തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ വഴി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും നികുതി വര്‍ദ്ധനവ് നടപ്പാക്കുകയം ചെയ്യുമ്പോഴും സര്‍ക്കാരിന്റെ മൂക്കുനുകീഴില് കോടികള്‍ പാഴാകുന്നു. സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം വഴി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്.
ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരും വകുപ്പ് തലവന്മാരും വകുപ്പ്തലവന്മാരല്ലാത്തവരും മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരും വിവിധ സംഘടനാ നേതാക്കളുമാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത്. വകുപ്പ് തലവന്മാരൊഴികെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക വാഹനം വീട്ടില്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. എന്നാല്‍ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും സ്വന്തം വീട്ടാവശ്യത്തിനുപയോഗിക്കുന്നത് സര്‍ക്കാര്‍ വാഹനങ്ങളാണ്.
വകുപ്പുതലവന്മാര്ക്കും ഐപിഎസ്,ഐഎഎസ് ഉദ്യോഗസ്ഥന്മാര്ക്കും അവരെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുവരാനും വീട്ടില്‍ കൊണ്ടാക്കാനും ഔദ്യോഗിക വാഹനം ഉപയോഗിക്കാം. എന്നാല്‍ ഇവരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് വാഹനം ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ ലോഗ് ബുക്കില്‍ രേഖപ്പെടുത്തി രൂപ അടയ്ക്കേണ്ടതും അനുവാദം തേടേണ്ടതുമാണ്.
ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇതിന് മെനക്കെടാറില്ല. തലസ്ഥാനത്ത് തൊഴില്‍ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ കാര്യമെടുത്താല്‍ രാവിലെ മക്കളെ സ്കൂളില്‍ വിടണം, ഉച്ചയ്ക്ക് വീട്ടില്‍ വിടണം, വിശ്രമം കഴിയുന്നതുവരെ കാത്തുനില്ക്കണം. വീണ്ടും സെക്രട്ടറിയേറ്റില്‍ വിട്ടശേഷം മക്കളെ സ്കൂളില്‍ നിന്നും ട്യൂഷന് സെന്ററിലാക്കണം. നേരെ വീട്ടിലെത്തി ഉദ്യോഗസ്ഥന്റെ ഭാര്യയെ ഹെല്‍ത്ത് ക്ലബിലെത്തിക്കണം. സെക്രട്ടറിയേറ്റിലെത്തി ഉദ്യോഗസ്ഥനെ വീട്ടിലാക്കി മക്കളെയും ഭാര്യയെയും വീട്ടില്‍ കൊണ്ടെത്തിക്കണം. ഉദ്യോഗസ്ഥനെയും കൊണ്ട് ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഷട്ടില്‍ കോര്‍ട്ടിലേക്ക്. അവിടെ നിന്നും വീട്ടിലെത്തിയ ഉടന്‍ രാത്രി നഗരത്തിന്റെ പ്രമുഖ ക്ലബിലേക്ക്. സല്ക്കാരത്തിനു ശേഷം വീടെത്തിക്കുമ്പോള് 11.30 മണി. പിറ്റേന്നു രാവിലെ 8 മണിക്ക് ഡ്രൈവര്‍ വീണ്ടും ഹാജരാവണം.
ഇത്തരം ദുരുപയോഗങ്ങള്‍ നടത്തുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോവളത്ത് റിസോര്‍ട്ടില്‍ നടന്ന മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ നാല്പതോളം ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനത്തില്‍ എത്തിയത്. ഇത്തരം യാത്രകള്‍ക്ക് വേണ്ടി തങ്ങളുടെ ചൊല്‍പ്പടിക്ക് നില്ക്കുന്ന ഡ്രൈവര്‍മാരെ കണ്ടെത്തുന്നതിനാലാണ് ഉദ്യോഗസ്ഥരുടെ കളി. മിക്ക ഉദ്യോഗസ്ഥര്‍ക്കും താത്ക്കാലിക ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് താല്പര്യം.
വിവിധ വകുപ്പുകള്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അതിലേക്ക് തസ്തിക സൃഷ്ടിക്കാറില്ല. ഈ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തിയശേഷം സ്ഥിര ഡ്രൈവര്‍മാരെ ഈ വാഹനങ്ങളില്‍ നിയോഗിച്ച ശേഷം താല്‍ക്കാലിക ഡ്രൈവര്‍മാരെ സ്വന്തം കീഴില്‍ നിയമിക്കുകയാണ് ഇവരുടെ പതിവ്.
സ്ഥിരം ഡ്രൈവര്‍മാര്‍ തങ്ങളുടെ ഡ്യൂട്ടി ചെയ്യാത്ത സാഹചര്യത്തില്‍ പ്യൂണ്‍ തസ്തികയില്‍ പണിയെടുക്കണമെന്ന് നിയമമുണ്ട്. ഇതും ഉദ്യോഗസ്ഥര്‍ മറയാക്കുന്നുണ്ട്. അടുത്തിടെ ഒരു മുന്‍മന്ത്രിയുടെ ഡ്രൈവര്‍ ഇത്തരത്തില്‍ ആറുമാസം നെയ്യാറ്റിന്‍കര താലൂക്കിലെ ഒരു ചെക്ക് പോസ്റ്റിലായിരുന്നു ഡ്യൂട്ടി നോക്കിയത്. ഇദ്ദേഹത്തിന്റെ സ്ഥാനത്ത് താല്‍ക്കാലിക ഡ്രൈവര്‍ ഉദ്യോഗസ്ഥന്റെ ആജ്ഞാനുവര്‍ത്തിയായി.
മന്ത്രിമാരുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ദുരുപയോഗം നടക്കുന്നുണ്ട്.സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും വാഹനങ്ങള്‍ മന്ത്രിമാരുടെ സ്റ്റാഫുകളുടെ ആവശ്യത്തിനായി ഓടാറുണ്ട്. ഇതിന് ലോഗ് ബുക്ക് പോലും സൂക്ഷിക്കാറില്ലെന്നാണറിവ്. മന്ത്രിമാരുടെ സ്റ്റാഫംഗങ്ങളുടെ ചെലവില്‍ ഇത്തരം വാഹനങ്ങളുടെ ചെലവും വരില്ല. ഒന്നില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉള്ള വകുപ്പുതലവന്മാരും ഏറെയാണ്.
ധനസ്ഥിതി മോശമായ ധനകാര്യ വകുപ്പിലെ സെക്രട്ടറിക്കുതന്നെ നാലുവാഹനങ്ങളാണ് നിലവില്‍ നല്‍കിയിട്ടുള്ളത്. ധനകാര്യവകുപ്പിന്റെ രണ്ട് വാഹനങ്ങള്‍ കൂടാതെ സാമൂഹ്യക്ഷേമ വകുപ്പിന്റെയും എല്ബിഎസിന്റെയും വാഹനങ്ങള്‍ ഇദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്.
വാഹനങ്ങളുടെ ലോഗ് ബുക്കില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെ കണക്ക് രേഖപ്പെടുത്തുന്നതില്‍ വ്യാപകമായതട്ടിപ്പാണ് അരങ്ങേറുന്നത്.
ഉദ്യോഗസ്ഥര്‍ ഒപ്പം ചെന്ന് ഇന്ധനം നിറയ്ക്കണമെന്നാണ് നിയമമെങ്കിലും അതുണ്ടാവാറില്ല. ഇതു മറയാക്കിയാണ് ഡ്രൈവര്‍മാരും പെട്രോള്‍ പമ്പുടമകളും ധാരണയുണ്ടാക്കി പണം തട്ടുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പി ഡബ്ല്യു ഡിയില്‍ നിന്നും കുറഞ്ഞ മൈലേജ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ് ഈ തട്ടിപ്പ്. ഡ്രൈവര്‍മാര്‍ പമ്പുടമകള്‍ക്ക് നല്കുന്ന ഇന്റന്ഡില് മൈലേജിനനുസൃതമായി കൂടുതല്‍ ഇന്ധനം അടിച്ചതായി കാണിക്കുകയും അടിക്കാത്ത ഇന്ധനത്തിന്റെ തുക ഡ്രൈവര്‍ക്ക് നല്‍കുകയും പമ്പ് ഉടമകള്‍ പിന്നീട് ബില്‍ മാറിയെടുക്കുകയുമാണ് പതിവ്.
ഇത്തരത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഖജനാവ് മുടിപ്പിക്കുമ്പോഴും ധനകാര്യവകുപ്പിന്റെ പരിശോധനാ വിഭാഗത്തിന് കാര്യമായ നടപടിയൊന്നും എടുക്കാനാവാത്ത അവസ്ഥയാണ്. പ്രത്യേകിച്ച് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരോ മന്ത്രി ഓഫീസുകളിലെ ജീവനക്കാരോ സംഘടനാ നേതാക്കളോ ആണെങ്കില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടാവും. ഇതിനെതിരെ ചില ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ടെങ്കില്‍ രാഷ്ട്രീയ ഇടപെടല്‍ മൂലം പ്രതികരിക്കാനാവാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: