കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് കണ്ണൂര്‍ സ്പെഷ്യല്‍ സബ്-ജയിലിലെത്തി മനോജ് വധക്കേസിലെ പ്രതികളെ കണ്ടത് കേസന്വേഷണം അട്ടിമറിക്കാന്‍. പ്രതി പ്രഭാകരന് മര്‍ദ്ദനമേറ്റതിനെക്കുറിച്ച് അന്വേഷിക്കാനാണ് താന്‍ ജയില്‍ സന്ദര്‍ശിച്ചതെന്നാണ് കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ കേസിലെ പ്രധാന പ്രതികളായ വിക്രമനെയും പ്രകാശനെയും കോടിയേരി കണ്ടിരുന്നു.
കൊലപാതകത്തിനിടയില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനിടെ വിക്രമന് പരിക്ക് പറ്റിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയാണ് ബോംബിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തത്. മനോജ് വധക്കേസില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് കോടിയേരിയുടെ സന്ദര്‍ശനം.
പ്രധാന പ്രതി പ്രഭാകരനെ അന്വേഷണ സംഘം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയിരുന്നു. പ്രഭാകരന്റെ ശരീരത്തില്‍ പോലീസ് ക്രൂരമായി മര്‍ദിച്ചതിന്റെ പാടുകളുണ്ടെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കിയ പ്രഭാകരന് മജിസ്ട്രേറ്റിനോട് പറഞ്ഞത് തനിക്ക് മര്‍ദ്ദനമേറ്റിട്ടില്ലെന്നായിരുന്നു. പാര്‍ട്ടി നേതാക്കള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ബന്ധുക്കള്‍ നുണ പ്രചരണം നടത്തിയതെന്നാണ് സൂചന. പ്രഭാകരന്റെ രക്തവും മൂത്രവും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ നല്കിയ പരാതി പിന്‍വലിച്ചതോടെ കേസന്വേഷണം അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം നടത്തിയ ഗൂഢശ്രമമാണ് പരാജയപ്പെട്ടത്.
തന്നെ മര്‍ദ്ദിച്ചുവെന്ന് കോടതിയില്‍ പറയണമെന്ന് സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ പ്രഭാകരനോട് ആവശ്യപ്പെട്ടിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും പി.കെ.ശ്രീമതി എംപിയും ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും, തന്നെ ആരും മര്‍ദ്ദിച്ചിട്ടില്ലെന്നായിരുന്നു പ്രഭാകരന് കോടതിയില്‍ പറഞ്ഞത്. പ്രഭാകരനെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി മനോരോഗ വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. വിശ്വന് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ അപേക്ഷയും പിന്‍വലിച്ചതോടെ സിപിഎം നേതൃത്വം പ്രതിരോധത്തിലാവുകയായിരുന്നു.
പാര്‍ട്ടി ജില്ലാ സെക്രട്ടറി ജയരാജന്റെ വലംകൈ ആയി പ്രവര്‍ത്തിച്ച വിക്രമനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ കൊലപാതകത്തില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് നേരിട്ട് പങ്കുള്ളതായി വ്യക്തമായിരുന്നു. പാര്‍ട്ടി ഉന്നതരെ കേസില്‍ നിന്ന് രക്ഷിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ നേരിട്ടിറങ്ങണമെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് കോടിയേരിയുടെ ജയില്‍ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: