തിരുവനന്തപുരം: കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്ന് രണ്ടായിട്ട് വര്‍ഷം അമ്പതു കഴിഞ്ഞു.ഇപ്പോഴാണ് പോര് മുറുകിയത് പാര്ട്ടിപിളര്ത്തിയതിന്റെ ഉത്തരവാദിയെ കണ്ടെത്താന്‍!!
പിളര്‍പ്പിനെയും അച്യുതമേനോന്റെ മുഖ്യമന്ത്രിപദത്തെ അംഗീകരിക്കാതിരിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെയും ചൊല്ലി രണ്ടു കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധം പുതിയ തലത്തില്‍ എത്തിനില്‍ക്കുകയാണ്.
ചിലയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചും വാശി തീര്‍ക്കുന്നുണ്ട്. ദേശീയ പാര്‍ട്ടിയെന്ന പദവി കൈമോശം വന്ന സിപിഐക്ക് സിപിഎമ്മുമായി യോജിക്കാതെ നിലനില്പ്പില്ലെന്ന തിരിച്ചറിവിലാണ്. സിപിഎമ്മിന്റെ കാര്യവും പരുങ്ങലിലാണ്. പശ്ചിമബംഗാള്‍ കുത്തകയാണെന്നു വീമ്പിളക്കി നടന്നവര്‍ക്ക് ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടാട്ടമില്ല. ഇരുട്ടിവെളുത്തപ്പോള്‍ സിപിഎം പാര്‍ട്ടി ഓഫീസ് ബിജെപി ഓഫീസായി മാറിയ ചരിത്രസംഭവം വരെയുണ്ടായിക്കഴിഞ്ഞു അവിടെ.
കേരളത്തില്‍ ആര് ആരുടെ മുന്നില്‍ ആദ്യം താഴ്ന്നുകൊടുക്കുമെന്നതാണ് പ്രശ്നം. വെളിയം ഭാര്ഗവന് സിപിഐ സെക്രട്ടറി ആയിരുന്ന സമയം മുതല്ക്കേ യോജിപ്പിനായുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ബിനോയ് വിശ്വം ഇതുസംബന്ധിച്ച ലേഖനം സിപിഐ മുഖപത്രത്തില്‍ എഴുതി.എന്നാല്‍, സിപിഎം പിടികൊടുത്തില്ല. സിപിഎമ്മില്‍ നിന്നും വേറിട്ടൊരു ശബ്ദം ഉയര്‍ന്നത് എം.എ. ബേബിയിലൂടെയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റ ബേബി പാര്‍ട്ടിയില്‍ പിടിച്ചു നില്ക്കാനൊരടവു നയം പ്രയോഗിച്ചതാണ്. പക്ഷെ പാളി.
വര്‍ഗവഞ്ചകരെന്ന് സിപിഐക്കാരെ വിളിക്കാനും സിപിഎം മറന്നില്ല. ഇന്നാരംഭിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റിയും കേരളത്തിലെ ഇരു നേതൃത്വങ്ങളുടേയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നത് തീര്‍ച്ച. പാര്‍ട്ടി പത്രങ്ങളിലൂടെ ഇരു കൂട്ടരും വാക്ക് യുദ്ധങ്ങള്‍ നടത്തുന്നത് നിലവിലെ ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ചടിയുണ്ടാക്കും. സിപിഎം ദേശീയ നേതൃത്വം പാര്‍ട്ടിയുടെ പിളര്‍പ്പ് അനിവാര്യമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്.
സിപിഐ-സിപിഎം പിളര്പ്പിനെച്ചൊല്ലി കുറച്ചു ദിവസങ്ങളായി ഇരു പാര്‍ട്ടികളിലും വാഗ്വാദങ്ങള്‍ തുടരുകയാണ്. പാര്‍ട്ടി പിളര്‍പ്പ് ദുരന്തമായിരുന്നുവെന്നും അതിന്റെ അമ്പതാം വാര്‍ഷികമാണ് ഇതെന്നും പന്ന്യന്‍ രവീന്ദ്രന് ജനയുഗത്തില്‍ ലേഖനമെഴുതി. എന്നാല്‍, പിളര്‍പ്പിന്റെ വാര്‍ഷികമല്ല, പാര്‍ട്ടിയുടെ 75-ാം വാര്‍ഷികമാണ് ആഘോഷിക്കേണ്ടതെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കു വഴി വെച്ചത്. ഇതിനു മറുപടിയെന്നോണം പിണറായി വിജയന് ദേശാഭിമാനിയില്‍ ലേഖനം എഴുതി. വര്ഗവഞ്ചനാപരമായ നിലപാടില്‍ നിന്ന് അവര്‍ മടങ്ങിവന്നിട്ടില്ലെന്നായിരുന്നു മറുപടി. അതിനു പിന്നാലെ വി.വി. ദക്ഷിണാമൂര്‍ത്തി ദേശാഭിമാനിയില്‍ പിളര്‍പ്പ് രാഷ്ട്രീയത്തിനെതിരെ ലേഖനമെഴുതി.
ദക്ഷിണാമൂര്‍ത്തിക്ക് മറുപടിയെന്നോണം ജനയുഗത്തില്‍ ബിനോയ് വിശ്വത്തിന്റെ ലേഖനവും പ്രത്യക്ഷപ്പെട്ടു. 1969ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ താഴെ വീഴുമെന്ന ഘട്ടത്തില്‍ അതിനെ താങ്ങിനിര്‍ത്താന്‍ സിന്റിക്കേറ്റ് ജനസംഘം സ്വതന്ത്രപാര്‍ട്ടി കൂട്ടുകെട്ടിനെതിരെ പാര്‍ലമെന്റില്‍ കൈപൊക്കിയ പാര്‍ട്ടിയാണ് സിപിഎം. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു കമ്യൂണിസ്റ്റു പാര്‍ട്ടി ചെയ്യേണ്ടതു തന്നെയാണ് സിപിഎം ചെയ്തത്. പിന്നീട് ഒരുപാട് ഏറ്റിറക്കങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ടു. അതിന്റെ ഒരുഘട്ടത്തിലാണ് കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ പാര്‍ലമെന്ററി ബിസിനസ് നടത്തിക്കൊടുക്കുന്ന സ്പീക്കറുടെ റോളില്‍ സിപിഎമ്മിന്റെ ഒരു മുതിര്‍ന്ന കേന്ദ്ര കമ്മിറ്റിഅംഗത്തെ രാജ്യംകണ്ടത്. ആഗോള വത്ക്കരണ നയങ്ങളുടെ വാശിയുള്ള നടത്തിപ്പുകാരനായ ഒരു കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വന്നപ്പോള്‍ സിപിഎം കൈക്കൊണ്ട നിലപാടും ഇടതുപക്ഷ വൃത്തങ്ങള്‍ ചര്‍ച്ച ചെയ്തതാണ്.
ഇത്തരം അനുഭവങ്ങളുടേയും പാളിച്ചകളുടേയും നടുവിലൂടെ തന്നെയാണ് സിപിഐയും സിപിഎമ്മും സഞ്ചരിച്ചതെന്ന് അംഗീകരിക്കുവാനുള്ള വിനയമാണ് നമ്മളില്‍ നിന്നും കാലം പ്രതീക്ഷിക്കുന്നത്.
അവിടെ ശരിയുടെ കുത്തക തങ്ങള്‍ക്കുണ്ടെന്ന് സിപിഐയോ സിപിഎമ്മോ ശഠിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ബിനോയ് വിശ്വത്തിന്റെ ലേഖനം സിപിഎമ്മുകാരെ ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: