ആന്ധ്ര, കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യകളുടെ സാഹചര്യത്തിലാണ് കര്‍ഷകരെ സഹായിക്കാനും കൃഷി സംരക്ഷിക്കാനും പാക്കേജുകള്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ കുട്ടനാട്ടിലും ഇടുക്കിയിലും പ്രഖ്യാപിച്ച പാക്കേജുകള്‍ ലക്ഷ്യംതെറ്റി ഒഴുകുകയായിരുന്നു.
കര്‍ഷക ശാസ്ത്രജ്ഞന് ഡോ. സ്വാമിനാഥന് ഫൗണ്ടഷനാണ് പഠനം നടത്തി കുട്ടനാടിന്റെ അവശത പരിഹരിക്കുന്നതിനുള്ള ആവശ്യം നിര്‍ദ്ദേശിച്ചത്. 2008 ജൂലായ് 24ന് നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവുമിറക്കി.1,840 കോടിയുടെ പാക്കേജിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അനുവദിച്ച തുകയുടെ ആറിലൊന്ന് തുക മാത്രമാണ് ആറുവര്‍ഷക്കാലയളവില്‍ വിനിയോഗിക്കാന്‍ കഴിഞ്ഞത്. അതില്‍ തന്നെ അഴിമതി ആരോപണങ്ങള്‍ ഏറെയാണ്. സംസ്ഥാനം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ കുറ്റകരമായ അനാസ്ഥ കാട്ടുകയും അഴിമതി പാക്കേജായി അട്ടിമറിക്കുകയും ചെയ്ത പദ്ധതിക്കാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇപ്പോള്‍ പുനര്‍ജീവന്‍ നല്‍കുന്നത്.
2012 ജൂലൈയില്‍ അവസാനിച്ച കുട്ടനാട് പാക്കേജിന്റെ കാലാവധി 2016 ഡിസംബര്‍ വരെയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. പാക്കേജിന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള കേന്ദ്ര ജലക്കമ്മീഷന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
കുട്ടനാട്ടിലെ 14 പാടശേഖരങ്ങളുടെ നിര്‍മ്മാണ ജോലികള്‍ 2015 വരെയും 231 പാടശേഖരങ്ങളുടെ നിര്‍മ്മാണ ജോലികള്‍ 2016 വരെയുമാണ് നീട്ടിയിരിക്കുന്നത്. ഗ്രൂപ്പ് ഒന്ന് പാടശേഖരങ്ങളിലെ 24.70 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് അടുത്ത മാര്‍ച്ച് വരെ സമയം അനുവദിച്ചത്. കായല്‍ പ്രദേശങ്ങളില്‍ 118.91 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തണ്ണീര്‍മുക്കം ബണ്ടിന്റെ നവീകരണം പൂര്‍ത്തിയാക്കാനുളള പദ്ധതിയുടെ കാലാവധിയും നീട്ടി.
കുട്ടനാട് പാക്കേജിന്റെ പ്രവര്‍ത്തനം 2012 ജൂലൈയില്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ നിര്‍ത്തി. ഈ വിവരം രഹസ്യമാക്കി കര്‍ഷകരെയും ജനങ്ങളെയും കബളിപ്പിക്കുകയായിരുന്നു. തണ്ണീര്‍മുക്കം ബണ്ട് നവീകരിക്കുന്നതിനുള്ള 255.34 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രളയനിവാരണപരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാനുള്ള അനുമതിയും ലഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിതലസംഘം ദല്‍ഹിയിലെത്തി പാക്കേജ് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ പ്രായോഗികബുദ്ധിമുട്ടുകളും സാങ്കേതികതടസ്സങ്ങളും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ബോധ്യപ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് പാക്കേജ് പൂര്‍ത്തിയാക്കുന്നതിനുള്ള കാലാവധി നീട്ടിനല്കാന് കേന്ദ്രം തീരുമാനിച്ചത്.
കുട്ടനാട് വികസന പാക്കേജ് നടപ്പാക്കല്‍ ജലസേചനവകുപ്പില്‍ മാത്രം ഒതുങ്ങിയെന്നും പദ്ധതിക്കായി കേന്ദ്രം അനുവദിച്ച 1261.31 കോടി രൂപയില്‍ ഈവര്‍ഷം ഫെബ്രുവരി വരെ 314.43 കോടി മാത്രമാണ് ചെലവഴിച്ചതെന്നും സിഎജി കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നാല് പദ്ധതികള്‍ക്ക് കൂടുതല്‍ സാവകാശം അനുവദിച്ചതിനാല്‍ മറ്റു പദ്ധതികള്‍ക്കും കൂടുതല്‍ സമയം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
ഭാരതീയ ജനതാപാര്‍ട്ടിയെയും നരേന്ദ്രമോദിയെയും ശത്രുവായി കണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ് കേരളത്തിലെ ഇരുമുന്നണികളും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം ബിജെപിക്ക് ലഭിക്കുകയും നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തതോടെ വളരെ നിരാശയിലായിരുന്നു മുന്നണികള്‍ രണ്ടും. ഭരണമുന്നണി പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ വളരെ മടിച്ചുമടിച്ചാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ദല്‍ഹിയാത്ര തന്നെ നിശ്ചയിച്ചത്. മനസില്ലാ മനസ്സോടെ കേന്ദ്രത്തെ സമീപിച്ചവര്‍ക്ക് ആശ്ചര്യകരമായ അനുഭവമാണുണ്ടായത്.
ഒരേ പാര്ട്ടിക്കാരന് ദല്‍ഹിയില്‍ ഭരണത്തിലുണ്ടായാല്‍ വാരിക്കോരി സഹായം ലഭിക്കുമെന്ന് വീമ്പടിച്ചവര്‍ക്ക് ദിവസങ്ങള്‍ കാത്തുകെട്ടിക്കിടന്നിട്ടും പ്രധാനമന്ത്രിയെ കാണാന്‍ പറ്റാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. മന്ത്രിമാരെ മാത്രമല്ല പ്രധാനമന്ത്രിയെയും കാണുന്നതിന് ഒരു പ്രയാസവുമില്ല. നിവേദനം വാങ്ങി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി കടമതീര്‍ന്നു എന്നുകരുതി ഇരിക്കുന്നവരല്ല ഇന്നത്തെ ഭരണതലപ്പത്തുള്ളത്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുന്നു.
അര്‍ഹതപ്പെട്ടവ അനുവദിച്ചുകിട്ടാന്‍ രണ്ടാമതൊരു യാത്രയ്ക്കുപോലും സംസ്ഥാന മന്ത്രിമാര്‍ക്ക് അവസരം നല്‍കുന്നില്ല. നല്കാന് കഴിയുന്ന സഹായം നല്കാന് ഉടന്‍ തീരുമാനമെടുക്കുന്നു. പറ്റാത്ത കാര്യങ്ങളാണെങ്കില്‍ അക്കാര്യവും അറിയിക്കുന്നു. കേന്ദ്രത്തില്‍ സക്രിയമായ ഒരു ഭരണത്തിന്റെ സാന്നിദ്ധ്യമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്ന വിശ്വാസം പരക്കെയുണ്ട്. നല്ല നാളെ വരാന്‍ പോകുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പരിഹസിച്ച കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ കുട്ടനാട് പാക്കേജിന്റെ ആയുസ്സ് നീട്ടിക്കിട്ടിയതിനെ സ്വാഗതം ചെയ്തില്ലെങ്കിലും ആക്ഷേപിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും കാട്ടുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: