ആലുവ:പാര്‍ട്ടി നിലപാടുകളും നയവും അറിയാത്തവരുടെ കൈകളില്‍ എത്തിയതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് പറഞ്ഞു. ഐഎന്‍ടിയുസി യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ സംസ്ഥാന ക്യാമ്പ് ആലുവയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിദംബരത്തെ പോലുള്ള കോണ്‍ഗ്രസ് വിരുദ്ധരാണ് പാര്‍ട്ടിയെ ഈ പരുവത്തിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
കോണ്‍ഗ്രസിനെക്കുറിച്ച് ഒരു ചുക്കും അറിയാത്ത ഐഎഎസ്, ഐപിഎസ്, മിലിട്ടറി ഓഫീസേഴ്സാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോകസഭയില്‍ പ്രതിപക്ഷ നേതൃത്വ സ്ഥാനത്തിന് പോലും അര്‍ഹതയില്ലാതാക്കി. കോണ്‍ഗ്രസ് പേരുപോലെ തന്നെ ആള്‍ക്കൂട്ടത്തിന്റെ പാര്‍ട്ടിയാണ്. എന്നാല്‍ കെല്‍പ്പുള്ള നേതൃത്വമുണ്ടാവണം. പാര്‍ട്ടിയുമായി ബന്ധമില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നപ്പോള്‍ ജനകീയാടിത്തറ നഷ്ടമായി. മദ്യനിരോധനം അപ്രായോഗികമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ഇക്കാര്യം ആദ്യം ചൂണ്ടികാണിച്ചത് ഐഎന്‍ടിയുസിയാണ്. മദ്യനിരോധനം ഏതെങ്കിലും ഒരാളുടെ അഭിപ്രായം കേട്ട് നടപ്പാക്കാന്‍ കഴിയുന്നതല്ല. ഫഌക്സ് നിരോധന നീക്കവും ഇതിന്റെ തുടര്‍ച്ചയാണ്.
വി.എസ് സര്‍ക്കാര്‍ മൂന്നാറിലെ കെട്ടിടങ്ങള്‍ പൊളിച്ചതിന്റെ മാനസീകാവസ്ഥയാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ സാധാരണക്കാരാണ് കൂടുതലെന്ന് പാര്‍ട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും ഐഎന്‍ടിയുസി തിരിച്ചറിയും. അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നതിന് സംസ്ഥാനത്ത് യുവാക്കളുടെ സന്നദ്ധസേന രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചെയര്മാന് ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യ സെക്രട്ടറി എല്‍സേബിയൂസ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി, യംഗ് വര്‍ക്കേഴ്സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറി മെയ്ജോ കെ. അഗസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് അഡ്വ. കാഞ്ഞിരവിള അജയകുമാര്‍, മേലൂട് അഭിലാഷ്, അനന്തപുരി മണികണ്ഠന്, ജീമോന്‍ കയ്യാല, മുഹമ്മദ് ഷിയാസ്, ആനന്ദ് ജോര്‍ജ്, തോപ്പില്‍ അബു, ഷൈജോ പറമ്പി എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്യും. അഡ്വ. കാഞ്ഞിരവിള അജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: