായുള്ള പോയിന്റ് വ്യത്യാസം വെസ്റ്റ് ഹാം (16) ഒന്നാക്കി കുറച്ചു.
ബോയ്ലന് ഗ്രൗണ്ടിനെ വെസ്റ്റ് ഹാം അക്ഷരാര്‍ത്ഥത്തില്‍ അടക്കിവാഴുകയായിരുന്നു. വെസ്റ്റ് ഹാമിന്റെ ഊര്‍ജസ്വലമായ നീക്കങ്ങളെ ചെറുക്കാന്‍ സിറ്റി ഏറെ പണിപ്പെട്ടു. അലക്സ് സോങ്ങാണ് സിറ്റിയെ ആത്യന്തം വെള്ളംകുടിപ്പിച്ചത്. മറുവശത്ത് സെര്‍ജിയോ അഗ്യൂറോ സിറ്റിക്കുവേണ്ടി ചില ശ്രമങ്ങള്‍ നടത്തി. യായാ ടൂറെയും ഡേവിഡ് സില്‍വയും കളിമറന്നവരെപ്പോലെ അലഞ്ഞു. 21-ാം മിനിറ്റില്‍ സോങ് നല്കിയ ഉഗ്രന്‍ പാസ് ഓടിപ്പിടിച്ച എന്നെര്‍ വലെന്‍സിയ മറിച്ച പന്ത് ക്ലോസ് റേഞ്ചിലൂടെ അമല്‍ഫിറ്റാനോ സിറ്റിയുടെ വലയിലെത്തിച്ചു (1-0). ലീഡെടുത്തതോടെ വെസ്റ്റ്ഹാമിന്റെ കളിയുടെ ഒഴുക്കേറി. പലപ്പോഴും അവര്‍ മുന്‍തൂക്കം വര്‍ധിപ്പിക്കുമെന്നു തോന്നിച്ചു.
രണ്ടാം പകുതിയിലും ആതിഥേയര്‍ മത്സരത്തിന്റെ കടിഞ്ഞാണ്‍ കൈവിട്ടില്ല. സ്റ്റ്യുവര്‍ട്ട് ഡൗണിങ്ങും സാഖോയും സിറ്റി ഗോളി ജോ ഹാര്‍ട്ടിന് പിടിപ്പതു പണിനല്‍കി. അഗ്യൂറോയും ടൂറെയും സിറ്റിയുടെ കളിക്ക് ജീവന് നല്കാന് പരിശ്രമിച്ചെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അതിനിടെ, ആരോണ്‍ ക്രെസ്വെല്ലിന്റെ ഡീപ് ക്രോസ് തലകൊണ്ട് ചെത്തി വലയിലിട്ട് സാഖോ (75) സിറ്റിയുടെ ഹൃദയം വീണ്ടും തകര്‍ത്തു (2-0). രണ്ടു മിനിറ്റുകള്‍ക്ക് ശേഷം സില്‍വ തനി നിറംകാട്ടി. വലതു വിങ്ങില്‍ നിന്ന് പ്രതിരോധ ഭടന്മാരെ വെട്ടിച്ച് കയറിയ സില്‍വ 18 വാര അകലെ നിന്ന് തൊടുത്ത വളഞ്ഞ ഷോട്ട് തടുക്കാന്‍ വെസ്റ്റ് ഹാം ഗോളിക്കാവുമായിരുന്നില്ല (2-1). ഒടുവില്‍ ജയിംസ് കോളിന്‍സിന്റെ നേതൃത്വത്തിലെ ഉശിരന്‍ ചെറുത്തുനില്‍പ്പിലൂടെ വെസ്റ്റ് ഹാം അപൂര്‍വ്വ ജയം കൈപ്പിടിയിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: