തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ സാഹിത്യപുരസ്കാരം കെ.ആര്.മീരയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരം എകെജി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന് പ്രൊഫ. എം.കെ. സാനു പുരസ്കാരം കൈമാറി. മലയാള ഭാഷയ്ക്കു ലോക പ്രചാരം ലഭിക്കണമെങ്കില്‍ അതിന് വ്യക്തികളോ സംഘടനകളോ സര്‍ക്കാരോ വിചാരിച്ചാല്‍ മാത്രം സാധ്യമാവില്ലെന്നും ലോകനിലവാരമുള്ള സര്‍ഗാത്മക സൃഷ്ടികള്‍ ഉണ്ടാവണമെന്നും പ്രൊഫ. എം.കെ. സാനു പറഞ്ഞു.
ലോകസാഹിത്യങ്ങള്‍ മിക്കവയും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പരിഭാഷയുടെ കാര്യത്തില്‍ സമ്പന്നരായിട്ടുണ്ട്. എന്നാല്‍ ലോകസാഹിത്യത്തിന് നല്കാന് കഴിയുന്ന സൃഷ്ടികളുടെ കാര്യത്തില്‍ നമ്മുടെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കണം. കെ.ആര് മീരയുടെ ആരാച്ചാര്‍ എന്ന കൃതി ലോക സാഹിത്യത്തിന് നല്കാന് കഴിയുന്ന സംഭാവനയാണെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തുകാര്‍ക്കു നേരെയുള്ള ഉന്മൂലന ശ്രമങ്ങളെയും അധിനിവേശങ്ങളെയും നേരിടേണ്ടത് ചരിത്രബോധവും നര്‍മ്മബോധവും കൊണ്ടാണെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മീര പറഞ്ഞു. സ്ത്രീക്ക് നിഷിദ്ധമായ അധികാരത്തിന്റെ ലഹരി അവര്‍ക്ക് എഴുത്തിലൂടെ ലഭിക്കും. പുരുഷന് ഒരു മനോഭാവവും സ്ത്രീ ഒരു അവസ്ഥയുമാണ്. പൗരനെന്ന നിലയില്‍ സ്ത്രീക്കുള്ള അവകാശം സ്ഥാപിക്കാനായുള്ള പോരാട്ടങ്ങളുടെ ചരിത്രമാണ് എങ്ങുമുള്ളത്. എഴുത്തുകാര്‍ക്ക് അവാര്‍ഡുകള്‍ ലഭിക്കുമ്പോള്‍ അസത്യങ്ങളുടെയും അര്‍ദ്ധ സത്യങ്ങളുടെയും വിഷലിപ്തമായ ആക്രമണങ്ങള്‍ കൂടി അവര്‍ കരുതിയിരിക്കണമെന്നും മീര പറഞ്ഞു.
പ്രൊഫ.ജി.ബാലചന്ദ്രന്, പ്രഭാവര്‍മ്മ, ഗൗരിദാസന്‍നായര്‍, ത്രിവിക്രമന്‍പിള്ള, ഡോ.ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: