തൃശൂര്‍: ഭാരതീയമായ സേവന കാഴ്ചപ്പാടാണ് ഓരോരുത്തരും പ്രാവര്‍ത്തികമാക്കേണ്ടതെന്നും മറ്റുള്ളവര്‍ക്കുവേണ്ടി ഉഴിഞ്ഞുവെക്കുന്ന ജീവിതമാണ് എല്ലാവരും നയിക്കേണ്ടതെന്നും ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സേവാഭാരതി സംസ്ഥാന ശില്‍പ്പശാല തൃശൂര്‍ വിവേകാനന്ദസ്കൂളില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പ്രഖ്യപിച്ച സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുത്ത് ഓരോരുത്തരും അവരുടെ കടമ നിര്‍വഹിച്ചാല്‍ സമൂഹത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. സേവാഭാരതിക്കും ഇതില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. സേവന മനോഭാവത്തോടെയുള്ള പ്രവര്‍ത്തനമാണ് ഏവരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി- കാര്യക്രമവും കാര്യപദ്ധതിയും എന്ന വിഷയത്തില്‍ ഗ്രാമവികാസ് പ്രമുഖ് പി.ശശിധരന് സംസാരിച്ചു.പ്രാന്ത സേവാ പ്രമുഖ് ആര്.വിനോദ് സംസാരിച്ചു. ഭാരതീയ സേവാ വീക്ഷണം എന്ന വിഷയത്തില്‍ കേസരി പത്രാധിപര്‍ ഡോ.എന്‍.ആര്. മധു മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സംഘടന സെക്രട്ടറി യു.എന്‍. ഹരിദാസ്, ഡോ.ബാലചന്ദ്രന് മന്നത്ത്,സേവാഭാരതി കോ-ഓഡിനേറ്റര്‍ പി.ഗോവിന്ദന്, വിഭാഗ് സഹസേവാപ്രമുഖ് കെ.സുരേഷ് എന്നിവര്‍ സംസാരിച്ചു.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധിപേര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: