തിരുവനന്തപുരം: പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലത്ത് ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥരും നടത്തിയ മദ്യസല്ക്കാരത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. സുധീര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക വാഹനങ്ങളിലാണ് ഉദ്യോഗസ്ഥര്‍ മദ്യ സല്‍ക്കാരത്തിനായി ഹോട്ടലില്‍ എത്തിയത്. പോലീസ് അകമ്പടിയോടെ മദ്യസല്‍ക്കാരം നടത്തിയത് വ്യവസായ വകുപ്പാണെന്നാണ് അന്വേഷണത്തില്‍ മനസിലായത്. ഇതില്‍ ദുരൂഹതയുണ്ട്.
സംസ്ഥാനത്തിന്റെ ഭരണവിഭാഗം തലവന്‍ പൊതുസ്ഥലത്ത് മദ്യപിച്ച് കൂത്താടിയത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. ഭരണ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത്, സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥ നേതൃത്വത്തിനെതിരെ നടപടിയെടുക്കണം. ചീഫ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
കടല്‍ തീരത്തോട് ചേര്‍ന്ന് കിടക്കുന്ന പൊതു സ്ഥലത്താണ് മദ്യ സല്‍ക്കാരം നടന്നത്. ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കണമെങ്കില്‍ എക്സൈസ് വകുപ്പിന്റെ പ്രത്യേക അനുമതി വേണം. എന്നാല്‍ അനുമതിയില്ലാതെ നിയമ വിരുദ്ധമായാണ് മദ്യസല്‍ക്കാരം നടന്നത്. പോലീസിന് ഇതിന് കാവല്‍ നില്‍ക്കേണ്ട ഗതികേട് വന്നു. മദ്യ നിരോധനം പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥര്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ കണ്ടില്ലെന്ന് നടക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും നിലപാട് വ്യക്തമാക്കണമെന്നും സുധീര്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ നടന്നത് അനാശ്യാസം തന്നെയാണെന്നും യുവമോര്‍ച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുധീര്‍ പറഞ്ഞു. അനാശ്യാസ്യ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കോഴിക്കോട് പോലീസ് കമ്മീഷണര്‍ക്കും കൈമാറും. ഒരു പ്രമുഖ ചാനല്‍ നല്കിയ വാര്‍ത്തയെത്തുടര്‍ന്നാണ് യുവമോര്‍ച്ച പ്രതിഷേധപ്രകടനം നടത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തപ്പോഴാണ് അവിടെ അനിഷ്ട സംഭവങ്ങളുണ്ടായത്.
യുവമോര്‍ച്ച സദാചാരപോലീസ് ആകുന്നുവെന്ന് ആരോപിക്കുന്നവര്‍ വാര്‍ത്ത കൊണ്ടുവന്ന ചാനലിനെതിരെ പ്രതികരിക്കുന്നില്ല.
ഹോട്ടലില്‍ അനാശ്യാസ്യം നടന്നു എന്നത് തെളിവ് സഹിതം പുറത്ത് വന്നിട്ടും സര്‍ക്കാരും പോലീസും നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കോഫീഷോപ്പിന് പിന്‍വശം വളച്ച് കെട്ടിയാണ് ഡൗണ്‍ ടൗണ്‍ റെസ്റ്റോറന്റ് നടത്തുന്നതിന്. ഇതിന് നഗരസഭയുടെ അനുമതിയില്ല. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലിനെതിരെ നടപടിയെടുക്കണം. എന്നാല്‍ സര്‍ക്കാരും പോലീസും യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനാണ് തിടുക്കം കൂട്ടുന്നത്.
റസ്റ്റോറന്റില്‍ നടക്കുന്ന അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുധീര്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ആര്.എസ്. രാജീവ്, സംസ്ഥാന സെക്രട്ടറി എസ്. സജികുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: