അടിമാലി: പത്തുവയസുള്ള മകനെ വിഷം കൊടുത്ത് കൊന്ന കേസില്‍ നാല് വര്‍ഷത്തിന് ശേഷം അമ്മ അറസ്റ്റില്‍. അടിമാലി മുനിയറ ഇല്ലിസിറ്റി വെച്ചൂകരോട്ട് ബിജുവിന്റെ ഭാര്യ സുധ (39)യെയാണ് അടിമാലി സി.ഐ ജിനദേവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ബിജു- സുധ ദമ്പതികളുടെ മകന് ആരോമലാണ് കൊല്ലപ്പെട്ടത്.
2010 ഓഗസ്റ്റ് 29ന് രാവിലെയാണ് ഇറച്ചിക്കറിയില്‍ ഏലത്തിന് തളിക്കുന്ന വിഷം ചേര്‍ത്ത് ആരോമലിന് ചോറുകൊടുത്തത്. മിനിറ്റുകള്‍ക്കകം കുട്ടി നിലത്തുവീണു. വായില്‍ നിന്നും നുരയും പതയും വന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് നീക്കിയെങ്കിലും മരണം സംഭവിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. വെള്ളത്തൂവല്‍ പോലീസ് കേസ് അന്വേഷിച്ചു. ആരോമല്‍ അപസ്മാരം മൂലം മരിച്ചതാണെന്ന് അമ്മ സുധമൊഴി നല്കി.അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടര്‍ന്നു. പിന്നീട് അന്വേഷണം അടിമാലി സി.ഐ ജിനദേവന് ഏറ്റെടുത്തു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവിയുമായി കേസ് സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു.
അപ്പോഴാണ് ആരോമലിന്റെ ആന്തരാവയവങ്ങള്ക്കുള്ളില് ഏലത്തിന് തളിക്കുന്ന വിഷം കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഒരാഴ്ച മുന്‍പായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തെത്തുടര്‍ന്ന് അന്വേഷണം പോലീസ് രഹസ്യമാക്കിവച്ചു. രണ്ട് ദിവസം മുന്‍പ് സുധയെ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുധയ്ക്ക് അയല്‍വാസിയായ യുവാവുമായി അവിഹിത ബന്ധമുണ്ടായിരുന്നു. സുധയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തില്‍ ആരോമല്‍ കണ്ടു. ഇത് പിതാവ് ബിജുവിനോട് പറയുമെന്ന് പറഞ്ഞതാണ് ആരോമലിനെ കൊല്ലാന്‍ പെറ്റമ്മയെ പ്രേരിപ്പിച്ചത്. കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് തറവാട്ടുവീട്ടില്‍ നിന്ന് ഏലത്തിന് തളിക്കുന്ന വിഷം സുധ ശേഖരിച്ച് വച്ചു. പിന്നീട് ഇറച്ചിക്കറിയില്‍ കലര്‍ത്തി കുഞ്ഞിന് നല്കി. പോലീസ് തന്ത്രപരമായി നടത്തിയ നീക്കമാണ് എന്നേയ്ക്കുമായി മാഞ്ഞുപോയേക്കാമായിരുന്ന കേസ് തെളിയിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: