സിപിഎമ്മിന് ഈയിടെ ഒരു ബോധോദയം ഉണ്ടായിരിക്കുന്നു, പട്ടികജാതിക്ഷേമം വേണമെന്നും അതിനൊരു സംഘടന വേണമെന്നും! അത്ഭുതകരമായ ഒരു ബോധോദയമാണിത്!! തല്‍ഫലമായി പട്ടികജാതിക്ഷേമ സമിതിയെന്ന ഒരു സംഘടനയും പാര്‍ട്ടി രൂപീകരിച്ചു. ”ജാതിയില്ലാത്ത ജാതി പരിഗണനയില്ലാത്ത പാര്‍ട്ടി” മുന്‍ മന്ത്രിയും മുന്‍ നിയമസഭാ സ്പീക്കറുമായ ഒരു പുലയനെയും ഈ സമിതിയുടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റൊരു പുലയനെയും ഭാരവാഹികളാക്കിയിരിക്കുന്നു. പാര്‍ട്ടിയില്‍ ഇവര്‍ക്കുള്ള സ്ഥാനം എന്തെന്നറിയുന്നില്ല. ഏതെങ്കിലും ഏരിയാ സെക്രട്ടറിയായിട്ടോ ജില്ലാ സെക്രട്ടറിയായിട്ടോ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിട്ടോ പൊളിറ്റ് ബ്യൂറോ അംഗമായിട്ടോ ഒരു പുലയനൊ പറയനൊ മറ്റേതെങ്കിലും പട്ടികജാതിക്കാരനൊ പട്ടികവര്ഗക്കാരനൊ ഉള്ളതായിട്ട് ജനങ്ങള്‍ക്ക് അറിവില്ല. ദീര്‍ഘകാലമായി പാര്‍ട്ടി പൊളിറ്റ് ബ്യൂറോ ഒരു സവര്‍ണ ബ്യൂറോ ആയിട്ടാണ് നിലനിന്നുവന്നത്. ആദ്യമായി ഒരു സവര്‍ണേതര അംഗം വന്നത് ഇ.ബാലാനന്ദനായിരുന്നു.
ഹരിജന സമൂഹത്തില്‍പ്പെട്ടവര്‍ പൊതുവായിട്ടൊ പ്രത്യേക സമുദായമായിട്ടൊ സംഘടന ഉണ്ടാക്കുമ്പോള്‍ അതിനെ എതിര്‍ത്തുപോന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റുഭരണത്തില്ക്കൂടി എല്ലാവരും നന്നാകുമ്പോള്‍, പുരോഗമിക്കുമ്പോള്‍ ഹരിജന പട്ടികജാതിക്കാരും പുരോഗമിക്കും എന്നുപറഞ്ഞാണ് അവര്‍ എതിര്‍ത്തുപോന്നത്. ആ പാര്‍ട്ടികളുടെ നേതാക്കന്മാരൊക്കെ ആഢ്യന്മാരായിരുന്നു. പാര്‍ട്ടിയെ നയിക്കാനും പാര്‍ട്ടി നയങ്ങള്‍ ഗവേഷണം ചെയ്തു കണ്ടുപിടിച്ച് വിശദീകരിക്കാനും വ്യാഖ്യാനിക്കാനും ബ്രാഹ്മണ വര്ഗങ്ങള്ക്കുമാത്രമാണ് തലച്ചോറുള്ളതെന്ന് അവര്‍ പ്രായോഗികമാക്കി പോന്നു. പാര്‍ട്ടി പുസ്തകങ്ങള്‍ എഴുതാനും മാര്‍ക്സിസത്തെ ‘മനസ്സിലാക്കി’ വ്യാഖ്യാനിക്കാനും ഈ സവര്‍ണ തലച്ചോറുകള്ക്കേ സാധിക്കുകയുള്ളൂ എന്നവര്‍ കലശലായി വിശ്വസിച്ചുപോന്നു! വേദോപനിഷത്തുക്കളിലെ അദ്വൈത സിദ്ധാന്തത്തെ വ്യാഖ്യാനിച്ച് വിശദീകരിച്ചത് ശ്രീശങ്കരനാണ്. ആ ശ്രീശങ്കരനാണ് ഭാരതത്തിന്റെ സകല പുരോഗതിക്കും തടസ്സമായി നിന്നത് എന്ന് കാലടിയില്‍ വന്ന് പ്രസംഗിച്ചത് സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാടാണ്.
ഈയിടെ കൊച്ചിയിലെ പുലയരുടെ 1913 ലെ കായല്‍ സമ്മേളന കാര്യങ്ങള്‍ ഒരപ്രതീക്ഷിത ചര്‍ച്ചയായല്ലോ? പുലയരായ കൃഷ്ണാദിയാശാന്‍, ചാഞ്ചന് തുടങ്ങിയവരുടെ നേതൃത്വത്തിലും കവി തിലകന് പണ്ഡിറ്റ് കറുപ്പന്റെ പ്രോത്സാഹനത്തിലും പിന്തുണയിലും കായലില്‍ വള്ളങ്ങള്‍ കൂട്ടികെട്ടിയിട്ട് അതില്‍ പുലയസംഗമം നടത്തി രൂപീകരിക്കപ്പെട്ട കൊച്ചി പുലയ മഹാസഭയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് രണദിവെയുടെ നേതൃത്വത്തില്‍ അംഗീകരിക്കപ്പെട്ട കുപ്രസിദ്ധമായ കൊല്‍ക്കത്ത തീസിസിന്റെ പേരില്‍ തച്ചുതകര്‍ത്തവര്‍ കമ്മ്യൂണിസ്റ്റുകാരാണ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവര്‍ അതിന് അന്ന് പി.കെ.ചാത്തന് മാസ്റ്ററെയും മറ്റുമാണ് കരുവാക്കിയത്. കൊച്ചിയിലാദ്യത്തെ പുലയ-പിന്നോക്ക വിമോചന വിപ്ലവ പ്രസ്ഥാനമായിരുന്ന കൊച്ചി പുലയ മഹാസഭയെ തകര്‍ത്തവര്‍, അന്ന് സവര്‍ണരെയും രാജകുടുംബത്തെയും പ്രീതിപ്പെടുത്തി പ്രീണിപ്പിച്ച് സന്തോഷവാന്മാരായി. ശങ്കരന് നമ്പൂതിരിപ്പാടും എ.കെ.ഗോപാലന് നമ്പ്യാരും ജനിക്കുന്നതിനുമുമ്പ് രാജവാഴ്ചക്കാലത്ത് സ്ഥാപിക്കപ്പെട്ട സാമൂഹ്യവിപ്ലവ പ്രസ്ഥാനത്തെ 1948 ലെ കൊല്‍ക്കത്ത തീസിസിന്റെ പേരില്‍ തല്ലിത്തകര്‍ത്തവരാണ് ഇപ്പോള്‍ പട്ടികജാതിക്ഷേമ സമിതി ഉണ്ടാക്കിയിരിക്കുന്നത്.
മജിസ്ട്രേറ്റ് ഉദ്യോഗത്തില്‍നിന്നും രാജിവെച്ച് എറണാകുളത്തെ കോടതികളില്‍ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന ടി.എ.പരമന് എംഎ, എല്‍എല്‍ബി (അയ്യങ്കാളിയുടെ പത്ത് ബിഎക്കാര്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ച ഒരാള്‍) എറണാകുളം കേന്ദ്രമാക്കി ഒരു പുലയ (ചേരമര്‍)സംഘടനയുണ്ടാക്കി. വളരെ ചുറുചുറുക്കുള്ള ഒരു യുവാവിനെ അതിന്റെ സെക്രട്ടറിയാക്കി. ആഴ്ചയില്‍ രണ്ടും മൂന്നും പ്രാവശ്യം ഈ സംഘടനയുടെ പ്രവര്‍ത്തന/സംഘടനാ റിപ്പോര്‍ട്ടുകളോ ആവശ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളോ പത്രത്തില്‍ പ്രത്യക്ഷപ്പെടും. ഇത് കമ്മ്യൂണിസ്റ്റുകാരെ പരിഭ്രാന്തരാക്കി. ഉടനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിഐ)നേതാക്കന്മാര് അന്നത്തെ അവരുടെ എംഎല്‍എമാരായിരുന്ന പി.കെ.ചാത്തന് മാസ്റ്റര്‍, പി.കെ.രാഘവന് എന്നിവരെ വിളിച്ച് ഈ പരമന് ഇപ്പോള്‍ പുലയരെ മുഴുവന്‍ സംഘടിപ്പിച്ചുകൊണ്ടുപോകും, അതുകൊണ്ട് പഴയ പുലയ മഹാസഭയെ പുനര്‍ജീവിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്കി. അയ്യങ്കാളിയും ടി.ടി.കേശവന് ശാസ്ത്രിയും കൂടി പ്രവര്‍ത്തിച്ചുവന്ന തിരുവിതാംകൂറിലെ പുലയ മഹാസഭയുടെയും ടി.കൃഷ്ണന് എംഎല്‍എയുടെയും നേതൃത്വത്തില്‍ പില്ക്കാലത്ത് പ്രവര്‍ത്തിച്ചുവന്ന ആള് ട്രാവന്‍കൂര്‍ പുലയ മഹാസഭയുടെയും ശക്തികേന്ദ്രമായിരുന്ന കൊല്ലത്തുവച്ച് ഒരു മഹാ പുലയകണ്വെന്ഷന് നടത്തി കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്)എന്നൊരു സംഘടന രൂപീകരിച്ചു. പി.കെ.ചാത്തന് മാസ്റ്റര്‍ പ്രസിഡന്റും എം.എല്‍.ചന്ദ്രശേഖര ശാസ്ത്രി (ആര്‍എസ്പി), പി.കെ.രാഘവന് തുടങ്ങിയവര്‍ ജനറല്‍ സെക്രട്ടറിമാരായെന്നാണോര്മ്മ. ഒരു മാര്‍ക്സിസ്റ്റു പുലയനും ടി.എ.പരമന് മാസ്റ്ററും വൈസ് പ്രസിഡന്റുമാരായി.
കല്‍ക്കത്ത തീസിസന്മാര് തല്ലിത്തകര്‍ത്ത പുലയ മഹാസഭയ്ക്കുപകരം സംസ്ഥാന തിരു-കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു പ്രവര്‍ത്തിച്ചുവന്ന എന്‍.സി.തണങ്ങാടന്‍ മാസ്റ്ററും അതിന്റെ നേതൃസ്ഥാനത്തെത്തിയിരുന്നു. 1970 വരെ കെപിഎംഎസ് ഒരു കമ്മ്യൂണിസ്റ്റനുകൂല സംഘടനയായി പ്രവര്‍ത്തിച്ചുവന്നു. 1970 ല്‍ സിപിഐ കോണ്‍ഗ്രസ് മുന്നണിയില്‍ അംഗമായി. സി.അച്ചുതമേനോന് മുഖ്യമന്ത്രിയായതോടെ കെപിഎംഎസ് നേതാക്കളും സംഘടനയും അക്കൂട്ടത്തില്‍ പിന്നിലായി. അടിയന്തരാവസ്ഥക്കാലത്തും പിന്നീട് പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടി മുന്നണിയിലേക്ക് പോകുന്ന 1978 വരെയും കെപിഎംഎസ് ആ നില തുടര്‍ന്നു. പിന്നീട് വാസുദേവന്‍ നായരുടെ പിന്നാലെ കെപിഎംഎസ് മാര്‍ക്സിസ്റ്റ് മുന്നണിക്ക് പിന്നില്‍ വന്നു. പക്ഷേ കെപിഎംഎസിന് ടി.വി.ബാബു പ്രസിഡന്റും പുന്നല ശ്രീകുമാര്‍ ജനറല്‍ സെക്രട്ടറിയുമായി ഒരു പുതിയ നേതൃത്വം ഉണ്ടായപ്പോള്‍ അവര്‍ ഒരു സ്വതന്ത്ര നിലപാട് സ്വീകരിച്ചു. പക്ഷേ അവര്‍ എറണാകുളം മറൈന്‍ഡ്രൈവില്‍ ഒരു മഹാസമ്മേളനം നടത്തി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയയെ കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യിച്ചതോടെ രംഗം മാറി. കെപിഎംഎസിന്റെ അകത്ത് രഹസ്യമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി. അത് പിന്നീട് കെപിഎംഎസിലെ മാര്‍ക്സിസ്റ്റ് പുലയന്മാരുടെ വകയായ ഒരു ലഘുലേഖയായി പുറത്തുവന്നു. കെപിഎംഎസിനെ പിളര്‍ത്താന്‍ പുറത്തും ശക്തിയായി നീക്കങ്ങള്‍ നടന്നു. കെപിഎംഎസ് രണ്ടായി പിളര്‍ന്നു. ഒരു വിഭാഗം പ്രത്യേക്ഷമായി കോണ്‍ഗ്രസ് അനുകൂലമായി. മറു വിഭാഗം കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് അനുകൂലമായി നീങ്ങുന്നു എന്ന ധാരണ പരന്നു. എങ്കിലും അവര്‍ കമ്മ്യൂണിസ്റ്റ് വാല് ആയില്ല. ഇപ്പോള്‍ ചാടികിട്ടും ചാടികിട്ടും എന്ന് കരുതി ആടിന്റെ പിന്നാലെ നടക്കുന്ന കുറുക്കനെ പോലെ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്ട്ടിക്കാര് നടന്നു നോക്കി. പക്ഷേ ചാടികിട്ടിയില്ല. ഇതിനിടെയാണ് മാര്‍ക്സിസ്റ്റ് പാര്ട്ടിക്കാര് പട്ടികജാതി ക്ഷേമ സമിതി രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിളര്‍പ്പിനുശേഷം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഇന്നോളമുള്ള പ്രവര്‍ത്തനകാലത്ത് പട്ടികജാതി ക്ഷേമം എന്നൊന്ന് ചിന്തിക്കാതിരുന്നവര്‍, ഇന്ന് ചിന്തിച്ച് തുടങ്ങുമ്പോള്‍ അതില്‍ ഒരു കാഴ്ചപ്പാടും അജണ്ടയും ഉണ്ടായിരിക്കണമല്ലോ.
ഇതിനുമുമ്പേ കെപിഎംഎസ് കമ്മ്യൂണിസ്റ്റ് സംഘടന ആണെന്നു പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് അനുകൂലികളായ കുറെപേര് കെപിഎംഎസ് വിട്ട് പുതിയൊരു സംഘടന ഉണ്ടാക്കി. കേരള പുലയന് മഹാസഭ (കെപിഎംഎസ്) എന്ന് പേരിട്ട ഒരു സംഘടനയും നിലവില്‍ വന്നു.
രണ്ടുപ്രാവശ്യം (1957 ലും 1967 ലും) ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടും മൂന്നുപ്രാവശ്യം കൃഷ്ണന് നായനാരും ഒരു പ്രാവശ്യം വി.എസ്.അച്യുതാനന്ദനും മുഖ്യമന്ത്രിമാരായില്ലേ? ഈ സര്‍ക്കാരുകള്‍ക്കോ അക്കാലത്തെ പാര്‍ട്ടി നേതാക്കള്‍ക്കോ പട്ടികജാതിക്ഷേമ കാഴ്ചപ്പാടോ അജണ്ടയോ ഉണ്ടായിരുന്നില്ലല്ലോ ഇങ്ങനെ തോന്നാന്‍?
ചിങ്ങം ഒന്ന് കര്‍ഷകദിനം ആചരിച്ച് ആഘോഷിക്കുന്ന ഇവരുടെ സര്‍ക്കാരുകള്‍ക്കും പാര്‍ട്ടിക്കും തൊഴിലാളി ദിനാചരണം എന്തുകൊണ്ടില്ല? കര്‍ഷക തൊഴിലാളികള്‍ മഴനനഞ്ഞുള്ള സമരത്തിനു മാത്രം. കര്‍ഷക മുതലാളി സമരം മഴയില്ലാത്ത കാലത്തു മാത്രവും. കര്‍ഷക മുതലാളിമാര്‍ക്ക് വനഭൂമി മുഴുവന്‍ പട്ടയം നല്‍കണമെന്ന് വാദിച്ച് സമരം ചെയ്തുപോരുന്ന പാര്‍ട്ടി നേതാക്കന്മാര്, സര്‍ക്കാര്‍ പണം ചെലവഴിച്ച് പട്ടയം കൊടുപ്പിക്കാന്‍ ദല്‍ഹിയിലേക്ക് നിരന്തരം പൊയ്ക്കൊണ്ടിരുന്ന ഇവരുടെ മന്ത്രിമാര്‍ ഒരിക്കലെങ്കിലും കര്‍ഷക തൊഴിലാളിക്കുവേണ്ടി ദല്‍ഹി യാത്ര ചെയ്തിട്ടുണ്ടോ? പട്ടികജാതിക്കാര്‍ക്കും തതുല്യ പാവപ്പെട്ടവര്‍ക്കും മൂന്ന് സെന്റ് ഭൂമി എന്ന പദ്ധതി അംഗീകരിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സര്‍ക്കാരുകളുമല്ലേ? അച്യുതാനന്ദന് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുപോയപ്പോള്‍ മൂന്നരലക്ഷം ഭൂരഹിതരും കേരളത്തില്‍ ഉണ്ടെന്ന സര്‍ക്കാര്‍ കണക്ക് പുറത്തുവന്നില്ലേ? കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ അവര്‍ക്ക് ഭൂമിയും വീടും നല്‍കിയോ? മുപ്പത് സെന്റില്‍ ഒന്നരക്കോടിയോളം ചെലവിട്ട് കൊട്ടാരം കെട്ടിയ നേതാവല്ലേ പാര്‍ട്ടിക്കുള്ളത്.
പശ്ചിമബംഗാളിലെ സിപിഎമ്മിനുണ്ടോ പട്ടികജാതി ക്ഷേമതത്വവും അജണ്ടയും? മുപ്പത്തിയഞ്ചോളം വര്‍ഷം തുടര്‍ച്ചയായി പശ്ചിമബംഗാളില്‍ സിപിഎം ഭരിച്ചതിന്റെ ക്ഷേമസന്തതികളല്ലേ, കേരളത്തിലെത്തി മുതലാളിമാര്‍ക്ക് കുറഞ്ഞകൂലിയില്‍ രാപ്പകല്‍ പണിയെടുക്കുന്ന ലക്ഷോപലക്ഷം പശ്ചിമബംഗാള്‍ യുവതീ യുവാക്കള്‍! കേരളത്തിലേതുപോലെ പശ്ചിമബംഗാളിലും മാര്‍ക്സിസ്റ്റ് നേതാക്കളത്രയും ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ഭൂവുടമകളും സ്വദേശ-വിദേശ ബാങ്ക് അക്കൗണ്ടുകാരുമായി മാറി! ചില നേതാക്കള്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഊട്ടിയിലും ഭൂമി വാങ്ങി കൂട്ടിയിട്ടില്ലേ? പട്ടികജാതിക്കാര്‍ക്ക് എന്തുഗുണം? മാര്‍ക്സിസ്റ്റ് നേതാക്കളുടെ ഭൂമി മാര്‍ക്സും ഏംഗല്‍സും പ്രഖ്യാപിച്ചിട്ടുള്ളതുപോലെ അവരവര്‍ക്ക് ജീവിക്കാന്‍ അത്യാവശ്യമുള്ളതു മാത്രം എടുത്തിട്ട് ബാക്കി മുഴുവന്‍ പട്ടികജാതിക്കാര്‍ക്ക് വിതരണം ചെയ്യുക. കള്ളസമ്പാദ്യങ്ങള് മുഴുവന്‍ അവര്‍ക്ക് വീട് നിര്‍മിക്കാന്‍ നല്‍കണം. അല്ലെങ്കില്‍ ഖജനാവില്‍ ഏല്‍പ്പിക്കണം. നിങ്ങളുടെ കൂടെയുള്ള പട്ടികജാതിക്കാരെങ്കിലും തല്ക്കാലം രക്ഷപ്രാപിക്കട്ടെ. പശ്ചിമബംഗാളില്‍ ചില മാര്‍ക്സിസ്റ്റ് നേതാക്കളെ സ്വന്തം ഭരണകാലത്തുതന്നെ ചില മാവോവാദികള്‍ കൈകാര്യം ചെയ്യുകയുണ്ടായത് പ്രത്യേകം പ്രസ്താവ്യമാണ്.
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രണ്ടാം അധ്യായത്തിന്റെ അവസാനത്തില്‍ ചേര്‍ത്തിട്ടുള്ള പത്ത് പ്രമാണങ്ങള്‍ ഇവയാണ്. (1) ”ഭൂമിയിലെ സ്വകാര്യ സ്വത്ത് ഉടമസ്ഥത ഇല്ലാതാക്കുകയും ഭൂമിയില്‍നിന്നും പാട്ടമായി കിട്ടുന്ന വരുമാനമെല്ലാം പൊതുആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയും ചെയ്യുക, (2) അനുക്രമം വര്‍ധിച്ചുവരുന്ന കനത്ത ആദായ നികുതി ഈടാക്കുക, (3) എല്ലാ പിന്തുടര്ച്ചാവകാശങ്ങളും റദ്ദാക്കുക, (4) അന്യരാജ്യങ്ങളിലേക്കു കുടിയേറിപ്പാര്‍ക്കുന്നവരുടെയും എതിര്ത്തുനില്ക്കുന്നവരുടെയും സ്വത്ത് കണ്ടുകെട്ടുക, (5) സ്റ്റേറ്റിന്റെ മൂലധനത്തോടുകൂടിയതും അതിന്റെ പൂര്‍ണമായ കുത്തകയിന്‍കീഴില്‍ ഉള്ളതുമായ ഒരു ദേശീയബാങ്ക് മുഖേന പണമിടപാടുകള്‍ സ്റ്റേറ്റിന്റെ കൈകളില്‍ കേന്ദ്രീകരിക്കുക, (6) ഗതാഗതത്തിന്റെയും വാര്‍ത്താവിനിമയത്തിന്റെയും ഉപാധികള്‍ സ്റ്റേറ്റിന്റെ കൈകളില്‍ കേന്ദ്രീകരിക്കുക, (7) സ്റ്റേറ്റുടമയിലുള്ള ഫാക്ടറികളും ഉത്പാദന ഉപകരണങ്ങളും വിപുലീകരിക്കുക, ഒരു പൊതുപദ്ധതി അനുസരിച്ച് തരിശുനിലങ്ങള്‍ കൃഷിക്കുപയോഗപ്പെടുത്തുകയും പൊതുവില്‍ മണ്ണിന്റെ ഗുണം വര്‍ധിപ്പിക്കുകയും ചെയ്യുക, (8) പണിയെടുക്കാന്‍ എല്ലാവര്ക്കും തുല്യമായ ബാധ്യത. വ്യാവസായികോല്പ്പാദനത്തിനും വിശേഷിച്ചു കൃഷിക്ക് തൊഴില്‍പ്പടകള്‍ ഏര്‍പ്പെടുത്തുക,(9) കാര്‍ഷികോല്‍പ്പാദനത്തെ വ്യാവസായികോല്പ്പാദനവുമായി കൂട്ടിയിണക്കുക, രാജ്യത്തെ ജനസംഖ്യാ വിതരണം കുറേക്കൂടി സമീകരിച്ചിട്ട് നാടും നഗരവും തമ്മിലുള്ള വ്യത്യാസം ക്രമേണയില്ലാതാക്കുക, (10) പൊതുവിദ്യാലയങ്ങളില്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യമായ വിദ്യാഭ്യാസം നല്‍കുക, ഇന്നത്തെ രൂപത്തില്‍ കുട്ടികളെക്കൊണ്ട് ഫാക്ടറിയില്‍ പണിയെടുപ്പിക്കുന്നതു നിര്‍ത്തുക. വ്യവസായോത്പാദനവും വിദ്യാഭ്യാസവും കൂട്ടിയിണക്കുക.
ഈ വികാസഗതിയില്‍ വര്ഗവ്യത്യാസമെല്ലാം ഇല്ലാതാവുകയും ഒരു വിപുല സമാജമായി സംഘടിപ്പിച്ചിട്ടുള്ള രാഷ്ട്രത്തിന്റെ കൈകളില്‍ ഉല്‍പ്പാദനമെല്ലാം കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭരണാധികാരത്തിന് അതിന്റെ രാഷ്ട്രീയ സ്വഭാവം നഷ്ടപ്പെടും. ഇത് അംഗീകരിച്ചിരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ മുതലാളിമാരെ സഹായിച്ചു സംരക്ഷിക്കാന്‍ നികുതി വിരുദ്ധസമരവുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പട്ടികജാതിക്ഷേമ സമിതിക്കാര്‍ ഈ സമരത്തില്‍ക്കൂടി ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും ഭൂവുടമകളും ആയി ഭവിക്കട്ടെ. ലാല്‍സലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: