ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിയാച്ചിന്‍ സന്ദര്‍ശനം വന്വിജയകരമായിരുന്നുവെന്ന് വിലയിരുത്തല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധ ഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദര്‍ശനം തന്ത്രപരമായ നീക്കമായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു പ്രധാനമന്ത്രി സിയാച്ചിനില്‍ സന്ദര്‍ശനം നടത്തുന്നത്. ഭാരതവും പാക്കിസ്ഥാനും തമ്മില്‍ രൂക്ഷമായ പ്രശ്നങ്ങള്‍ നിലനിന്നിരുന്ന അവസരത്തിലായിരുന്നു 2005-ല്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ സിയാച്ചിന്‍ സന്ദര്‍ശനം.
ദീപാവലി ദിനത്തില്‍ യുദ്ധഭൂമി സന്ദര്‍ശിച്ച മോദിയുടെ തീരുമാനം ശരിയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. മോദി സ്വീകരിച്ച അറ്റവിദ്യയായിരുന്നു സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. സിയാച്ചിനിലെ ഉള്‍പ്രദേശങ്ങളിലുള്ള സൈനിക ഉദ്യോഗസ്ഥരുമായി ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമായി മാത്രമല്ല മോദി ആ സന്ദര്‍ശനത്തെ കണ്ടത്.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ക്രമസമാധാനം തകര്‍ക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കുകയായിരുന്നു ലക്ഷ്യമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
അതേസമയം, ബിജെപിയുടെ നിലപാടുകളുമായി ബന്ധപ്പെടുത്തിയാണ് സൈനിക നിരീക്ഷകര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്.
സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രധാന്യമുണ്ടായിരുന്നു എന്ന് സൊസൈറ്റി ഫോര്‍ പോളിസി സ്റ്റഡീസിലെ സി.ഉദയ് ഭാസ്ക്കര്‍ പറയുന്നു. സിയാച്ചിനിലെ പ്രധാനമന്ത്രിയുടെ ഏതൊരു സന്ദര്‍ശനവും പ്രധാന്യം അര്‍ഹിക്കുന്നു. അതിലുപരി ദേശീയ പ്രശ്നങ്ങളില്‍ ബിജെപിയുടെ പങ്കാളിത്തമാണ് ഈ സന്ദര്‍ശനം വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറയുന്നു.
സിയാച്ചിനിലെ സന്ദര്‍ശനംകൊണ്ട് പ്രധാനമന്ത്രിയുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ പറയുന്നത്. വരും നാളുകളില്‍ സൈനികര്‍ക്കൊപ്പം അദ്ദേഹം സമയം ചെലവിടും. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഭാരതത്തിന്റെ ഭരണവിഭാഗങ്ങളുടെ ഇടപെടലുകളും സര്‍ക്കാരിന്റെ ഉത്തരവാദിത്തവുമാണ് പ്രധാനമന്ത്രിയുടെ സിയാച്ചിന്‍ സന്ദര്‍ശനത്തിലൂടെ വെളിവാകുന്നതെന്നും നിരീക്ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: