കാക്കനാട്: കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത വൈസ് ചാന്‍സലര്‍മാരുടെ യോഗം നടക്കുന്നുകൊണ്ടിരുന്നപ്പോള് എബിവിപി മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥി സംഘടനകള്‍ കലാശാലകള്‍, കലാപശാലകളാക്കി മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം നടത്തിയത്.
ഇന്നലെ രാവിലെ പത്തുമണിയോടെയാണ് കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വച്ച് ഗവര്‍ണറും വിദ്യാഭ്യാസ മന്ത്രിയും സെക്രട്ടറിമാരുമുള്പ്പെട്ട യോഗം ചേര്‍ന്നത്. അതിനുമുമ്പ് തന്നെ എബിവിപി, എസ്എഫ്ഐ, എംഎസ്എഫ്, എഐഎസ്എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെങ്കിലും അസി.പോലീസ് കമ്മീഷണര്‍ നിശാന്തിനി, തൃക്കാക്കര എസി ബിജോ അലക്സാണ്ടര്‍, കളമശ്ശേരി സിഐ സാജന് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
സംസ്ഥാനത്തെ സര്‍വകലാശാലകള്‍ കലാപശാലകളായി മാറുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സര്‍ക്കാരും സര്‍വകലാശാലയും ഇല്ലാതാക്കുന്നുവെന്നും ആരോപിച്ചാണ് എബിവിപി പ്രകടനമായെത്തിയത്. പ്രകടനക്കാരെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വച്ച് പോലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എബിവിപി സംസ്ഥാന ജോ: സെക്രട്ടറി ശ്യാം രാജ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ വിഷ്ണു സുരേഷ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി അജിത് വി.ആര്. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അധികാരത്തിനുവേണ്ടിയുള്ള സിന്‍ഡിക്കേറ്റിന്റെയും രാഷ്ട്രീയക്കാരുടെയും ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രതീകാത്മക വടംവലി മത്സരം നടന്നു.
എസ്എഫ്ഐയുടെ പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി ടി.പി.ബിനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനീഷ് മാത്യു, എം.എ.മുഹമ്മദ് ഫസല്‍, ജില്ലാ പ്രസിഡന്റ് സ്വാതി എന്നിവര്‍ സംസാരിച്ചു. എഐഎസ്എഫിന്റെ മാര്‍ച്ചിന് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ നേതൃത്വം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ്സ് സംസാരിച്ചു. എംഎസ്എഫിന്റെ മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറി ഷെമീര്‍ ഇടയാട്ടില്‍, ഷെഫീര്‍, ഫാസില്‍, അഷര്‍ എന്നിവര്‍ നേതൃത്വം നല്കി.
വിസിമാരുടെ നിയമനം സര്‍ക്കാര്‍ അറിയാതെ ഉപജാപക സംഘം നിയന്ത്രിക്കുന്നുവെന്നും സര്‍വകലാശാലകളിലെ പരീക്ഷാഫലം ഏകീകരിക്കുന്നതില്‍ ഗവര്‍ണര്‍ നടപടി കൈക്കൊള്ളണമെന്നുമാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തിലൂടെ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: