ആജ്ഞാശക്തിയും നേതൃത്വസിദ്ധിയുമുള്ള ഒരാളെ ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്ത കോണ്‍ഗ്രസും പഴഞ്ചന്‍ സിദ്ധാന്തങ്ങളും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രസവുമായി നടക്കുന്ന സിപിഎം മുതല്‍ സ്വയം പ്രഖ്യാപിത മതേതര രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലിംലീഗുവരെ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ചുവരുന്ന സ്വീകാര്യതയിലും പൊതുജന പിന്തുണയിലും വ്യാകുലരായിരിക്കുന്നു എന്ന് അവരുടെയൊക്കെ പ്രസ്താനവകളിലൂടെ മനസ്സിലാക്കാനാകും.
അവയുടെ ഭാഗമായിരിക്കാം ആര്‍എസ്എസ് ശാഖകളിലെ സംഖ്യാബലം അറിയാനും പ്രവര്‍ത്തനമേഖലകള്‍ മനസ്സിലാക്കുവാനുമായി സര്‍വേ നടത്തുവാനുള്ള നീക്കം. അതിനായി സിപിഎം നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പല ബ്രാഞ്ച് കമ്മറ്റികളും നിസ്സഹായത പ്രകടിപ്പിച്ചതുമായുള്ള തലയെടുപ്പ് കണ്ടാല്‍ തലവേദന
വാര്‍ത്ത കണ്ടിരുന്നു. ആകുലതയുടെ ഭാഗമാകാം ഈ നടപടി. സ്വന്തം വളര്‍ച്ച തളര്‍ന്നതാണോ ദേശീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ പശ്ചാത്തലം മനസ്സിലാക്കാനുള്ള ശ്രമം തുടങ്ങിയത്?
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരള പ്രദേശ് ഘടകത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ നേതാക്കള്‍ അധരവ്യായാമം മാത്രമാണ് നടത്തിവരുന്നതെന്ന് കാണാനാകും. അടിസ്ഥാന പാര്‍ട്ടി പ്രവര്‍ത്തനം ശൂന്യമായി കിടക്കുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ അടക്കം പറയുന്നുണ്ട്.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഒരു ദേശീയ പ്രസ്ഥാനമായിരുന്നു ഇന്നത്തെ രൂപത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷി. സ്വാതന്ത്ര്യസമരങ്ങളില്‍ കോണ്‍ഗ്രസുകാര്‍ മാത്രമാണ് പങ്കെടുത്തിരുന്നുള്ളൂ എന്നാണ് അവരുടെ നേതാക്കള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. ‘ഭാരത് മാതാ കീ ജയ്’ എന്ന അര്‍ത്ഥപൂര്‍ണമായ മുദ്രാവാക്യവുമായി ഖാദി വസ്ത്രധാരികളായ അനേകം സ്ത്രീ പുരുഷന്മാര് പങ്കെടുത്തിരുന്നു. അതില്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ.ഹെഡ്ഗെവാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പങ്കാളികളായിരുന്നു എന്ന വസ്തുത വിസ്മരിച്ച് ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചുവരുന്നു.
ദേശീയ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകരില്‍ പലരും സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ലഭ്യമായിരുന്ന പെന്ഷന് വാങ്ങിയിരുന്നു എന്നത് വസ്തുതയാണ്. വായിക്കുന്നവര്‍ പറയുന്നില്ല. പറയുന്നവര്‍ വായിക്കുന്നില്ല. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വക്താക്കളില്‍ പലരുടെയും വെളിപ്പെടുത്തലുകള്‍ പലതും ആ ഗണത്തില്‍പ്പെടുന്നു. ഗുരുജി ഗോള്‍വല്‍ക്കറുടെ ”വിചാരധാര” ദുര്‍വ്യാഖ്യാനം ചെയ്യാനാണ് അത്തരക്കാര്‍ പലപ്പോഴും ശ്രമിക്കുന്നത്. സന്ദര്‍ഭം പറയാതെ, പല കാര്യങ്ങളും അടര്‍ത്തിയെടുത്ത് പ്രയോഗിക്കാന്‍ സിപിഎം നേതാക്കള്‍ പലപ്പോഴും വ്യഗ്രത കാണിക്കുന്നുണ്ട്. സര്‍സംഘചാലക് മോഹന്‍ജി ഭാഗവതിന്റെ വിജയദശമി സന്ദേശം ദൂരദര്ശന് ‘ലൈവ്’ ആയി സംപ്രേഷണം ചെയ്തത് വിവാദമാക്കിയിരുന്നു. അതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ പ്രഭാഷണവും പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്കും വിധേയമാക്കി.
‘ശ്രമ മേവ ജയതേ’ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ ഒക്ടോബര്‍ 16 ന് പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം സംപ്രേഷണം ചെയ്തതും ഇടതുപക്ഷങ്ങളെ ചൊടിപ്പിച്ചിരുന്നു. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ പേരിലുള്ളതാണ് ആ പദ്ധതി. അദ്ദേഹം ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ പ്രഘോഷകനാണത്രെ! സ്റ്റാലിനെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ ക്ഷമിച്ചേക്കും. എന്നാല്‍ രാഷ്ട്രത്തിനുവേണ്ടി ജീവാര്‍പ്പണം നടത്തിയ രാഷ്ട്രീയരംഗത്തെ ഇതിഹാസമായ ദീനദയാല്ജിയെപ്പോലുള്ള മഹാത്മാക്കളെ അനുസ്മരിക്കുന്നത് തെറ്റാണെന്ന് വരുത്തിത്തീര്‍ത്ത് സാധാരണ തൊഴിലാളികളില്‍ സംഭ്രാന്തി ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെ അജണ്ട.
കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയിലെ ഉന്നതപദവി വഹിക്കുന്ന വ്യക്തി ഈ വര്‍ഷത്തെ വിജയദശമി പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തത്, ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി എംഎസ്എഫ് പരാതി നല്കി. പരാതിക്ക് ഒരു ”റൈഡര്‍” കൂടെ ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ”നോമിനി” ആയാണുപോലും അദ്ദേഹം പദവിയില്‍ അവരോധിതനായത്.
ജമാ-അത്തെ-ഇസ്ലാമി പത്രം ഒരുപടികൂടെ മുന്നോട്ടായാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചുവരുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള ആത്മാര്‍ത്ഥമായ എതിര്‍പ്പാണോ കോണ്‍ഗ്രസിനുള്ളതെന്ന ചോദ്യം ഉന്നയിക്കുന്നു. സംഘപരിവാറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതായും പരിതപിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ ആദ്യ രാഷ്ട്രീയ കൊലപാതകം അല്ലാതിരുന്നിട്ടുപോലും കതിരൂര്‍ മനോജ് വധത്തില്‍ സിബിഐ അന്വേഷണം വന്നതിലും ഉത്കണ്ഠ കാണിക്കുന്നു പത്രം. കോണ്‍ഗ്രസിനെയും ബിജെപിയെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പ് നേര്ത്തിരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിലെല്ലാമുപരി ”മോദി സര്‍ക്കാരിന്റെ കരിനിഴല്‍ ആരോരുമറിയാതെ നമ്മുടെ സംസ്ഥാനത്തെയും മുടിപ്പുതപ്പിച്ചിരിക്കുന്നു” എന്നും ആക്ഷേപിക്കുന്നു.
ദേശീയപ്രസ്ഥാനങ്ങള്‍ എങ്ങനെ എവിടെ വളരാതിരിക്കും? യുഡിഎഫും എല്‍ഡിഎഫും അതിനായുള്ള സാഹചര്യം ഒരുക്കുകയാണ്. കണ്ണുകള്‍ തുറന്നും കാതുകള്‍ കൂര്പ്പിച്ചുമാണ് സാധാരണക്കാര്‍, ഓരോന്നും കാണുന്നതും കേള്‍ക്കുന്നതും. സാമാന്യബുദ്ധിയുള്ള ഏതൊരാളും സ്വയം തീരുമാനമെടുക്കും. ‘വര്‍ഗീയ’ പരിവേഷം ചാര്‍ത്താനുള്ള ശ്രമം ഇനി വിലപ്പോകില്ല. വിദ്യാസമ്പന്നര്‍ മുതല്‍ സാമാന്യജ്ഞാനമുള്ളവര്‍ വരെ കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. മാറ്റം കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ഫലം കാണുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: