വൈക്കം: മണ്ണ്സംരക്ഷണ വകുപ്പ് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ കിണര്‍ നിര്‍മ്മാണത്തില്‍ അഴിമതി നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പരിശോധന നടത്തി. നഗരസഭയില്‍ നടന്ന കിണര്‍ നിര്‍മ്മാണത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. നഗരസഭ നല്കിയ ഗുണഭോക്തൃലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ മണ്ണ് സംരക്ഷണ വകുപ്പിനായിരുന്നു പദ്ധിയുടെ നിര്‍വ്വഹണ ചുമതല.
നിലവിലുള്ള കിണറുകളുടെ പേരിലാണ് പലരും നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി പണം കൈപ്പറ്റിയത്. വൈക്കം നഗരസംരക്ഷണ സമിതി നല്കിയ പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് സംഘം പ്രാഥമിക അന്വേഷണം നടത്തിയത്. വിജിലന്‍സ് സിഐ എ.ജെ. തോമസ്, വാട്ടര്‍ അതോറിട്ടി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശശിധരന്‍പിള്ള, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ പ്രസന്നകുമാര്‍, ദിനു, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: