ഭാരതീയ ചിത്രകലയിലെ താന്ത്രിക സമ്പ്രദായത്തിന്റെ ഉപജ്ഞാതാവിനെയാണ് ഹരിദാസിന്റെ മരണത്തിലൂടെ നഷ്ടമായത്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ പ്രൊഫസറും പിന്നീട് പ്രിന്‍സിപ്പലുമായ ഹരിദാസ് അധ്യാപകനായും സുഹൃത്തായും തനത് വ്യക്തിത്വം പുലര്‍ത്തി. ഭാരതീയ ചിത്രകല അന്നുവരെ കാണാത്ത താന്ത്രിക് രൂപത്തിന്റെ ആചാര്യനും പ്രചാരകനും എന്ന നിലയിലാണ് അദ്ദേഹത്തിന്റെ സവിശേഷത.
രേഖകളുടെ ആലേഖനത്തിലും വര്ണവിന്യാസങ്ങളിലും സ്വകീയ ശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്. പാശ്ചാത്യരീതി പാടേ നിരാകരിച്ച ഹരിദാസിന്റെ ശൈലി തനി ഭാരതീയമായിരുന്നു. വര്‍ണ്ണവിസ്മയങ്ങള്‍ക്ക് പകരം നിറച്ചേരുവയില് അദ്ദേഹം തീര്‍ത്ത മാനങ്ങള്‍ ഏറെയാണ്. മനുഷ്യനും മൃഗവും പക്ഷിയും പൂവുമൊക്കെ ഈ ചിത്രകാരന്റെ രേഖീയ ഘടനയില്‍ പുത്തന്‍ ഭാവങ്ങളായി.
പെയിന്റിംഗ് മാധ്യമമായി സ്വീകരിച്ച ഹരിദാസിന്റെ സുകൃതം ചോളമണ്ഡലം പാരമ്പര്യമായിരുന്നു. കെ.സി.എസ്. പണിക്കരുടെ സ്നേഹഭാജനമായിക്കഴിഞ്ഞ മദിരാശിയിലെ ചോളമണ്ഡലക്കാലത്താണ് ചിത്രകലയില ഒറ്റപ്പെട്ട ശൈലിക്കായി അന്വേഷണം തുടങ്ങിയത്. അത് വര്‍ഷങ്ങളുടെ ഏകാന്തമായ ധ്യാനമായി. അതിന്റെ ഫലശ്രുതിയാണ് ചിത്രകലയിലെ താന്ത്രിക് പാരമ്പര്യത്തിലേക്കുള്ള യാത്ര. മഹാവ്രതം പോലെ അതിലുറച്ചപ്പോള് വന്പ്രതിഭയായി ഹരിദാസ്. പല ചിത്രകാരന്മാരും പല രീതികളും പരീക്ഷിച്ചപ്പോഴും ഒന്നില്‍ തനിച്ചുനിന്നു ഈ ഒറ്റയാന്.
ഭാരതീയ ദര്‍ശനം സൂക്ഷ്മമായി വായിച്ചെടുക്കാവുന്നതാണ് കെ.വി. ഹരിദാസിന്റെ ചിത്രരചനാരീതി. ജീവിതത്തിനാകട്ടെ മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ശൈലിയും. പരമ്പരാഗത രീതിയില്‍ പറഞ്ഞാല്‍ സല്‍സ്വഭാവി. ആരേയും വേദനിപ്പിക്കരുതെന്ന് ദൃഢനിശ്ചയം. എല്ലാവര്ക്കും നന്മയുണ്ടാകണമെന്ന പ്രതീക്ഷ. കലാകാരന്മാര്ക്കിടയില് നന്മകൊണ്ട് സമ്പന്നനായി തനിയെ നടന്നവന്.
അനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എങ്കിലും അര്‍ഹിക്കുന്ന രീതിയില്‍ അദ്ദേഹത്തിന് അംഗീകാരം കിട്ടിയോ എന്ന് സംശയം. ലളിതകലാ അക്കാദമിയുടെ പുരസ്കാരം നേരിട്ടു കൊടുക്കണമന്നുണ്ടായിരുന്നു. ആശുപത്രിയില്‍നിന്നും വരുമ്പോള്‍ സ്വീകരിക്കാമെന്നു പറഞ്ഞു. അതു ബാക്കിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: