എടയൂര്‍(മലപ്പുറം): ക്ഷേത്ര പുനരുദ്ധാരണത്തിനായി ഭൂമി ദാനം നല്കി സെയ്തലവി നാടിന് മാതൃകയാവുന്നു. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ കീഴിലുള്ള മാറക്കര കീഴ്മുറി തോട്ടപ്പായ അയ്യപ്പക്ഷേത്രത്തിനാണ് മാറക്കര തോട്ടപ്പായ വളപ്പില്കൊടി മുഹമ്മദ്കുട്ടി ഹാജിയുടെ മകന് സെയ്തലവി തന്റെ പത്ത് സെന്റ് സ്ഥലം വിട്ടു നല്‍കിയത്.
ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായി സഹായം അഭ്യര്‍ത്ഥിച്ചുചെന്ന ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളോട് ക്ഷേത്രത്തോട് ചേര്‍ന്നുള്ള തന്റെ സ്ഥലത്തില്‍ നിന്ന് പത്ത് സെന്റ് തരാമെന്ന് സെയ്തലവി അറിയിക്കുകയായിരുന്നു. താമസിയാതെ തന്നെ സമിതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് കദംബന്‍ നമ്പൂതിരിപ്പാട് സെയ്തലവിയില്‍ നിന്ന് ആധാരം ഏറ്റുവാങ്ങി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം കുറെ നാളുകളായി ജീര്‍ണ്ണാവസ്ഥയിലായിരുന്നു. പുനരുദ്ധാരണം ആരംഭിച്ചപ്പോള്‍ തന്നെ ലഭിച്ച സെയ്തലവിയുടെ ഈ സഹായം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ആധാരകൈമാറ്റ ചടങ്ങില്‍ കാടാമ്പുഴ കൃഷ്ണന് നമ്പൂതിരി, പുഴികുന്നത്ത് മൂസ, കെ.രഞ്ജിത്ത്, പ്രഭാകരന് കാടാമ്പുഴ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: