ആലപ്പുഴ: സിപിഎമ്മും സിപിഐയുമായി നടക്കുന്ന ഏറ്റുമുട്ടല്‍ സമ്മേളന കാലയളവിലെ പതിവ് നാടകമാണെന്നും അണികള്‍ക്കിടയില്‍ നേതൃത്വത്തിനെതിരെ ഉയരുന്ന അമര്‍ഷം വഴിതിരിച്ചുവിടാനുള്ള അടവുനയമാണെന്നും ആക്ഷേപം.
എല്ലാ സമ്മേളന കാലയളവിലും സിപിഎമ്മും സിപിഐയും ഇത്തരത്തില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്താറുണ്ട്. നേരത്തെ സിപിഎമ്മിലെ വിഭാഗീയതയില്‍ വി.എസ്. അച്യുതാനന്ദനെ പിന്തുണച്ച് വെളിയം ഭാര്‍ഗവനും കഴിഞ്ഞ സമ്മേളന കാലയളവില്‍ ഇവന്റ്മാനേജ്മെന്റ് വിഷയം ഉന്നയിച്ച് സി.കെ. ചന്ദ്രപ്പനും വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത്തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പുമായി ബന്ധപ്പെട്ട് വിവാദമുയര്‍ത്തി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും ഇതേ പാത പിന്തുടരുക മാത്രമാണുണ്ടായതെന്നാണ് വിമര്‍ശനമുയരുന്നത്.
ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതൃത്വത്തിന്റെ വഴിപിഴച്ച പ്രവര്‍ത്തനം, വിഭാഗീയത, അഴിമതി, സീറ്റ് കച്ചവടം തുടങ്ങി സമ്മേളന കാലയളവില്‍ താഴെത്തട്ടിലെ കമ്മറ്റികളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങളെ ബോധപൂര്‍വം വഴിതിരിച്ചു വിടാനുള്ള ആസൂത്രിത നീക്കമാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍.
തിരുവനന്തപുരത്തെ പേയ്മെന്റ് സീറ്റിനെ ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് സിപിഐയുടെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ നേരിട്ടത് പന്ന്യന്‍ രവീന്ദ്രനായിരുന്നു. സി.കെ. ചന്ദ്രപ്പന് ശേഷം പാര്‍ട്ടിക്ക് കരുത്തുറ്റ നേതൃത്വമില്ലെന്നും സിപിഎമ്മിന് മുന്നില്‍ പാര്‍ട്ടിയുടെ അഭിമാനം കളഞ്ഞുകുളിച്ചെന്നും അടക്കമുള്ള രൂക്ഷമായ വിമര്‍ശനങ്ങളാണ് പന്ന്യനെതിരെ ഉയരുന്നത്. ഇതിനെ തടയിടുക എന്ന ലക്ഷ്യവും പന്ന്യന്‍ രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രസ്താവനകള്‍ക്ക് പിന്നിലുണ്ട്. സി.കെ ചന്ദ്രപ്പന്റെ മാതൃകയില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് സ്വന്തം അണികളുടെ കൈയടി നേടുക എന്ന തന്ത്രമാണിത്.
പാര്‍ട്ടി രൂപീകരിച്ചതിന്റെ അമ്പത് വര്‍ഷം സിപിഎം ആഘോശിക്കുന്നതിനെ പിളര്‍പ്പ് ദുരന്തത്തിന്റെ അമ്പതാം വാര്‍ഷികാഘോഷം എന്ന് വിശേഷിപ്പിച്ചാണ് പന്ന്യന്‍ നവയുഗം വാരികയില്‍ ലേഖനം എഴുതി സിപിഎമ്മിനെ കടന്നാക്രമിച്ചത്. എന്നാല്‍ വടികൊടുത്ത് പന്ന്യന്‍ പാര്‍ട്ടിക്ക് അടി വാങ്ങി നല്‍കുകയായിരുന്നുവെന്നാണ് സിപിഐ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. പാര്‍ട്ടി രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം സിപിഐ ആഘോഷിക്കുന്നതിന്റെ അനൗചിത്യം സിപിഎം നേതാക്കള്‍ ചൂണ്ടികാണിച്ചതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്.
1939ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിനെ സിപിഐ സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികമായി എങ്ങനെ ആഘോഷിക്കുമെന്ന ചോദ്യത്തിന് നേതൃത്വത്തിന് ഉത്തരമില്ല. സിപിഎം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പുകളാണെന്ന സി.കെ. ചന്ദ്രപ്പന്റെ ആരോപണത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പാര്‍ട്ടി മുഖപത്രത്തില്‍ അതിനെ പിന്തുണച്ച് രംഗത്തെത്തിയത് ബിനോയ് വിശ്വമായിരുന്നു. ഇപ്പോള്‍ പന്ന്യന്‍ ഉയര്‍ത്തിയ വിവാദത്തിലും ബിനോയ് വിശ്വം കളത്തിലിറങ്ങിക്കഴിഞ്ഞു. സ്വന്തം അണികളെ വിഡ്ഢികളാക്കുന്ന വാക്പോരും ലേഖനമെഴുത്തുകളും സംസ്ഥാന സമ്മേളനം നടക്കുന്ന ഫെബ്രുവരിയോടെ പതിവുപോലെ കെട്ടടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: