സൗത്ത് പെസഫിക്കിലെ തുവാളു ഒന്‍പതു ദ്വീപുകളുടെ ഒരു ചങ്ങലയാണ്. 25 ചതുരശ്ര കി.മീ. വിസ്തീര്‍ണം. ജനസംഖ്യ 11000 മാത്രം. ഹവായ്ക്കും ആസ്ത്രേലിയയ്ക്കും ഇടയില്‍ വിദൂരമായി കിടക്കുന്ന ഒരു ചെറിയ രാജ്യം. ഇന്ന് ഈ രാജ്യം വെളുത്ത മണലിന്റെ സുന്ദര ബീച്ചും തെങ്ങിന്തോപ്പുകളുമായി ലോക വിനോദസഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
എന്നാല്‍ ആഗോളതാപനം വഴിയുള്ള മഞ്ഞുരുകല്‍ നിമിത്തം കടല്‍ വിഴുങ്ങുവാന്‍ പാകത്തിലായിരിക്കയാണ് തുവാളു. തീരം വന്‍ തിരമാലകളാലും ചുഴലിക്കാറ്റിനാലും പ്രക്ഷുബ്ധമായിരിക്കുന്നു. മിക്കവാറും ദിവസങ്ങളിലും തുവാളുവിലെ റോഡുകള്‍ കടല്‍ കഴുകിയെടുക്കുകയാണ്. തെങ്ങിന്തോപ്പുകള് പാതി പ്രളയത്തില്‍ മുങ്ങിക്കിടക്കുകയാണ്.
കാര്‍ഷികമേഖലയും പ്രളയത്തിനടിയിലാണ്. അതുകൊണ്ടുതന്നെ കൃഷിഭൂമി ഉപയോഗശൂന്യമായിത്തീര്ന്നിരിക്കുന്നു. ഇന്ന് ഗവേഷകരും മാധ്യമ പ്രവര്‍ത്തകരും തുവാളുവിലെത്തുന്നത് വന്‍ തിരമാലകള്‍ ദ്വീപ് വിഴുങ്ങുന്നത് കാണാനാണ്.
ടൂറിസത്തില്‍നിന്നുള്ള വരുമാനം മാത്രമാണ് തുവാളുവിനുള്ളത്. കൃഷിയിലും മത്സ്യബന്ധനത്തിലും പരമ്പരാഗതമായി വ്യാപൃതരായിട്ടുള്ളവര്‍ തൊഴില്‍ ഉപേക്ഷിച്ചിട്ടില്ലെന്നുമാത്രം. എന്തായാലും തുവാളു സന്ദര്‍ശിക്കുന്നവര്‍ ആഗോളതാപനത്തിന്റെ ഫലമായുള്ള കെടുതികളെക്കുറിച്ച് ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു കഴിഞ്ഞു. അടുത്ത 30-40 വര്‍ഷങ്ങള്‍ക്കുള്ളില്‍ തുവാളുവിലെ ജനങ്ങള്‍ അഭയാര്‍ത്ഥികളായി മാറുമെന്ന് തീര്‍ച്ചയാണ്. ആസ്ട്രേലിയ തുവാളുവിലെ ജനങ്ങളെ അവിടെ കയറ്റില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ന്യൂസിലാന്റ് തുവാളുവിലെ ജനസംഖ്യയുടെ പകുതി പേരെ സംരക്ഷിക്കുവാനും കാര്‍ഷിക ജോലികള്‍ നല്കുവാനും തയ്യാറാണ്.
കാലാവസ്ഥാ വ്യതിയാനും വരുത്തുന്ന സമുദ്രനിരപ്പിലെ ഉയര്‍ച്ച തുവാളുവിനെ മാത്രമല്ല പസഫിക് ദ്വീപസമൂഹങ്ങളായ കിരിബട്ടി, വാണുവാട്ടു, മാര്‍ഷല്‍ ദ്വീപുകള്‍, കുക്ക് ദ്വീപുകള്‍, ഫിജി, സോളമന് ദ്വീപുകള്‍ എന്നിവയെല്ലാം സമീപഭാവിയില്‍ പരിസ്ഥിതി അഭയാര്‍ത്ഥികളെ സൃഷ്ടിക്കുവാന്‍ പോകുകയാണ്. ഇവരെല്ലാം എവിടെ പോകുമെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. തുവാളു ദ്വീപുകാര്‍ വിശ്വസിക്കുന്നത് ഇതെല്ലാം അവര്‍ ചെയ്ത പാപങ്ങളുടെ ഫലമായിട്ടാണെന്നാണ്. സമ്പന്ന രാഷ്ട്രങ്ങള്‍ വികസനത്തിനുവേണ്ടി (പണത്തിനുവേണ്ടി) കത്തിച്ചുകളഞ്ഞ ഫോസില്‍ ഇന്ധനങ്ങളാണ് ആഗോളതാപനത്തിനും സമുദ്രനിരപ്പിലെ ഉയര്‍ച്ചക്കും കാരണമായതെന്ന് നമുക്കറിയാം.
അമേരിക്കക്കും ആസ്ത്രേലിയക്കുമെതിരെ തുവാളുക്കാര് അന്തര്‍ദ്ദേശീയ കോടതിയില്‍ ഇക്കാര്യങ്ങള്‍ കാണിച്ച് കേസുകൊടുക്കുന്നതില്നിന്ന് അവരെ ഭീഷണിപ്പെടുത്തിയിരിക്കയാണ്. ഒരുപക്ഷേ തുവാളുവായിരിക്കും ലോകഭൂപടത്തില്‍ നിന്നും ആഗോളതാപനത്തിന്റെ പേരില്‍ അപ്രത്യക്ഷമാകുന്ന ആദ്യ ദ്വീപു രാജ്യം. തുവാളുക്കാരുടെ സംസ്കാരം, സ്വത്തുക്കള്‍, ഭാഷ, ജീവിതം എന്നിവ നഷ്ടപ്പെടുത്തിയതിന് ആരാണ് ഉത്തരവാദികള്‍? ആരാണവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക? ലോകത്തിനു മുന്നിലുള്ള ചോദ്യചിഹ്നമാണിത്. ഭാരതത്തിലെ ആന്റമാന് നിക്കോബാര്‍ ദ്വീപുകളും ലക്ഷദ്വീപ് സമൂഹങ്ങളും മറ്റ് ദ്വീപുകളും ഇന്നല്ലെങ്കില്‍ നാളെ അനുഭവിക്കാന്‍ പോകുന്ന, നേരിടേണ്ടിവരുന്ന പ്രശ്നം തുവാളുക്കാര് നേരത്തെ അനുഭവിക്കുന്നു എന്നുമാത്രം.
കാലാവസ്ഥാ വ്യതിയാനം പഠിക്കുന്ന അന്തര്‍ദ്ദേശീയ ഏജന്‍സിയായ ഐപിസിസിയുടെ മുന്നറിയിപ്പ് ലോകത്ത് കോടിക്കണക്കിനാളുകള്‍ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങള്‍ കാരണം പരിസ്ഥിതി അഭയാര്‍ത്ഥികളാകുമെന്നാണ്. പ്രളയം, ഉപ്പുവെള്ള കയറ്റം, കുടിവെള്ള ക്ഷാമം, പ്രാദേശിക ശുദ്ധജല സ്രോതസ്സ് നഷ്ടപ്പെടല്‍, കൃഷിനാശം, ജലത്തിന്റെ അമ്ലവല്‍ക്കരണം എന്നു തുടങ്ങി നിരവധി കാരണങ്ങള്‍ ഇതിന് പുറകിലുണ്ടാകാം. കടല്‍ക്ഷോഭം, കടലാക്രമണം, തീരഭൂമി കടലെടുപ്പ്, കൊടുങ്കാറ്റ് എന്നിവ തീരദേശവാസികളെയും ദ്വീപുവാസികളെയും ദുരിതത്തിലാക്കും.
പശ്ചിമബംഗാളിലെ സുന്ദര്‍ബന്‍ ദ്വീപ സമൂഹത്തില്‍ നിന്നും കുറഞ്ഞത് 7000 പേരെങ്കിലും 2030 ന് മുമ്പ് ചുഴലിക്കാറ്റ്, പ്രളയം എന്നിവമൂലം കിടപ്പാടവും തൊഴിലും കൃഷിയും നഷ്ടപ്പെട്ട് അഭയാര്ത്ഥികളാകുമത്രെ! റോയല്‍ ബംഗാള്‍ കടുവയ്ക്ക് 20 വര്‍ഷത്തിനുള്ളില്‍ വംശനാശ ഭീഷണി ഉണ്ടാകുമെന്നും ഐപിസിസി വിലയിരുത്തുന്നു. ഭാരതത്തിന്റെ 7500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരദേശ മേഖലയിലെ ജനങ്ങളും സമുദ്രനിരപ്പിലുണ്ടായേക്കാവുന്ന ഉയര്‍ച്ചയുടെ ദുരിതങ്ങള്‍ ഏറ്റുവാങ്ങും എന്നത് സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ട വസ്തുതയാണ്.
ഭൂമി നഷ്ടപ്പെടുന്നവര്‍, കുടിയൊഴുപ്പിക്കപ്പെടുന്ന ജനങ്ങള്‍, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്, ഭൂമിയില്‍ ഉപ്പുവെള്ളം കയറുന്നതുമൂലം നഷ്ടമാകുന്ന കൃഷിയിടങ്ങള്‍, മത്സ്യകൃഷിയുടെ തകര്‍ച്ച, മത്സ്യബന്ധന ദിനങ്ങളുടെ കുറവും തീരദേശ മത്സ്യദൗര്‍ലഭ്യവും ബീച്ചുകളിലെ രൂക്ഷമായ മണ്ണൊലിപ്പുമൂലം നഷ്ടമാകുന്ന വിനോദ സഞ്ചാര വരുമാനം. ഇതിനെല്ലാം പ്രാദേശിക, കേന്ദ്ര സര്‍ക്കാരുകള്‍ പരിഹാരം കാണേണ്ടതായിട്ടുണ്ട്. ഗംഗ-ബ്രഹ്മപുത്ര നദീതടങ്ങള്‍ ഒലിച്ചുപോയേക്കാം. കുടിവെള്ള സ്രോതസ്സുകളില്‍ ഉപ്പുവെള്ളം കയറി നാശമാകാനുള്ള സാധ്യത ഏറെയാണ്. നദികളുടെ ഉള്‍ഭാഗത്തേയ്ക്ക് സമുദ്രനിരപ്പില്‍ വര്‍ധനവുണ്ടായാല്‍ കൂടുതല്‍ സമുദ്രജലം ഇരച്ചുകയറുന്നതിന് ഇടവരുത്തിയേക്കാം. തീരദേശ കുളങ്ങളും കിണറുകളും തടാകങ്ങളും ഉപ്പുവെള്ളം കയറി നശിക്കും. തീരദേശ വാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടിവരും.
കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായേക്കാവുന്ന വരള്‍ച്ച കഠിനവും ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നതുമായിരിക്കും. ഇത് തീരദേശ ശുദ്ധജല ലഭ്യത ഇല്ലാതാക്കും. കണ്ടല്‍ചെടികള്‍ വരെ ഉണങ്ങിപ്പോകുന്ന അവസ്ഥ സൃഷ്ടിക്കും. ചൂടുമൂലം മത്സ്യലഭ്യത കുറയും, അവയുടെ പ്രജനനം തടസ്സപ്പെടും. കടല്‍ കാര്‍ബണ്‍ഡയോക്സൈഡ് കൂടുതലായി വലിച്ചെടുക്കുമ്പോള്‍ കടല്‍ ജലം അമ്ലപൂരിതമാകും. ജലജീവികള്‍ ചത്തൊടുങ്ങുന്നിന് ഇത് കാരണമാകും. രോഗങ്ങള്‍ വര്‍ധിക്കും.
തീരമേഖലയില്‍ ഇതെല്ലാം സാമൂഹ്യ-സാമ്പത്തിക-തൊഴില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കും. ഭാരതത്തെ സംബന്ധിച്ചിടത്തോളം അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ സൃഷ്ടിക്കും. 40 ദശലക്ഷം ആളുകളാണ് നമ്മുടെ തീരദേശമേഖലയില്‍ പാര്‍ക്കുന്നത്. നമ്മുടെ 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമുദ്രതീരവും സമുദ്രവും പങ്കിടുന്നവയാണ്.
വിവിധ സംസ്ഥാനങ്ങളിലായി 84 തീരദേശ ജില്ലകള്‍ നമുക്കുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമബംഗാള്‍ എന്നീ നാല് സംസ്ഥാനങ്ങളും പോണ്ടിച്ചേരി (കേന്ദ്രഭരണ പ്രദേശം)യും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഹുദ് ഹുദ് പോലുള്ള ചുഴലിക്കാറ്റിനും സമുദ്ര ക്ഷോഭത്തിനും ഭാരതത്തിന്റെ കിഴക്കേ തീരത്ത് വിധേയമാകുകയാണ്. കേരളം, കര്‍ണാടകം, ഗുജറാത്ത്, ഗോവ എന്നീ പടിഞ്ഞാറെ തീരത്തുള്ള സംസ്ഥാനങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സംസ്ഥാനങ്ങളാണ്. അഷ്ടമുടിക്കായലിലെയും വേമ്പനാട്ടുകായലിലെയും ദ്വീപസമൂഹങ്ങളിലെ ജനങ്ങളും സമുദ്രനിരപ്പ് ഉയരുന്നതിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ജനസമൂഹങ്ങളാണ്.
മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങള്‍ സമുദ്ര തീരത്താണ് സ്ഥിതിചെയ്യുന്നത്. കാലാവസ്ഥാ വ്യതിയാന ഫലമായുണ്ടാകുന്ന വന്‍ കാറ്റുകളും പ്രളയങ്ങളും ഏറെ ബാധിക്കുക കാണ്ട്ല, മുംബൈ, നവശേഷ, മംഗലാപുരം, കൊച്ചി, ചെന്നൈ, തുത്തൂക്കുടി, വിശാഖപട്ടണം, പ്രദീപ് എന്നീ തുറമുഖങ്ങളെയുമായിരിക്കും. ഹുദ് ഹുദ് ചുഴലിക്കാറ്റില്‍ വിശാഖപട്ടണത്ത് കോടികളുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചത് ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രം. നമ്മുടെ തീരദേശവാസികള്‍ കൃഷിയെയും മത്സ്യബന്ധനത്തെയും മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. ഇത് അവര്‍ക്ക് തൊഴിലും ഭക്ഷണവും നല്കുന്നു എന്നതാണ് പ്രധാനം. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന സമുദ്ര ജലകയറ്റം ജനങ്ങളുടെ ജീവസന്ധാരണ സാധ്യതയാണ് അടച്ചുകളയുന്നത്. അതുകൊണ്ടുതന്നെ സമുദ്രനിരപ്പിലുണ്ടായേക്കാവുന്ന ഉയര്‍ച്ച ഭാരതത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ഏറെനാളായി നാം കെട്ടിപ്പൊക്കിയ വികസനമാണ് ചുഴലിക്കാറ്റും കടല്‍ക്ഷോഭവും നശിപ്പിച്ചുകളയുന്നത്. താഴ്ന്ന തീരദേശമേഖലകള്‍ വെള്ളം മുങ്ങിപ്പോകുന്നത് മൂലം തെരുവിലെറിയപ്പെടുക ലക്ഷക്കണക്കിനാളുകളാണ്. കോടിക്കണക്കിന് രൂപയുടെ സമുദ്ര വിഭവ ബിസിനസ്സാണ് നമുക്ക് നഷ്ടമാവുക. അതുകൊണ്ടുതന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരദേശ സംരക്ഷണത്തിനും തീരദേശ പരിപാലന നിയമത്തിനും വന്‍പ്രാധാന്യം നല്കി നടപ്പാക്കേണ്ടതായ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കേണ്ടത്. ഇതിനായി ഭാരതസര്‍ക്കാര്‍ നിര്‍മിച്ച ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണം.
ഭാരതതീരത്ത് കടലെടുപ്പിന്റെ സാധ്യത നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തി പരിഹാരം കാണണം. തിരയുടെ ഉയരം, ശക്തി, വ്യാപ്തി എന്നിവ അളക്കുന്നതിനുള്ള റെഡാര്‍ സംവിധാനങ്ങള്‍ ഒരുക്കണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കുവാനുള്ള സാങ്കേതിക ഉപകരണങ്ങള്‍ തീരദേശ മേഖലകളിലും ദ്വീപുകളിലും സ്ഥാപിക്കണം. ദ്വീപുകളില്‍ ഒറ്റപ്പെട്ടു പോകുന്നവരുമായി ആശയവിനിമയം നടത്തുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര പ്രകൃതി ദുരന്ത നിവാരണ അതോറിറ്റി, ഐഎസ്ആര്‍ഒ, സമുദ്ര ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ മുന്‍കൈയെടുത്ത് കാലാവസ്ഥാ വ്യതിയാനും മൂലമുള്ള പ്രളയം, മണ്ണൊലിപ്പ്, കടലെടുപ്പ്, കാറ്റുകള്‍ എന്നിവയുടെ വ്യാപ്തി മനസ്സിലാക്കുവാനുള്ള സംവിധാനങ്ങള്‍ക്ക് രൂപം നല്‍കണം.
തീരമേഖലാ പരിസ്ഥിതിയുടെ പ്രാധാന്യം കണക്കിലെടുത്തും വികസന പ്രവര്‍ത്തനങ്ങളുടെ സമ്മര്‍ദ്ദത്തില്‍നിന്നും തീരമേഖലാ പരിസ്ഥിതി ആവാസവ്യവസ്ഥയെ സംരക്ഷിക്കുവാന്‍ 1986 ല്‍ നിലവില്‍ വന്ന പരിസ്ഥിതി നിയമത്തിന് കീഴില്‍ 1991 ല്‍ രൂപം കൊടുത്ത് 2011 ല്‍ ഭേദഗതി ചെയ്ത തീരദേശ പരിപാലന നിയമം കര്‍ശനമായി നടപ്പാക്കണം. 2011 ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ദ്വീപ് സംരക്ഷണ മേഖല വിജ്ഞാപനവും കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങളുടെ വെളിച്ചത്തില്‍ നടപ്പാക്കേണ്ടതായിട്ടുണ്ട്. അതല്ലെങ്കില്‍ ജനങ്ങളുടെ സ്വത്തുക്കളും തൊഴിലും ഉപജീവനമാര്‍ഗ്ഗങ്ങളും ഭക്ഷണവും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകും.
തീരദേശ പരിസ്ഥിതി സംരക്ഷിക്കുവാനും പരിപാലിക്കുവാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കേരളത്തിലെ കായല്‍ മേഖലയില്‍ 300 ലധികം ദ്വീപുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. മറുവക്കാട്, ചള്ളക്കടവ്, കണ്ടക്കടവ്, പുത്തന്‍തോട്, കണ്ണമാലി, ചെറിയ കടവ്, കാട്ടി പറമ്പ് തുടങ്ങിയ ദ്വീപുകളിലും തീരപ്രദേശങ്ങളിലും ആളുകള്‍ തിങ്ങിപ്പാര്‍ക്കുകയാണ്. ഒരു ചതുരശ്ര കി.മീറ്ററില്‍ 2150 ജനങ്ങളാണ് എന്നതാണ് ജനസാന്ദ്രത.
ചുഴലിക്കാറ്റും കടല്‍കയറ്റവും വന്‍ ദുരന്തങ്ങളാണ് സൃഷ്ടിക്കുക. ദ്വീപുകളില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി പണിതീര്‍ത്തിട്ടുള്ള നിര്‍മിതികള്‍ പൊളിച്ചു മാറ്റണം. കേരളത്തിന്റെ സവിശേഷമായ ഭൂമിശാസ്ത്രപരമായ സാഹചര്യം കണക്കാക്കി കായല്‍ തീരങ്ങളില്‍ ‘വികസന നിരോധിത മേഖല’യായി പ്രഖ്യാപിക്കണം. തീരദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് പ്രാദേശിക സമൂഹത്തിനും സുരക്ഷിത ജീവിതം ഉറപ്പാക്കുവാന്‍ നിയമങ്ങള്‍ വെള്ളംചേര്‍ക്കാതെ നടപ്പാക്കണം. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെളിച്ചത്തില്‍ തീരദേശ സംരക്ഷണനിയമം ജലരേഖയാക്കി മാറ്റരുത്. തീരദേശ കയ്യേറ്റം കര്‍ശനമായി ഒഴിപ്പിക്കുകയും കേന്ദ്ര-സംസ്ഥാന നിയമം എല്ലാവര്ക്കും ഒരുപോലെ നടപ്പാക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: